ഗ്വാട്ടിമാലയില്‍ ഏലം ഉത്പാദനം കുത്തനെ ഇടിഞ്ഞു; ഇന്ത്യന്‍ കയറ്റുമതിക്ക് ഡിമാന്‍ഡ് കൂടുന്നു

ഗ്വാട്ടിമാലയില്‍ ഏലം ഉത്പാദനം കുത്തനെ ഇടിഞ്ഞു; ഇന്ത്യന്‍ കയറ്റുമതിക്ക് ഡിമാന്‍ഡ് കൂടുന്നു

ഗ്വാട്ടിമാലയില്‍ നിന്നുള്ള കുറവ് നികത്താന്‍ വിദേശ രാജ്യങ്ങള്‍ കൂടുതലായി ഇന്ത്യയെ ആശ്രയിക്കേണ്ട അവസ്ഥയാണ് വരുന്നത്.
Published on

കാലാവസ്ഥ വ്യതിയാനം മൂലം ഗ്വാട്ടിമാലയില്‍ ഏലം ഉത്പാദനം നേര്‍പകുതിയായി കുറഞ്ഞു. ആഗോള ഏലം ഉത്പാദനത്തിന്റെ മുഖ്യ കേന്ദ്രമായിരുന്നു ഈ മധ്യഅമേരിക്കന്‍ രാജ്യം. ഏലം ഉത്പാദനത്തില്‍ ആഗോള തലത്തില്‍ രണ്ടാംസ്ഥാനത്താണ് ഇന്ത്യ. ആഗോള വിപണിയില്‍ കടുത്ത മത്സരം നടത്തുന്ന ഗ്വാട്ടിമാലയുടെ വീഴ്ച ഇന്ത്യന്‍ കയറ്റുമതിക്ക് നേട്ടമാകും.

കാലാവസ്ഥ വ്യതിയാനത്തിനൊപ്പം ഏലച്ചെടികള്‍ക്ക് അണുബാധ കൂടി സംഭവിച്ചതോടെയാണ് ഗ്വാട്ടിമാലയില്‍ ഉത്പാദനം തീര്‍ത്തും കുറഞ്ഞത്. ആഗോള വിപണിയിലേക്ക് ഇന്ത്യയില്‍ നിന്ന് കൂടുതല്‍ കയറ്റുമതിക്ക് ഇതു വഴിയൊരുക്കുമെന്നാണ് വിലയിരുത്തല്‍.

സമവാക്യം മാറും

ഗ്വാട്ടിമാലയില്‍ നിന്നുള്ള ഏലത്തിനാണ് മുമ്പ് ഗള്‍ഫ് രാജ്യങ്ങളില്‍ കൂടുതല്‍ സ്വീകാര്യത ലഭിച്ചിരുന്നത്. എന്നാല്‍, ഇപ്പോള്‍ കാര്യങ്ങള്‍ മാറിയിരിക്കുന്നു. ഗ്വാട്ടിമാലയില്‍ നിന്നുള്ള വരവ് കുറഞ്ഞതോടെ ഇന്ത്യന്‍ ഏലക്കായ്ക്ക് ഡിമാന്‍ഡ് വര്‍ധിച്ചു. റംസാന്‍ കാലഘട്ടത്തില്‍ ഏലയ്ക്ക ഉപയോഗം കുതിച്ചുയരുകയാണ്.

ഇന്ത്യയില്‍ നിന്നുള്ള കയറ്റുമതി 12,000-14,000 ടണ്‍ ആയി വര്‍ധിക്കുമെന്നാണ് കണക്ക്. ഗ്വാട്ടിമാലയില്‍ നിന്നുള്ള കുറവ് നികത്താന്‍ വിദേശ രാജ്യങ്ങള്‍ കൂടുതലായി ഇന്ത്യയെ ആശ്രയിക്കേണ്ട അവസ്ഥയാണ് വരുന്നത്. സാധാരണഗതിയില്‍ ഗ്വാട്ടിമാലയിലെ ഉത്പാദനം 40,000 മുതല്‍ 50,000 ടണ്‍ വരെയായിരുന്നു. ഈ വര്‍ഷമിത് 17,000 ടണ്ണില്‍ കൂടില്ലെന്നാണ് വിലയിരുത്തല്‍.

