ബാങ്ക് എഫ്.ഡിയേക്കാള്‍ നല്ലത് ട്രഷറി ബില്‍, പറയുന്നത് നിതിന്‍ കാമത്ത്

നിരവധി നിക്ഷേപ മാര്‍ഗങ്ങള്‍ ലഭ്യമാണെങ്കിലും പലര്‍ക്കും ഇപ്പോഴും പ്രിയം സ്ഥിര നിക്ഷേപങ്ങളും സേവിംഗ്‌സ് നിക്ഷേപങ്ങളുമാണ്. വളരെ കുറഞ്ഞ നേട്ടമാണ് ലഭിക്കുന്നതെന്ന് അറിയാമെങ്കിലും നിക്ഷേപിക്കാനുള്ള എളുപ്പമാണ് പലരും ഇവ തെരഞ്ഞെടുക്കാന്‍ കാരണം.

ഏറ്റവും കുറഞ്ഞ പലിശ ലഭിക്കുന്ന സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടില്‍ ഇന്ത്യക്കാര്‍ നിക്ഷേപിച്ചിരിക്കുന്നത് 60 ലക്ഷം കോടി രൂപയാണെന്നാണ് പ്രമുഖ സ്റ്റോക്ക് ബ്രോക്കിംഗ് സ്ഥാപനമായ സിറോധയുടെ സഹസ്ഥാപകന്‍ നിതിന്‍ കാമത്ത് അടുത്തിടെ പറഞ്ഞത്. ഇത് മുഴുവനും നിക്ഷേപമെന്ന രീതിയിലായിരിക്കില്ല. ചിലര്‍ പെട്ടെന്നുള്ള ആവശ്യങ്ങള്‍ക്കായി പണം അക്കൗണ്ടില്‍ സൂക്ഷിക്കാറുണ്ട്. എങ്കിലും സേവിംഗ് അക്കൗണ്ടികളില്‍ നിക്ഷേപിക്കുന്നത് ഒരു ശീലമായെന്നാണ് അദ്ദേഹം പറയുന്നത്.

പരമാവധി നേട്ടം ഉറപ്പാക്കാന്‍ ശ്രമിക്കുന്നതിനു പകരം കമ്പനികളും സ്റ്റാര്‍ട്ടപ്പുകളും യാതൊരു നേട്ടവും നല്‍കാത്ത കറന്റ് അക്കൗണ്ടില്‍ നിക്ഷേപിക്കുന്നതും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ നിക്ഷേപകര്‍ ബുദ്ധിപരമായി പണം കൈകാര്യം ചെയ്യണമെന്നും ഉയര്‍ന്ന റിട്ടേണ്‍ നല്‍കുന്ന നിക്ഷേപമാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും പറയുന്ന കാമത്ത് നിലവില്‍ എഫ്.ഡിയേക്കാള്‍ ഉയര്‍ന്ന റിട്ടേണ്‍ നല്‍കുന്ന ട്രഷറി ബില്ലുകള്‍ പരിഗണിക്കാനും നിക്ഷേപകരോട് ഉപദേശിക്കുന്നു. വിവിധ കാലയളവിലുള്ള ട്രഷറി ബില്ലുകളുടെ പലിശയും ബാങ്കുകളുടെ പലിശയും താരതമ്യം ചെയ്ത് അദ്ദേഹം ട്വീറ്റില്‍ പങ്കുവച്ചിട്ടുണ്ട്.



എന്താണ് ട്രഷറി ബില്ലുകള്‍?

