

അമേരിക്കന്‍ ബഹുരാഷ്ട്ര റീട്ടെയില്‍ കമ്പനിയായ വാള്‍മാര്‍ട്ട് ഗണപതിയുടെ ചിത്രങ്ങള്‍ പ്രിന്റ് ചെയ്ത ചെരിപ്പുകൾ, അടിവസ്ത്രങ്ങൾ, നീന്തൽ വസ്ത്രങ്ങൾ തുടങ്ങിയവ വില്‍പ്പനയ്ക്ക് വെച്ചതില്‍ പ്രതിഷേധം വ്യാപകമാകുന്നു. ഹിന്ദു സമൂഹത്തിന്റെ വികാരം വ്രണപ്പെടുത്തുന്നതാണ് ഇതെന്നാണ് ആരോപണം.
വാള്‍മാര്‍ട്ടിന്റെ സാംസ്കാരിക അജ്ഞതയാണ് ഇതെന്നാണ് ഉപയോക്താക്കള്‍ ആരോപിക്കുന്നത്. വാള്‍മാര്‍ട്ട് ഇത്തരം വസ്തുക്കളുടെ വില്‍പ്പന നിര്‍ത്തലാക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു.
പ്രതിഷേധം വ്യാപകമായതോടെ ഗണപതിയുടെ ചിത്രങ്ങള്‍ പ്രിന്റ് ചെയ്ത സ്ലിപ്പറുകൾ, സോക്സുകൾ, അടിവസ്ത്രങ്ങൾ തുടങ്ങിയ നിരവധി വസ്തുക്കൾ വാള്‍മാര്‍ട്ട് അവരുടെ സൈറ്റിൽ നിന്ന് എടുത്തുമാറ്റിയിരുന്നു. എന്നാല്‍ ഗണപതിയുടെ ചിത്രം പ്രിന്റ് ചെയ്ത നീന്തൽ വസ്ത്രങ്ങൾ പോലുള്ളവയുടെ വിൽപ്പന ഇപ്പോഴും തുടരുന്നതായി വിമര്‍ശനമുണ്ട്.
വിഘ്നങ്ങള്‍ നീക്കുന്നതിനായി ലോകമെമ്പാടുമുള്ള ഹിന്ദുമത വിശ്വാസികള്‍ ഗണപതിയെയാണ് ആരാധിക്കുന്നത്. അനാദരവ് പ്രകടമാക്കുന്ന വസ്തുക്കളുടെ വിൽപ്പന ഉടൻ നിർത്തണമെന്ന് ഹിന്ദു-അമേരിക്കക്കാരുടെ അവകാശങ്ങൾക്കായുള്ള സംഘടനയായ ഹിന്ദു അമേരിക്കൻ ഫൗണ്ടേഷൻ (എച്ച്.എ.എഫ്) ആവശ്യപ്പെട്ടു.
ഒട്ടേറെ സമൂഹമാധ്യമ ഉപയോക്താക്കളും സംഭവത്തില്‍ പ്രതിഷേധവുമായി രംഗത്തെത്തുന്നുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine