യു.പി.ഐ ഫീസ് ഘടനാ ചിത്രം തെളിയുന്നു, ഏറ്റവും വലിയ വിഹിതം ബാങ്കുകള്‍ക്ക്, ചെറുകിട വ്യാപാരികളെയും ഉപയോക്താക്കളെയും ഒഴിവാക്കിയേക്കും

സാധാരണ യു.പി.ഐ പേയ്മെന്റുകളും വ്യക്തികള്‍ തമ്മിലുള്ള പണം കൈമാറ്റവും സൗജന്യമായി തുടരുമെന്നാണ് ഇപ്പോഴത്തെ സൂചന. വലിയ വ്യാപാര സ്ഥാപനങ്ങളിലേക്കുള്ള ഉയര്‍ന്ന മൂല്യമുള്ള ചില ഇടപാടുകളാണ് എം.ഡി.ആര്‍ പരിഗണനയിലുള്ളത്.
യു.പി.ഐ ഫീസ് ഘടനാ ചിത്രം തെളിയുന്നു, ഏറ്റവും വലിയ വിഹിതം ബാങ്കുകള്‍ക്ക്, ചെറുകിട വ്യാപാരികളെയും ഉപയോക്താക്കളെയും ഒഴിവാക്കിയേക്കും
ChatGPT
Published on

യു.പി.ഐ ഇടപാടുകള്‍ക്ക് മര്‍ച്ചന്റ് ഡിസ്‌കൗണ്ട് റേറ്റ് (MDR) ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ക്ക് വ്യക്തത കൈവരുന്നു. യോഗ്യമായ ഇടപാടുകള്‍ക്ക് ഇടപാട് മൂല്യത്തിന്റെ ഏകദേശം 0.40 ശതമാനം അഥവാ 40 ബേസിസ് പോയിന്റ് ഫീസ് ഈടാക്കാനാണ് നിര്‍ദേശം. ഈ തുക ബാങ്കുകള്‍, തേര്‍ഡ് പാര്‍ട്ടി ആപ്പ് ദാതാക്കള്‍, മറ്റ് യു.പി.ഐ പങ്കാളികള്‍ എന്നിവര്‍ക്കിടയില്‍ പങ്കിടും.

ചര്‍ച്ചകളുമായി ബന്ധപ്പെട്ടവര്‍ നല്‍കുന്ന വിവരമനുസരിച്ച്, ഫീസിന്റെ ഏറ്റവും വലിയ വിഹിതം ബാങ്കുകള്‍ക്കായിരിക്കും. ഉപയോക്താവിന്റെ അക്കൗണ്ടുള്ള ഇഷ്യൂയിംഗ് ബാങ്കിന് മാത്രം മൊത്തം ഫീസിന്റെ ഏകദേശം 40 ശതമാനം ലഭിച്ചേക്കും.

നിര്‍ദേശം നടപ്പായാല്‍, യു.പി.ഐ പേയ്മെന്റുകള്‍ സ്വീകരിക്കുന്നതിന് വ്യാപാരികള്‍ ഫീസ് നല്‍കേണ്ടിവരുന്നത് ഏകദേശം ആറു വര്‍ഷത്തിനുശേഷമായിരിക്കും. 2020 ജനുവരി മുതല്‍ നിലവിലുള്ള 'സീറോ എം.ഡി.ആര്‍' സംവിധാനത്തിനും ഇതോടെ ഭാഗികമായി മാറ്റമുണ്ടാകും.

നിര്‍ദേശിക്കുന്നത് എന്ത്?

ഫീസ് ബാധകമായ ഓരോ യു.പി.ഐ ഇടപാടിനും വ്യാപാരി ഏകദേശം 40 ബേസിസ് പോയിന്റ് നല്‍കേണ്ടിവരും. ഇടപാട് സാധ്യമാക്കുന്ന പ്രധാന പങ്കാളികള്‍ക്കിടയില്‍ ഈ തുക വീതിക്കും. ഉപയോക്താവിന്റെ ബാങ്ക്, വ്യാപാരിയുടെ ബാങ്ക് അല്ലെങ്കില്‍ പേയ്മെന്റ് അഗ്രിഗേറ്റര്‍, ഫോണ്‍പേ, ഗൂഗിള്‍ പേ, പേടിഎം തുടങ്ങിയ തേര്‍ഡ് പാര്‍ട്ടി ആപ്പ് ദാതാക്കള്‍ എന്നിവരാണ് ഇതിലെ പ്രധാന പങ്കാളികള്‍.

വ്യവസായവുമായി ബന്ധപ്പെട്ട ബ്രോക്കറേജ് സ്ഥാപനങ്ങളും സമാനമായ കണക്കുകള്‍ അടുത്തിടെ പുറത്തുവിട്ടിരുന്നു. വ്യാപാരിയില്‍നിന്ന് ഈടാക്കുന്ന 30-40 ബേസിസ് പോയിന്റ് എം.ഡി.ആറാണ് ഏറ്റവുമധികം സാധ്യതയുള്ളതെന്ന് ബെണ്‍സ്‌റ്റൈന്‍ റിപ്പോര്‍ട്ട് വിലയിരുത്തി. പേയ്മെന്റ് പ്ലാറ്റ്ഫോമുകള്‍ക്ക് ഏകദേശം അഞ്ച് ബേസിസ് പോയിന്റ് മാത്രമായിരിക്കും ലഭിക്കുക. ഫീസിന്റെ ഭൂരിഭാഗവും ബാങ്കുകള്‍ക്കായിരിക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

15-30 ബേസിസ് പോയിന്റ് വരെ എം.ഡി.ആര്‍ ഏര്‍പ്പെടുത്താനുള്ള സാധ്യതയാണ് ജെഫറീസ് വിലയിരുത്തിയത്. ഇതിലൂടെ 2027-28 സാമ്പത്തിക വര്‍ഷത്തോടെ യു.പി.ഐ സംവിധാനത്തിന് പ്രതിവര്‍ഷം 5,000-10,000 കോടി വരുമാനം ലഭിക്കാമെന്നാണ് കണക്കുകൂട്ടല്‍.

25-30 ബേസിസ് പോയിന്റ് നിരക്ക് അടിസ്ഥാനമാക്കിയുള്ള മറ്റ് വിലയിരുത്തലുകളില്‍ പ്രതിവര്‍ഷ വരുമാനം 13,500-16,000 കോടി വരെ ഉയരാമെന്നും പറയുന്നു. യു.പി.ഐയിലെ ഏറ്റവും വലിയ അക്കൗണ്ട്, ഡെബിറ്റ് കാര്‍ഡ് ഇഷ്യൂവര്‍ എന്ന നിലയില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയായിരിക്കും ഇതിന്റെ പ്രധാന ഗുണഭോക്താവെന്നും വിലയിരുത്തലുണ്ട്.

യു.പി.ഐയുടെ സാങ്കേതിക അടിസ്ഥാനസൗകര്യം പരിപാലിക്കല്‍, ഉപയോക്താക്കളെ തിരിച്ചറിയലും ഇടപാട് സ്ഥിരീകരിക്കലും, തട്ടിപ്പ് തടയല്‍, ഇടപാടുകളുടെ സെറ്റില്‍മെന്റ് തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ ചെലവില്‍ വലിയ പങ്ക് വഹിക്കുന്നത് ബാങ്കുകളാണ്. അതിനാലാണ് എം.ഡി.ആര്‍ വരുമാനത്തിന്റെ ഏറ്റവും വലിയ വിഹിതം ബാങ്കുകള്‍ക്ക് നല്‍കാന്‍ ആലോചിക്കുന്നത്.

നീക്കത്തിന് പിന്നില്‍

നികുതിയും മറ്റു നിയമങ്ങളും (ഭേദഗതി) ബില്‍-2026 അവതരിപ്പിച്ചതിനു പിന്നാലെയാണ് യു.പി.ഐക്ക് എം.ഡി.ആര്‍ ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ശക്തമായത്. യു.പി.ഐ ഇടപാടുകള്‍ക്ക് വ്യാപാരി ഫീസ് ഈടാക്കുന്നതില്‍ നിലവിലുള്ള സമ്പൂര്‍ണ ഇളവ് ഒഴിവാക്കുന്നതിനായി പേയ്മെന്റ് ആന്‍ഡ് സെറ്റില്‍മെന്റ് സിസ്റ്റംസ് ആക്ടില്‍ ഭേദഗതി വരുത്താനാണ് ബില്‍ നിര്‍ദേശിക്കുന്നത്.

എന്നാല്‍ ബില്‍ നേരിട്ട് ഒരു ഫീസും ഏര്‍പ്പെടുത്തുന്നില്ല. ഏതെല്ലാം ഡിജിറ്റല്‍ പേയ്മെന്റ് മാര്‍ഗങ്ങള്‍ സൗജന്യമായി തുടരണം, ഏതൊക്കെ ഇടപാടുകള്‍ക്ക് ഫീസ് ഈടാക്കാം എന്നിവ ഗസറ്റ് വിജ്ഞാപനത്തിലൂടെ തീരുമാനിക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാരിന് നല്‍കുകയാണ് ചെയ്യുന്നത്.

ഉപയോക്താക്കളെയും വ്യാപാരികളെയും എങ്ങനെ ബാധിക്കും?

സാധാരണ ഉപയോക്താക്കള്‍ക്കും ചെറുകിട വ്യാപാരികള്‍ക്കും നേരിട്ട് ഫീസ് ബാധിക്കില്ലെന്നാണ് സര്‍ക്കാര്‍ നല്‍കുന്ന സൂചന. വ്യക്തികള്‍ നടത്തുന്ന യു.പി.ഐ പേയ്മെന്റുകള്‍ക്ക് ഇടപാട് ഫീസ് ഈടാക്കില്ലെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. സുഹൃത്തുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കും പണം അയയ്ക്കുന്ന പേഴ്സണ്‍ ടു പേഴ്സണ്‍ (P2P) ഇടപാടുകളും പൂര്‍ണമായി സൗജന്യമായി തുടരുമെന്നാണ് നിലപാട്.

വഴിയോര കച്ചവടക്കാര്‍, ചായക്കടകള്‍, പച്ചക്കറി-പൂക്കച്ചവടക്കാര്‍, ഓട്ടോ ഡ്രൈവര്‍മാര്‍, പലചരക്കുകടകള്‍ തുടങ്ങിയ ചെറുകിട വ്യാപാരികള്‍ക്ക് എം.ഡി.ആര്‍ ബാധകമാകില്ലെന്നാണ് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുള്ളത്. നിശ്ചിത വിറ്റുവരവ് പരിധിക്കു മുകളിലുള്ള വലിയ വ്യാപാര സ്ഥാപനങ്ങളുടെ പരിമിതമായ ചില യു.പി.ഐ ഇടപാടുകള്‍ക്ക് മാത്രമായിരിക്കും ഫീസ് ബാധകമാകുക. എന്നാല്‍ വിറ്റുവരവ് പരിധി ഇതുവരെ നിശ്ചയിച്ചിട്ടില്ല.

₹2,000 പരിധി പരിഗണനയില്‍

ഇടപാട് തുകയെ അടിസ്ഥാനമാക്കിയുള്ള പരിധിയും ചര്‍ച്ചയിലുണ്ട്. വലിയ വ്യാപാര സ്ഥാപനങ്ങളില്‍ നടത്തുന്ന 2,000ന് മുകളിലുള്ള ഇടപാടുകള്‍ക്ക് മാത്രം ഫീസ് ഈടാക്കുന്ന രീതിയാണ് റിപ്പോര്‍ട്ടുകളില്‍ ഉയര്‍ന്നുവന്നിട്ടുള്ളത്. യു.പി.ഐയുമായി ബന്ധിപ്പിച്ച റൂപേ ക്രെഡിറ്റ് കാര്‍ഡുകളില്‍ നിലവിലുള്ള സംവിധാനത്തിന് സമാനമായിരിക്കുമിത്.

യു.പി.ഐയ്ക്കുള്ള എം.ഡി.ആര്‍ ഘടന അന്തിമമാക്കിയിട്ടില്ലെന്ന് ധനമന്ത്രാലയം പലതവണ വ്യക്തമാക്കിയിട്ടുണ്ട്. കൃത്യമായ നിരക്ക്, ഇടപാട് പരിധി, വിറ്റുവരവ് മാനദണ്ഡം, വരുമാനം പങ്കിടുന്നതിനുള്ള അനുപാതം എന്നിവ ഔദ്യോഗിക വിജ്ഞാപനത്തിലായിരിക്കും വ്യക്തമാക്കുക. എന്‍.പി.സി.ഐ സ്റ്റിയറിംഗ് കമ്മിറ്റിയുടെ അംഗീകാരത്തിനുശേഷം ആഴ്ചകള്‍ക്കുള്ളില്‍ വിജ്ഞാപനം വന്നേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

യു.പി.ഐയുടെ വന്‍ വളര്‍ച്ച

ഇന്ത്യയുടെ ഡിജിറ്റല്‍ പേയ്മെന്റ് സംവിധാനത്തിന്റെ നട്ടെല്ലായി യു.പി.ഐ മാറിക്കഴിഞ്ഞു. 2026 ജൂലൈയില്‍ മാത്രം 2,366 കോടി ഇടപാടുകളാണ് യു.പി.ഐ വഴി നടന്നത്. ഇവയുടെ ആകെ മൂല്യം ?29.9 ലക്ഷം കോടിയാണ്. ഇന്ത്യയ്ക്ക് പുറമെ 11 രാജ്യങ്ങളിലും നിലവില്‍ യു.പി.ഐ സേവനം ഉപയോഗിക്കുന്നുണ്ട്.

കാര്‍ഡ് ഇടപാടുകളില്‍ ഒരുകാലത്ത് ഈടാക്കിയിരുന്ന ഒരു ശതമാനത്തിലധികം ഫീസിനു പകരം കുറഞ്ഞ നിരക്കിലുള്ളതും തിരഞ്ഞെടുത്ത ഇടപാടുകള്‍ക്ക് മാത്രമുള്ളതുമായ എം.ഡി.ആര്‍ യു.പി.ഐ സംവിധാനത്തിന്റെ സാമ്പത്തിക സുസ്ഥിരതയ്ക്ക് ആവശ്യമാണെന്നാണ് വ്യവസായ മേഖലയുടെ വാദം.

തട്ടിപ്പ് തടയല്‍, സൈബര്‍ സുരക്ഷ, അടിസ്ഥാനസൗകര്യ വികസനം എന്നിവയ്ക്കായി കൂടുതല്‍ പണം കണ്ടെത്താനും സര്‍ക്കാര്‍ നല്‍കുന്ന പ്രോത്സാഹന തുകയിലുള്ള ആശ്രയത്വം കുറയ്ക്കാനും പുതിയ സംവിധാനം സഹായിക്കുമെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. സമീപവര്‍ഷങ്ങളില്‍ യു.പി.ഐ സംവിധാനത്തിന്റെ മൊത്തം ചെലവിന്റെ ചെറിയൊരു ഭാഗം മാത്രമാണ് സര്‍ക്കാര്‍ പ്രോത്സാഹന തുകയിലൂടെ നികത്താനായതെന്നും കമ്പനികള്‍ പറയുന്നു.

ഫോണ്‍പേ, ഗൂഗിള്‍ പേ തുടങ്ങിയ വലിയ യു.പി.ഐ ആപ്പുകള്‍ക്കായി നിര്‍ദേശിച്ച 30 ശതമാനം വിപണി വിഹിത പരിധിയും വീണ്ടും ചര്‍ച്ചയാകുകയാണ്. 2023 മുതല്‍ പലതവണ നീട്ടിയ ഈ നിയന്ത്രണം 2026 ഡിസംബറില്‍ പ്രാബല്യത്തില്‍ വന്നേക്കും. യു.പി.ഐ ഇടപാടുകളുടെ ഏകദേശം 80 ശതമാനവും കൈകാര്യം ചെയ്യുന്ന ഈ രണ്ട് കമ്പനികള്‍ക്കും ഇത് കൂടുതല്‍ അനിശ്ചിതത്വം സൃഷ്ടിക്കും.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com