

തൃശ്ശൂര്‍ ലുലു മാള്‍ വിവാദത്തില്‍ പ്രതികരണവുമായി എം.എ യൂസഫലി. തൃശൂരിൽ ലുലു മാൾ യാഥാർഥ്യമാക്കുന്നതിനുള്ള തുടർ നടപടികളെക്കുറിച്ച മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനായിരുന്നു മറുപടി.
നിയമാനുസൃതം മാത്രമേ ലുലു ഗ്രൂപ്പ് എല്ലാ കാര്യങ്ങളും യാഥാര്‍ത്ഥ്യമാക്കുന്നത്. തൃശ്ശൂര്‍ ലുലു മാള്‍ വിഷയത്തിലും നിയമപരമായി എന്താണോ ചെയ്യാനാകുന്നത് അത് ചെയ്യുമെന്നും അദേഹം വ്യക്തമാക്കി.
ആര്‍ക്കും ആരെയും ചോദ്യം ചെയ്യാനുള്ള അവകാശമുണ്ട്, വിഷയത്തില്‍ നിയമപരമായ സാധ്യത പരിശോധിച്ച് മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു. കുവൈറ്റ് ഹവല്ലിയില്‍ ലുലു ലുലു സ്റ്റോറിന്റെ ഉദ്ഘാടനവേളയില്‍ മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു യൂസഫലിയുടെ പ്രതികരണം.
രണ്ടരവര്‍ഷം മുന്‍പ് പ്രവര്‍ത്തനം ആരംഭിക്കേണ്ട മാളിന്റെ തുടര്‍പ്രവര്‍ത്തനവുമായി മുന്നോട്ട് പോകാന്‍ കഴിയാത്തത് ഒരു രാഷ്ട്രീയ പാര്‍ട്ടിയിലുള്ള ആള്‍ അനാവശ്യമായ കേസുമായി മുന്നോട്ട് പോകുന്നതിനാലാണെന്ന് യൂസഫലി അടുത്തിടെ വെളിപ്പെടുത്തിയിരുന്നു.
3000 പേര്‍ക്ക് ജോലി ലഭിക്കേണ്ട വലിയ പ്രോജക്ടാണ് തൃശൂരിലെ ലുലു ഷോപ്പിങ്ങ് മാളിലൂടെ മുന്നോട്ട് വെച്ചത്. മാള്‍ നിര്‍മ്മിക്കാന്‍ സ്ഥലം ഏറ്റെടുത്ത് പ്രവര്‍ത്തനം തുടങ്ങിയ ഘട്ടത്തിലാണ് ലുലുവിനെതിരെ കേസെത്തിയത്. ഇപ്പോഴും ആ കേസ് ഹൈക്കോടതി പരിഗണനയിലാണ്.
രണ്ടരവര്‍ഷമായി ആ കേസ് മുന്നോട്ട് പോകുകയാണ്. ഈ രാജ്യത്ത് ബിസിനസ് സംരംഭം മുന്നോട്ട് പോകണമെങ്കില്‍ പല തരത്തിലുള്ള പ്രതിസന്ധികളെ അഭിമുഖീകരിക്കേണ്ടി വരുമെന്നും ആ തടസങ്ങള്‍ മാറിയാല്‍ തൃശൂരില്‍ ലുലുവിന്റെ മാള്‍ എത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read DhanamOnline in English
Subscribe to Dhanam Magazine