

സർക്കാർ പിന്തുണയുള്ള ഏറ്റവും ജനപ്രിയമായ സേവിംഗ്സ് പദ്ധതികളില്‍ ഒന്നാണ് പബ്ലിക് പ്രൊവിഡന്റ് ഫണ്ട്. ദീർഘകാല റിട്ടേണുകൾക്കായി പണം നിക്ഷേപിക്കുന്നതിന് അനുയോജ്യമാണ് ഈ പദ്ധതി. കുറഞ്ഞ റിസ്ക്, ഉയർന്ന പലിശ, നികുതി സൗഹൃദ സേവിംഗ്സ് ഓപ്ഷൻ തുടങ്ങിയവയാണ് പദ്ധതിയുടെ ആകര്‍ഷണങ്ങള്‍. സെക്ഷന്‍ 80 സി പ്രകാരമുളള നികുതി ആനുകൂല്യങ്ങളാണ് ലഭിക്കുക.
7.1 ശതമാനമാണ് നിലവിൽ പിപിഎഫ് അക്കൗണ്ടിലെ പലിശ നിരക്ക്. വാർഷികമായി ഇത് കൂട്ടുന്നു. പലിശയില്‍ ത്രൈമാസ അവലോകനം ഉണ്ടാകും. ഒരു പാദത്തിന്റെ മധ്യത്തിൽ പലിശ നിരക്കില്‍ മാറ്റം വരുത്താറില്ല.
1.5 ലക്ഷത്തിൽ കൂടുതൽ നിക്ഷേപിക്കാം: പ്രതിവർഷം കുറഞ്ഞത് 500 രൂപയും പരമാവധി 1.5 ലക്ഷം രൂപയും ഭാഗികമായോ ഒറ്റത്തവണയായോ പിപിഎഫില്‍ നിക്ഷേപിക്കാം. 1.5 ലക്ഷം രൂപ വരെ നിലവിലുള്ള പലിശ നിരക്കിന് അർഹമായിരിക്കും. എന്നാല്‍ പിപിഎഫ് അക്കൗണ്ടുകളിലേക്ക് നിക്ഷേപകന് വേണമെങ്കില്‍ കൂടുതൽ തുക നിക്ഷേപിക്കാനും സാധിക്കും. പ്രതിവർഷം 1.5 ലക്ഷം രൂപക്ക് മുകളിലുള്ള തുകയ്ക്ക് പലിശയോ നികുതി ഇളവ് ആനുകൂല്യങ്ങളോ ലഭിക്കില്ല.
കുടിശ്ശിക വരുത്തിയാൽ അറ്റാച്ച് ചെയ്യില്ല: മറ്റ് ലോണുകളില്‍ കുടിശ്ശിക വരുത്തിയാൽ പിഎഫ് തുക അറ്റാച്ച് ചെയ്യാൻ കഴിയില്ല. ഇതുസംബന്ധിച്ച് ഗുജറാത്ത് ഹൈക്കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. അക്കൗണ്ട് ഉടമയുടെ ഏതെങ്കിലും തരത്തിലുള്ള ലോണ്‍ ബാധ്യത അല്ലെങ്കിൽ കട ബാധ്യതാ വീഴ്ചയുമായി ബന്ധപ്പെട്ട് പിപിഎഫില്‍ സൂക്ഷിച്ചിരിക്കുന്ന തുക അറ്റാച്ച് ചെയ്യരുതെന്നാണ് കോടതിയുടെ നിര്‍ദേശമുളളത്.
പിപിഎഫിൽ നിന്ന് വായ്പ എടുക്കാം: പിപിഎഫ് അക്കൗണ്ടില്‍ സൂക്ഷിച്ചിരിക്കുന്ന തുക ഈടായി കാണിച്ച് വായ്പ എടുക്കുന്നതിനും അക്കൗണ്ട് ഉടമയ്ക്ക് കഴിയും. പിഎഫില്‍ നിക്ഷേപിച്ചിരിക്കുന്ന തുകയുടെ 25 ശതമാനമാണ് ഇത്തരത്തില്‍ ലോണായി എടുക്കാന്‍ സാധിക്കുക. വായ്പയുടെ തിരിച്ചടവ് കാലാവധി പരമാവധി 36 മാസമാണ്.
7 വർഷത്തിനുശേഷം ഭാഗിക പിൻവലിക്കൽ അനുവദനീയമാണ്: പിപിഎഫ് അക്കൗണ്ട് ആരംഭിച്ച് ഏഴ് വർഷത്തിന് ശേഷം അക്കൗണ്ട് ഉടമകൾക്ക് അവരുടെ ഫണ്ടിന്റെ ഒരു ശതമാനം പിൻവലിക്കാവുന്നതാണ്.
ലോക്ക്-ഇൻ കാലയളവ് 15 വർഷമല്ല: പബ്ലിക് പ്രൊവിഡന്റ് ഫണ്ട് സ്കീമിനുളള കുറഞ്ഞ നിക്ഷേപ കാലാവധി 15 വർഷമാണ്. തുടര്‍ന്ന് അക്കൗണ്ട് ഉടമക്ക് വേണമെങ്കില്‍ നിക്ഷേപം അഞ്ച് വർഷത്തെ കാലാവധിയില്‍ എത്രവേണമെങ്കിലും നീട്ടാവുന്നതാണ്.
Lesser-known facts about the PPF savings scheme, including tax benefits, loan options, and withdrawal rules.
Read DhanamOnline in English
Subscribe to Dhanam Magazine