ചില്ലറ പണപ്പെരുപ്പം നിയന്ത്രണത്തിലാകുമോ, ആര്‍ബിഐ റിപ്പോര്‍ട്ട് ഇങ്ങനെ

2022 ജൂണ്‍ മാസത്തെ അപേക്ഷിച്ച് രാജ്യത്തെ ചില്ലറ പണപ്പെരുപ്പം (Retail Inflation) ജൂലൈയില്‍ 0.3 ശതമാനം ഇടിഞ്ഞ് 6.7ല്‍ എത്തിയിരുന്നു. എന്നാല്‍ റിസര്‍വ് ബാങ്കിന്റെ ലക്ഷ്യം ചില്ലറ പണപ്പെരുപ്പം 4 ശതമാനത്തിലെത്തുക്കുക എന്നതാണ്. അടുത്ത സാമ്പത്തിക വര്‍ഷം ആദ്യ പാദത്തോടെ പണപ്പെരുപ്പം 5 ശതമാനത്തിലേക്ക് എത്തുമെന്നാണ് ഏറ്റവും പുതിയ ഇക്കണോമി റിപ്പോര്‍ട്ടില്‍ ആര്‍ബിഐയുടെ വിലയിരുത്തല്‍.

Also Read: വികസിത രാജ്യമെന്ന സ്വപ്‌നം; 25 വര്‍ഷം മതിയാകുമോ ?

വാര്‍ഷിക പണപ്പെരുപ്പം 2-4 ശതമാനത്തില്‍ നിലനിര്‍ത്തണമെന്നാണ് മോണിറ്ററി പോളിസി കമ്മിറ്റിയുടെ നിര്‍ദ്ദേശം. ഈ വര്‍ഷം ചില്ലറ പണപ്പെരുപ്പം എട്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കായ 7.79ല്‍ എത്തിയിരുന്നു. എന്നാല്‍ അതിന് ശേഷം നിരക്ക് ക്രമേണ കുറയുകയാണ്. വിതരണ ശൃംഖയിലുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ കുറഞ്ഞതും വിലക്കയറ്റത്തിന് നേരിയ ആശ്വാസം ഉണ്ടായതും ആശ്വാസം നല്‍കിയെന്നാണ് വിലയിരുത്തല്‍. രാജ്യത്തെ മൊത്തവില പണപ്പെരുപ്പം (Wholesale Price Index) ജൂണില്‍, അഞ്ച് മാസത്തെ താഴ്ന്ന നിലയായ 13.93 ശതമാനത്തില്‍ എത്തിയിരുന്നു.

റീപോ നിരക്ക് വര്‍ധനവ് ഒക്ടോബറില്‍ ?

ഒരോ അഞ്ച് വര്‍ഷം കൂടുമ്പോഴും കേന്ദ്ര സര്‍ക്കാരും ആര്‍ബിഐയും ചേര്‍ന്ന് പണപ്പെരുപ്പത്തിന്റെ തോത് നിശ്ചയിക്കാറുണ്ട് 2026 വരെ 4 ശതമാനം (2 ശതമാനം കുറയുകയോ കൂടുകയോ ചെയ്യാം, അതായത് 2-6 ശതമാനം) ആയി പണപ്പെരുപ്പത്തിന്റെ തോത് നിലനിര്‍ത്തണമെന്നാണ് തീരുമാനം. തുടര്‍ച്ചയായി മൂന്ന് പാദങ്ങളില്‍ ചില്ലറ പണപ്പെരുപ്പം 6 ശതമാനത്തിന് മുകളിലായ സാഹചര്യത്തില്‍, ആര്‍ബിഐ കേന്ദ്ര സര്‍ക്കാരിന് വിശദീകരണം നല്‍കേണ്ടതുണ്ട്. എട്ട് വര്‍ഷത്തിനിടയില്‍ ആദ്യമായാണ് ആര്‍ബിഐ ഇത്തരത്തില്‍ വിശദീകരണം നല്‍കാന്‍ ഒരുങ്ങുന്നത്. ഈ പശ്ചാത്തലത്തില്‍ ഒക്ടോബറില്‍ വീണ്ടും റീപോ നിരക്ക് ഉയര്‍ത്തിയേക്കും.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it