ഗ്വാട്ടിമാലയുടെ ആഗോള ഏലം വിപണിവിഹിതം 70 ശതമാനത്തില്‍ നിന്ന് നേര്‍പകുതിയായെന്നാണ് കണക്ക്. ഇന്ത്യന്‍ വിഹിതം ഉയരുകയും ചെയ്തു. ഡിമാന്‍ഡ് കൂടിയതോടെ കേരളത്തിലെ ഏലക്കര്‍ഷകര്‍ക്ക് നല്ല വിലയാണ് ലഭിക്കുന്നത്. ആഗോള തലത്തില്‍ ലഭ്യത കുറഞ്ഞതോടെ വില കിലോഗ്രാമിന് 3,000 രൂപ വരെ എത്താനുള്ള സാധ്യതയുണ്ട്.

അപ്രതീക്ഷിതമായി എത്തിയ യുദ്ധം ഏതുരീതിയില്‍ സ്വാധീനിക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. രോഗബാധ കൂടിയതോടെ ഗ്വാട്ടിമാല കര്‍ഷകര്‍ ഏലക്കൃഷിയോട് പരമാവധി അകലം പാലിക്കുകയാണ്. വരുംവര്‍ഷങ്ങളില്‍ അവിടെ നിന്നുള്ള ഉത്പാദനം കുറയുമെന്നാണ് വിലയിരുത്തല്‍.

ഏലം വിലയെ സ്വാധീനിക്കുന്ന ഘടകങ്ങള്‍

ഉത്പാദനവും വിളവെടുപ്പും: ഏലം വിലയെ കൂടുതലായി ശക്തമായി സ്വാധീനിക്കുന്നത് ഉത്പാദനമാണ്. വിളവ് കൂടുതലായാല്‍ വിപണിയില്‍ ലഭ്യത കൂടുകയും വില കുറയുകയും ചെയ്യും.

കാലാവസ്ഥ: അതിശക്തമായ മഴ, വരള്‍ച്ച, താപനില ഉയരുക എന്നിവ ഏലകൃഷിക്ക് പ്രതികൂലമാണ്.

രോഗങ്ങളും കീടബാധയും: ഏലം തോട്ടങ്ങളില്‍ രോഗങ്ങള്‍ പടരുന്നത് ഉത്പാദനം കുറയ്ക്കും. പ്രത്യേകിച്ച് വൈറസ് രോഗങ്ങള്‍, ഫംഗസ് രോഗങ്ങള്‍ എന്നിവ വിളവില്‍ വലിയ നഷ്ടം ഉണ്ടാക്കാം.

കയറ്റുമതി ആവശ്യകത: ഇന്ത്യയിലെ ഏലം വലിയ തോതില്‍ വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യപ്പെടുന്നു. കയറ്റുമതി ആവശ്യകത കൂടുമ്പോള്‍ ആഭ്യന്തര വിപണിയില്‍ ലഭ്യത കുറയുകയും വില ഉയരുകയും ചെയ്യും.

ആഭ്യന്തര ആവശ്യകത: ഉത്സവകാലം, വിവാഹ സീസണ്‍ തുടങ്ങിയ സമയങ്ങളില്‍ ഇന്ത്യയില്‍ ഏലത്തിനുള്ള ആവശ്യകത കൂടും. ഭക്ഷ്യ വ്യവസായം, മസാല ഉത്പന്നങ്ങള്‍, ആയുര്‍വേദ മരുന്നുകള്‍ തുടങ്ങിയ മേഖലകളിലും ഏലം വ്യാപകമായി ഉപയോഗിക്കുന്നു. ഇതും വിലയെ സ്വാധീനിക്കും.

Declining cardamom production in Guatemala due to climate change and disease may boost Indian exports and increase prices, benefiting Kerala farmers

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com