കേന്ദ്ര സര്‍ക്കാര്‍ സാമ്പത്തിക ആവശ്യങ്ങള്‍ക്കായി പണം കണ്ടെത്തുന്നതിന് ഉപയോഗിക്കുന്ന ഒരു മാര്‍ഗമാണ് ട്രഷറി ബില്‍. സര്‍ക്കാര്‍ ജനങ്ങളില്‍ നിന്ന് എടുക്കുന്ന ഹ്രസ്വ കാലവായ്പകളെന്ന് പറയാം. ധനകമ്മി പരിഹരിക്കാനും കറന്‍സി സര്‍ക്കുലേഷന്‍ നിയന്ത്രിക്കാനും കേന്ദ്ര സര്‍ക്കാര്‍ ട്രഷറി ബില്ലുകള്‍ പുറത്തിറക്കാറുണ്ട്. 25,000 രൂപയാണ് കുറഞ്ഞ നിക്ഷേപം. 25,000 രൂപയുടെ ഗുണിതങ്ങളായി അധിക നിക്ഷേപം നടത്താം. 91 ദിവസം, 182 ദിവസം, 364 ദിവസം എന്നിങ്ങനെ ഒരു വര്‍ഷത്തില്‍ താഴെയാണ് ട്രഷറി ബില്ലുകളുടെ കാലാവധി. കേന്ദ്ര സര്‍ക്കാരുമായുള്ള നേരിട്ടുള്ള പണമിടപാടായതിനാല്‍ 100 ശതമാനം സുരക്ഷിതമാണ്.

ചെറുകിട നിക്ഷേപകര്‍ക്ക് ആര്‍.ബി.ഐയില്‍ അക്കൗണ്ട് തുറന്ന് നേരിട്ട് ട്രഷറി ബില്ലിലും ബോണ്ടുകളിലും നിക്ഷേപിക്കാം. കൂടാതെ ബാങ്കുകള്‍ വഴിയും അംഗീകൃത ബ്രോക്കര്‍മാര്‍ വഴിയും നിക്ഷേപിക്കാവുന്നതാണ്.

വിവിധ കാലയളവുകളിലെ നേട്ടം

91 ദിവസ കാലാവധിയുള്ള ട്രഷറി ബില്ലിന് 6.77 ശതമാനമാണ് പലിശ. എച്ച് ഡി എഫ് സി ബാങ്ക്, എസ്.ബി.ഐ, ഐ.സി.ഐ.സി. ഐ, പഞ്ചാബ് നാഷണല്‍ ബാങ്ക് എന്നീ ബാങ്കുകളില്‍ നിക്ഷേപിച്ചാല്‍ ലഭിക്കുന്നത് പരമാവധി 4.50 ശതമാനം പലിശയാണ്. ആക്‌സിസ് ബാങ്കിലാണെങ്കില്‍ 4.75 ശതമാനം പലിശയും.

182 ദിവസത്തെ ടി-ബില്ലിന് 6.90 ശതമാനം പലിശ ലഭിക്കും. എച്ച്.ഡി.എഫ്.സിയില്‍ ഇത് 5.75 ശതമാനവും എസ്.ബി.ഐയില്‍ 5.25 ശതമാനവും ഐ.സി.ഐ.സി.ഐ ബാങ്കില്‍ 4.75 ശതമാനവും ആക്‌സിസ് ബാങ്കില്‍ 5.75 ശതമാനവും പഞ്ചാബ് നാഷണല്‍ ബാങ്കില്‍ 5.50 ശതമാനമാണ് ഇക്കാലയളവിലെ പലിശ.

364 ദിവസ കാലാവധിയില്‍ 6.89 ശതമാനമാണ് ട്രഷറി ബില്ലുകള്‍ക്ക് പലിശ. എച്ച്.ഡി.എഫ്.സി ബാങ്ക് 6 ശതമാനം പലിശ നൽകുമ്പോൾ എസ്.ബി.ഐയില്‍ 5.75 ശതമാനവും ഐ.സി.ഐ.സി.ഐ ബാങ്കില്‍ 6.70 ശതമാനവുമാണ് ഇക്കാലയളവിൽ പലിശ. ആക്‌സിസ് ബാങ്കിലും പഞ്ചാബ് നാഷണല്‍ ബാങ്കിലും ലഭിക്കുന്നത് 6.75 ശതമാനവും. എല്ലാ കാലയളവുകളും പരിശോധിച്ചാലും ബാങ്ക് സ്ഥിര നിക്ഷേപങ്ങളേക്കാള്‍ ഉയർന്ന നേട്ടമാണ് നിലവിൽ ട്രഷറി ബില്‍ നല്‍കുന്നത്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it