

സംസ്ഥാനത്ത് ദേശീയ പാതകളില്‍ അനധികൃതമായി വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നത് മറ്റു വാഹനങ്ങള്‍ക്ക് യാത്രാ ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കുന്നതായും വലിയ അപകടങ്ങള്‍ക്ക് കാരണമാകുകയും ചെയ്യുന്നതായുളള പരാതികള്‍ വ്യാപകമാകുകയാണ്. ഇത്തരത്തില്‍ ദേശീയ പാതയില്‍ പാര്‍ക്ക് ചെയ്ത വാഹനത്തില്‍ ഇടിച്ച് കഴിഞ്ഞ ദിവസവും ഒരു യുവതി മരിച്ചു.
ദേശീയപാതയിലെ എറണാകുളം അരൂർ-കുമ്പളം ഭാഗത്ത് ടോൾ പ്ലാസയ്ക്ക് സമീപം ട്രക്കുകൾ അനധികൃതമായി പാർക്ക് ചെയ്‌തതാണ് അപകടത്തിന് കാരണമായത്. ടോൾ പ്ലാസയിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുമ്പായി അവർ സഞ്ചരിച്ച കാർ റോഡരികിൽ പാർക്ക് ചെയ്തിരുന്ന ട്രക്കില്‍ ഇടിച്ച് തകരുകയായിരുന്നു.
വാഹനത്തിനുള്ളിൽ കുടുങ്ങിപ്പോയവരെ കാറിന്റെ തകര്‍ന്ന അവശിഷ്ടങ്ങൾ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.
കരുനാഗപ്പള്ളി ആസ്ഥാനമായി ഭാഷാ പരിശീലന സ്ഥാപനം നടത്തുന്ന ഫിഡ്സ് അക്കാദമിയുടെ മാനേജിംഗ് ഡയറക്ടറായ തിരുവല്ലയ്ക്കടുത്ത് മല്ലപ്പള്ളി സ്വദേശി രശ്മി (39), ഭർത്താവ് പ്രമോദ് (41), ഇവരുടെ 15 വയസ്സുള്ള മകൻ ആരോൺ എന്നിവരാണ് കാറിലുണ്ടായിരുന്നത്.
അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രശ്മിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. രശ്മി ഇരിക്കുന്നിടത്ത് എയർബാഗ് ഉണ്ടായിരുന്നിട്ടും മാരകമായി പരിക്കേല്‍ക്കുകയായിരുന്നു.
ട്രക്കുകൾ ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങളാണ് ദേശീയ പാതയ്ക്ക് അരികില്‍ പാർക്ക് ചെയ്‌തിരുന്നത്. ടോൾ പ്ലാസയിൽ നിന്ന് 100 മീറ്റർ മാത്രം അകലെയായിരുന്നു അപകടം.
ദേശീയ പാതയില്‍ പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ സുരക്ഷിതമായ അകലത്തില്‍ കണാന്‍, റോഡിലൂടെ സഞ്ചരിക്കുന്ന മറ്റു വാഹനങ്ങളിലെ ഡ്രൈവർമാർക്ക് സാധിക്കാത്തതാണ് അപകടങ്ങള്‍ക്കുളള പ്രധാന കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
ട്രക്കുകൾ ഉൾപ്പെടെ ഒട്ടേറെ വാഹനങ്ങൾ ഇത്തരത്തില്‍ ടോള്‍ പ്ലാസകള്‍ക്ക് സമീപമായി റോഡരികിലും ദേശീയ പാതകളില്‍ വിജനമായ പ്രദേശങ്ങളിലും പാര്‍ക്ക് ചെയ്ത് വരുന്നതായി കണ്ടു വരുന്നു.
കഴിഞ്ഞ വര്‍ഷവും സമാനമായ അപകടം സംഭവിച്ചിരുന്നു. ഒരു പ്രവാസി മലയാളിക്കാണ് ഗുരുതരമായ അപകടത്തില്‍ ജീവന്‍ നഷ്ടമായത്. ഇതിനെ തുടര്‍ന്ന് കുമ്പളത്ത് ദേശീയ പാതയ്ക്ക് അരികില്‍ പാർക്കിംഗ് നിരോധിക്കാന്‍ അധികൃതര്‍ തീരുമാനിച്ചിരുന്നു. ട്രക്ക് ഡ്രൈവർമാർക്കായി മുന്നറിയിപ്പ് ബോർഡുകളും പ്രദേശത്ത് സ്ഥാപിച്ചിരുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine