വിഴിഞ്ഞം വളരുമ്പോള്‍ വല്ലാര്‍പാടത്തിന് വിളര്‍ച്ചയോ? കണ്ടെയ്‌നര്‍ നീക്കം പകുതിയായി

വിഴിഞ്ഞം തുറമുഖത്തിന്റെ അതിവേഗ വളർച്ചയെ തുടർന്ന് വല്ലാർപാടത്ത് കണ്ടെയ്നർ ട്രാൻസ്ഷിപ്പ്മെന്റ് 50% വരെ കുറഞ്ഞു. മൊത്തം ചരക്ക് നീക്കത്തിലും ഇടിവ് രേഖപ്പെടുത്തി.
vallarpadam terminal
https://ernakulam.nic.in/
Published on

ദു​ബായ് ഡി.പി വേൾഡിന്റെ ചുമതലയിലുള്ള കൊച്ചിയിലെ വല്ലാർപാടം രാജ്യാന്തര കണ്ടെയ്നർ ട്രാൻസ്ഷിപ്പ്മെന്റ് ടെർമിനൽ വഴിയുള്ള കണ്ടെയ്നർ ചരക്ക് നീക്കത്തിൽ വൻ ഇടിവ് നേരിടുന്നതായി റിപ്പോർട്ട്. വലിയ കപ്പലിൽ നിന്നും ചെറിയ കപ്പലിലേക്ക് കണ്ടെയ്നർ നീക്കം നടത്തുന്ന ട്രാൻസ്ഷിപ്പ്മെന്റ് വിഭാ​ഗത്തിൽ 50 ശതമാനം ഇടിവുണ്ടായെന്നാണ് 2025-26 സാമ്പത്തിക വർഷത്തെ റിപ്പോർട്ടിൽ സൂചിപ്പിച്ചിരിക്കുന്നത്. അടുത്തിടെ പൂർണതോതിൽ പ്രവർത്തന സജ്ജമായ തിരുവനന്തപുരം വിഴിഞ്ഞം രാജ്യാന്തര ആഴക്കടൽ തുറമുഖത്തിന്റെ അതിവേ​ഗ വളർച്ചയാണ്, വല്ലാർപാടം തുറമുഖത്തിന് വെല്ലുവിളിയാകുന്നത്.

ചരക്ക് നീക്കത്തിന്റെ കണക്കുകൾ

2025-26 സാമ്പത്തിക വർഷത്തിൽ വല്ലാർപാടം തുറമുഖം വഴി കടത്തിയ ആകെ 20 ടി.ഇ.യു ശേഷിയിലുള്ള കണ്ടെയ്നറുകളുടെ എണ്ണം 7,67,948 ആണ്. 2024-25 സാമ്പത്തിക വർഷത്തിൽ ഇത് 8,34,665 ആയിരുന്നു. അതായത് മൊത്തം കണ്ടെയ്നർ നീക്കത്തിൽ വാർഷികമായി 8% ഇടിവ് രേഖപ്പെടുത്തിയെന്ന് സാരം. അതേസമയം കപ്പലിൽ നിന്നും കപ്പിലേക്ക് നേരിട്ട് കണ്ടെയ്നർ നീക്കം നടത്തുന്ന ട്രാൻസ്ഷിപ്മെന്റ് വിഭാ​ഗത്തിൽ 85,912 കണ്ടെയ്നറുകളാണ് 2025-26 സാമ്പത്തിക വ‌ർഷത്തിൽ വല്ലാർപാടം തുറമുഖം കൈകാര്യം ചെയ്തത്. ഇത് 2024-25 സാമ്പത്തിക വർഷത്തിൽ 1,69,562 എണ്ണമായിരുന്നു കുറിച്ചത്. അതായത് 2025-26 സാമ്പത്തിക വർഷത്തിൽ ട്രാൻസ്ഷിപ്പ്മെന്റ് കണ്ടെയ്നർ നീക്കം 50 ശതമാനത്തോളം കുറ‍ഞ്ഞുവെന്ന് സാരം. വല്ലാർപാടം തുറമുഖത്ത് കൂടെ നടക്കുന്ന ആകെ കണ്ടെയ്നർ നീക്കത്തിൽ 11% മാത്രമാണ് ട്രാൻസ്ഷിപ്പ് വിഭാ​ഗത്തിലുള്ളത്.

വെല്ലുവിളിയായി വിഴിഞ്ഞം തുറമുഖം

വല്ലാർപാടം തുറമുഖം വഴിയുള്ള ട്രാൻസ്ഷിപ്പ് കണ്ടെയ്നർ നീക്കത്തിൽ ഇടിവുണ്ടാകുന്നതിനുള്ള മുഖ്യ ഘടകം അദാനി ​ഗ്രൂപ്പിന്റെ ചുമതലയിലുള്ള വിഴിഞ്ഞം തുറമുഖത്തിന്റെ വളർച്ചയാണ്. കഴിഞ്ഞ ഒരു വർഷത്തിനിടെ വിഴിഞ്ഞം തുറമുഖം 13 ലക്ഷം കണ്ടെയ്നറുകളാണ് കൈകാര്യം ചെയ്തത്. ആദ്യഘട്ടം മാത്രം സജ്ജമാക്കിയ വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവർത്തനശേഷിയുടെ 130 ശതമാനം വിനിയോ​ഗമാണിത്. പ്രകൃതിദത്തമായി 20 മീറ്ററിലേറെ ആഴം ഉള്ളതിനാൽ വമ്പൻ മദർഷിപ്പുകൾക്കുപോലും (ULCV) സു​ഗമമായി വിഴിഞ്ഞത്തേക്ക് കടന്നുവരാൻ കഴിയുന്നതാണ് നേട്ടമാകുന്നത്. കൂടാതെ ലോകത്തെ ഏറ്റവും വലിയ ഷിപ്പിങ് കമ്പനികളിലൊന്നായ എം.എസ്.സി.യുമായി കരാറിലെത്തിയതിനാലും വിഴിഞ്ഞത്ത് കണ്ടെയ്നർ ഇടമുറിയാതെ എത്തിച്ചേരുന്നുമുണ്ട്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com