

കൊവിഡ് 19 നെതിരെ പോരാട്ടത്തില്‍ സ്വീഡന്‍ മോഡല്‍ മാതൃകയാക്കാനൊരുങ്ങുകയാണ് പശ്ചിം ബംഗാള്‍. കൊവിഡ് ടെസ്റ്റുകളെ എണ്ണം വര്‍ധിപ്പിച്ച് അതീവ ഗുരുതരാവസ്ഥയിലുള്ളവരെ വേര്‍തിരിച്ച് നിര്‍ത്തി, ലോക്ക് ഡൗണില്‍ ഇളവ് പ്രഖ്യാപിക്കാന്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി മന്ത്രിസഭ തീരുമാനിച്ചു. 70 ദിവസത്തെ ലോക്ക് ഡൗണില്‍ എല്ലാ മേഖലകളും നിശ്ചലമാകുകയും സാമ്പത്തിക മേഖലയും ജനജീവിതവും താറുമാറായിക്കൊണ്ടിരിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് നടപടി.
ലോക്ക് ഡൗണ്‍ മൂലം കൊവിഡ് വ്യാപനത്തെ ഒരു പരിധി വരെ തടയാന്‍ കഴിഞ്ഞെങ്കിലും കൂടുതല്‍ നാള്‍ നീട്ടിക്കൊണ്ടു പോകുന്നത് താങ്ങാനാവില്ല. ഈ സാഹചര്യത്തിലാണ് ലോക്ക് ഡൗണില്‍ ഇളവ് നല്‍കി കൂടുതല്‍ പരിശോധനകളിലൂടെ രോഗികളെ കണ്ടെത്തി, അതീവ ഗുരുതരാവസ്ഥയിലുള്ളവരെ കണ്ടെത്തി മാറ്റി നിര്‍ത്തുകയെന്ന സ്വീഡന്‍ മോഡല്‍ സ്വീകരിക്കാനൊരുങ്ങുന്നത്. തായ് വാന്‍, ദക്ഷിണ കൊറിയ തുടങ്ങിയ രാജ്യങ്ങളിലും ഇത് വിജയം കണ്ടിരുന്നു.
ടെസ്റ്റ് ചെയ്യാനുള്ള സൗകര്യം കുറവായതിനാലാണ് പ്രധാനമായും തുടക്കത്തില്‍ ലോക്ക് ഡൗണ്‍ കൊണ്ടു വന്നത്. ഇപ്പോള്‍ പ്രതിദിനം ഒരു ലക്ഷത്തിലേറെ പേരെ പരിശോധിക്കാനുള്ള സൗകര്യമുണ്ടെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറയുന്നു.
കൊവിഡിനെതിരായ ചികിത്സയില്‍ അടിസ്ഥാന സൗകര്യമൊരുക്കുന്നതു വരെയുള്ള താല്‍ക്കാലിക പ്രതിവിധി എന്ന നിലയിലാണ് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കപ്പെട്ടത്, ഇപ്പോള്‍ ഈ മേഖലയില്‍ പുരോഗതിയുണ്ടായെന്ന കണക്കുകൂട്ടലിലാണ് നിയന്ത്രണങ്ങളില്‍ ഇളവ് ഏര്‍പ്പെടുത്തുന്നത്. അതേസമയം കൊവിഡ് ഏറെ വ്യാപിച്ച മഹാരാഷ്ട്ര, ദല്‍ഹി തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്ന് ബംഗാളികളായ തൊഴിലാളികളെ പ്രത്യേക ട്രെയ്‌നുകളില്‍ നാട്ടിലെത്തിച്ചിരിക്കുന്ന സാഹചര്യത്തില്‍ ഒരുക്കങ്ങളെല്ലാം നല്ല പോലെ വിലയിരുത്തി മാത്രം നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയില്ലെങ്കില്‍ വലിയൊരു ദുരന്തത്തില്‍ കലാശിച്ചേക്കുമെന്നും ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine