

സാലറി സർട്ടിഫിക്കറ്റ് അല്ലെങ്കിൽ ഇൻകം പ്രൂഫ് സമർപ്പിക്കാൻ സാധിക്കുന്നില്ലെങ്കിൽ പേഴ്സണൽ ലോൺ ലഭിക്കുകയില്ല എന്നായിരിക്കും മിക്കവരും കരുതിയിട്ടുണ്ടാകുക. എന്നാൽ വ്യക്തിഗത വരുമാന രേഖ കാണിക്കാൻ സാധിക്കുന്നില്ലെങ്കിലും പേഴ്സണൽ ലോൺ കിട്ടാനുള്ള സാധ്യത തുറന്നുകിടപ്പുണ്ട് എന്നതാണ് വസ്തുത. പുതുതലമുറ ധനകാര്യ സേവനദാതാക്കളായ ഡിജിറ്റൽ ഫസ്റ്റ് ബാങ്കുകൾ അല്ലെങ്കിൽ നിയോബാങ്കുകൾ ഒക്കെ ഉപയോക്താക്കളെ വിലയിരുത്തുന്നത് വ്യത്യസ്തമായ രീതിയിലാണ്.
ഇവർ കടം വാങ്ങാൻ എത്തുന്നവരുടെ മുൻകാല ഫിനാൻഷ്യൽ ട്രാൻസാക്ഷനുകളുടെ ചരിത്രവും ക്രെഡിറ്റ് സ്കോറും ഒക്കെയാണ് എന്താണ് ജോലി എന്നതിനേക്കാളും പ്രധാന്യത്തോടെ പരിഗണിക്കുന്നത്. അതായത്, സാമ്പത്തിക അച്ചടക്കം പുലർത്തുന്നവരാണോ എന്ന് തിരിച്ചറിയുക എന്നതാണ് മുഖ്യ പരിഗണന വിഷയം. ചുരുക്കത്തിൽ സാലറി സർട്ടിഫിക്കറ്റ് ഇല്ലാത്തവർക്കും ഡിജിറ്റൽ ഫസ്റ്റ് ബാങ്കുകളും നിയോബാങ്കുകളും ഒക്കെ പേഴ്സണൽ ലോൺ നൽകുമെന്ന് സാരം.
ഇതിലൂടെ ഫ്രീലാൻസായി ജോലി ചെയ്യുന്നവർ, സൊമാറ്റോ/ഊബർ പോലുള്ള ഡിജിറ്റൽ ആപ്പുകളിൽ സ്വതന്ത്ര കരാറിന്റെ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഗിഗ് വർക്കർമാർ, സ്വയം തൊഴിൽ ചെയ്യുന്ന പ്രൊഫഷണലുകൾക്ക് ഒക്കെ പേഴ്സണൽ ലോൺ ലഭിക്കാനുള്ള അവസരമാണ് തുറക്കപ്പെടുന്നത്. ഇത്തരക്കാരിൽ 710-ന് മുകളിലുള്ള ഉയർന്ന ക്രെഡിറ്റ് സ്കോറും കഴിഞ്ഞ ഒരു വർഷത്തെ കാലയളവിൽ സ്ഥിരതയാർന്ന ബാങ്ക് ബാലൻസും ഒക്കെ കാണിക്കുന്നവർക്ക് താരതമ്യേന വേഗത്തിൽ പേഴ്സണൽ ലോൺ ലഭിക്കാനുള്ള സാധ്യതയുണ്ട്.
അതുപോലെ സ്ഥിരവരുമാനമുള്ള ഒരാളെ കൂടി ലോൺ അപേക്ഷയിൽ പങ്കാളിയാക്കുന്നതും ലോൺ കിട്ടാനുള്ള സാധ്യത ഗണ്യമായി വർധിപ്പിക്കും. അതുപോലെ നിങ്ങൾക്ക് ബാങ്കിൽ നിന്നും പ്രീ-അപ്രൂവ്ഡ് ലോൺ ഓഫറുകൾ ലഭ്യമായിട്ടുണ്ടോ എന്നതും പരിശോധിക്കുക. ഇവയെല്ലാം പണത്തിന് ആവശ്യം നേരിടുന്ന അടിയന്തര ഘട്ടങ്ങളെ മറികടക്കാൻ സഹായിക്കുന്നു. എന്നിരുന്നാലും ചെറിയ വായ്പ പരിധികളും ഉയർന്ന പലിശ നിരക്കും പ്രതീക്ഷിക്കുക.
അതേസമയം ലോൺ എടുക്കാൻ പദ്ധതിയിടുമ്പോൾ തന്നെ അത് തിരിച്ചടയ്ക്കാനുള്ള വഴിയും കണ്ടുവെച്ചിരിക്കണം. ഭാവിയിലെ വരുമാനം ഉറപ്പിക്കാതെ എടുത്തുവെക്കുന്ന ലോണുകൾ നിങ്ങളുടെ സാമ്പത്തികഭാരം വർധിപ്പിക്കുകയും അതുവഴി കടക്കെണിയിലേക്കും തള്ളിവിടാം. അതിനാൽ കൃത്യമായ തിരിച്ചടവ് പദ്ധതി ആവിഷ്കരിച്ചിട്ട് മാത്രം ഉയർന്ന പലിശയിൽ ലഭിക്കുന്ന വായ്പയ്ക്കായി ഫ്രീലാൻസർമാരും ഗിഗ് വർക്കർമാരും ഒക്കെ അപേക്ഷിക്കാവൂ എന്നും മറക്കരുത്.
Read DhanamOnline in English
Subscribe to Dhanam Magazine