

ഇന്ത്യയിലെ ഡിജിറ്റൽ പേയ്മെൻ്റ് രംഗത്തെ അതിവേഗ വളർച്ചയ്ക്ക് അടിവരയിട്ട്, യുപിഐ (Unified Payments Interface) പ്ലാറ്റ്‌ഫോമിലെ ക്യുആർ (QR) കോഡുകളുടെ എണ്ണം 67.8 കോടി കടന്നു. കഴിഞ്ഞ 18 മാസത്തിനുള്ളിൽ ഇത് ഇരട്ടിയിലധികം വർധനവാണ് രേഖപ്പെടുത്തിയത്. ക്യുആർ കോഡുകളുടെ വ്യാപനം രാജ്യത്തെ ഇടപാടുകൾക്ക് പുതിയ മാനദണ്ഡമായി മാറിയെന്ന് പ്രമുഖ ഓമ്‌നിചാനൽ പേയ്‌മെന്റ് ടെക്‌നോളജി കമ്പനിയായ വേൾഡ്‌ലൈൻ്റെ (Worldline) ഇന്ത്യ ഡിജിറ്റൽ പേയ്‌മെൻ്റ്‌സ് അര്‍ദ്ധ വാര്‍ഷിക റിപ്പോർട്ട് വ്യക്തമാക്കുന്നു.
2025-ൻ്റെ ആദ്യ പകുതിയിൽ (H1) യുപിഐ വഴി നടന്ന ഇടപാടുകളുടെ മൂല്യം 143.3 ലക്ഷം കോടി രൂപയാണ്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 23 ശതമാനം വർദ്ധനവാണ് ഇത്. ഈ കാലയളവില്‍ ഇടപാടുകളുടെ എണ്ണം 35 ശതമാനം വർധിച്ച് 10,636 കോടി കടന്നു. ചെറിയ കടകളിലും ഡെലിവറി പ്ലാറ്റ്‌ഫോമുകളിലും മറ്റ് സേവനങ്ങളിലും യു.പി.ഐ വ്യാപകമായതാണ് ഈ വളർച്ചയ്ക്ക് കാരണം. മൈക്രോ-മെർച്ചൻ്റുമാരെ വേഗത്തിലും കുറഞ്ഞ ചെലവിലും ഓൺബോർഡ് ചെയ്യാൻ സാധിച്ചത് യു.പി.ഐ യുടെ 'ഡിഫോൾട്ട്' പേയ്മെൻ്റ് മോഡിന് സ്വീകാര്യത വര്‍ധിപ്പിച്ചു.
ഇടപാട് വോളിയത്തിലും കൈകാര്യം ചെയ്യുന്ന തുകയുടെ കാര്യത്തിലും PhonePe, Google Pay, Paytm എന്നീ മൂന്ന് യുപിഐ ആപ്പുകളാണ് ആധിപത്യം പുലർത്തുന്നത്. 2025 ജൂൺ മാസത്തെ കണക്കനുസരിച്ച്, ഈ മൂന്ന് ആപ്പുകളും 90.4 ശതമാനം ഇടപാട് വോളിയം കൈകാര്യം ചെയ്തു.
കുറഞ്ഞ ചെലവിൽ പേയ്മെൻ്റുകൾ സ്വീകരിക്കാൻ വ്യാപാരികളെ സഹായിച്ചതും, ഉപയോക്താക്കൾക്ക് വേഗതയും വിശ്വാസ്യതയും ഉറപ്പാക്കിയതും യുപിഐ ക്യുആർ കോഡ് വ്യാപനത്തിന് കാരണമായി. ഒരുകാലത്ത് പണത്തെയോ കാർഡുകളെയോ ആശ്രയിച്ചിരുന്നവര്‍ ഇപ്പോൾ യു.പി.ഐ ഇടപാടുകളിലേക്ക് മാറിയിരിക്കുകയാണ്. പലചരക്ക് സാധനങ്ങൾ, ഫാർമസികൾ, ഭക്ഷണ പാനീയങ്ങൾ, യൂട്ടിലിറ്റികൾ തുടങ്ങിയവക്കായി ക്യുആർ പേയ്‌മെന്റ് സാധാരണമായെന്നാണ് ഈ പ്രവണത വ്യക്തമാക്കുന്നത്.
UPI crosses ₹143 trillion in transactions and 6.78 billion QR codes, marking a major leap in India's digital payment growth.
Read DhanamOnline in English
Subscribe to Dhanam Magazine