

കോവിഡ് -19 കണക്കിലെടുത്തുള്ള മോറട്ടോറിയത്തിന്റെ ഭാഗമായി വായ്പകളുടെ ഇഎംഐ തിരിച്ചടവിന് മൂന്നു മാസത്തെ സാവകാശം ലഭിക്കുമെങ്കിലും ഇക്കാലയളവില്‍ ബാധ്യതയുള്ള വായ്പാ തുകയ്ക്ക് ബാങ്കുകള്‍ പതിവുള്ളതുപോലെ പലിശ ഈടാക്കും. ഇക്കാരണത്താല്‍ ഇടപാടുകാര്‍ക്ക് അധികച്ചെലവ് വരാന്‍ ഇടയാകുന്ന നടപടി തന്നെയാണിതെന്ന്് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിജ്ഞാപനം വ്യക്തമാക്കുന്നു.
ഇഎംഐ തിരിച്ചടവിന് അനുവദിച്ച മൂന്നു മാസത്തെ സാവകാശം പ്രയോജനപ്പെടുത്തുന്നവര്‍ തിരിച്ചടയ്ക്കാനുള്ള മുതലിന് ഈ മൂന്നു മാസത്തെയും പലിശ നല്‍കേണ്ടി വരും.മുടക്കം വരുത്താതെ ഇഎംഐ തിരിച്ചടവിന് സാധിക്കുന്നവര്‍ ഇക്കാരണത്താല്‍ അങ്ങനെ ചെയ്യുന്നതാകും ഉചിതം. കാരണം മോറട്ടോറിയെന്നത് പലിശ ഒഴിവാക്കലല്ല മാറ്റിവയ്ക്കലാണെന്ന് എസ്ബിഐ മാനേജിംഗ് ഡയറക്ടര്‍ (റീട്ടെയില്‍, ഡിജിറ്റല്‍ ബാങ്കിംഗ്) സി.എസ് സെറ്റി വീഡിയോ കോണ്‍ഫറന്‍സിലൂടെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
നേരത്തെ നല്‍കിയിട്ടുള്ള ഇ-മാന്‍ഡേറ്റിന്റെ അടിസ്ഥാനത്തില്‍ അക്കൗണ്ടുകളില്‍ നിന്ന് പ്രതിമാസ തിരിച്ചടവു തുക ഓട്ടോമാറ്റിക് ആയി ബാങ്കുകള്‍ പിടിച്ചിട്ടുണ്ടെങ്കില്‍ ഇങ്ങനെ ഈടാക്കിയ തുക തിരികെ ആവശ്യമായവര്‍ക്ക് തിരികെ വാങ്ങാമെന്ന് സെറ്റി അറിയിച്ചു. ഉപഭോക്താക്കള്‍ ഇതിനുള്ള അപേക്ഷ ഇ മെയില്‍ ആയി അയച്ചാല്‍ മതിയാകും. ഈ ഇഎംഐ തുക തിരികെ ലഭിക്കുമെങ്കിലും പിന്നീട് തിരിച്ചടയ്ക്കുമ്പോള്‍ അതിനും പലിശ നല്‍കണം.
ഇപ്പോഴത്തെ സാഹചര്യത്തില്‍ അടച്ചു കഴിഞ്ഞവര്‍ക്ക് ഇഎംഐ തിരികെ വാങ്ങാതെ തന്നെ കാര്യങ്ങള്‍ നടത്തിക്കൊണ്ടു പോകാന്‍ സാധിക്കുമെങ്കില്‍ അതായിരിക്കും നല്ലത്. സാമ്പത്തിക പ്രശ്നങ്ങള്‍ രൂക്ഷമാണെങ്കില്‍ മാത്രം ഇഎംഐ തിരികെ വാങ്ങുന്നതായിരിക്കും അഭിലഷണീയം.അതേസമയം, ഇഎംഐ തിരിച്ചടവ് മാറ്റിവയ്ക്കുന്നത് ബാങ്കിന് അധിക ദ്രവ്യതാ സമ്മര്‍ദ്ദം സൃഷ്ടിക്കില്ലെന്നും മാനേജിംഗ് ഡയറക്ടര്‍ പറഞ്ഞു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine