അനധികൃത നിക്ഷേപ പദ്ധതികളുടെ നിരോധനം: ഇത് ചെറിയ കാര്യമല്ല!

രാജ്യത്ത് അനധികൃതമായി പ്രവർത്തിക്കുന്ന നിക്ഷേപ പദ്ധതികൾ നിരോധിച്ചുകൊണ്ടുള്ള ഓർഡിനൻസിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവച്ചതോടെ, ഇന്ത്യക്കാരുടെ നിക്ഷേപ, വായ്പാ സമ്പ്രദായത്തിൽ വലിയ മാറ്റമാണ് വരാൻ പോകുന്നത്.

കോർപറേറ്റ് കാര്യ മന്ത്രാലയം, ആർബിഐ, സെബി തുടങ്ങിയ റെഗുലേറ്റർമാരുടെ കീഴിൽ രജിസ്റ്റർ ചെയ്യാത്ത, അനധികൃതമായി നടത്തുന്ന ചിട്ടി ഫണ്ടുകളും കുറികളും പിരമിഡ് സ്കീമുകളും സാധാരണക്കാരുടെ പണവുമായി കടന്നുകളയുന്നത് സർവസാധാരണമാണ്. ഇതിന് തടയിടാൻ ലക്ഷ്യമിട്ടുള്ളതാണ് 'ബാനിംഗ് ഓഫ് അണ്‍റെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്‌കീംസ് ഓര്‍ഡിനന്‍സ്-2019.

രാഷ്ട്രീയപാർട്ടികൾക്ക് ഫണ്ടിംഗ് നൽകാനായി വൻതോതിൽ പണം സ്വരൂപിക്കുന്ന കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ, ചിട്ടി ഫണ്ടുകൾ എന്നിവരുടെ നിയമവിരുദ്ധ പ്രവർത്തനങ്ങൾക്ക് ഓർഡിനൻസ് തടയിടുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

അനധികൃതമായ നിക്ഷേപ, വായ്പാ ഇടപാടുകൾ തടയാൻ ലക്ഷ്യമിട്ടുള്ളതാണെങ്കിലും ഓർഡിനൻസ് ചില സാധാരണ പണമിടപാടുകൾ വരെ നിയമക്കുരുക്കിലാകുമോ എന്ന ആശങ്കയും ചിലർ പങ്കുവെക്കുന്നുണ്ട്.

ബന്ധുക്കളല്ലാത്തവരിൽ നിന്ന് നിക്ഷേപം സ്വീകരിക്കുന്നതിൽ നിയന്ത്രണം കൊണ്ടുവരുന്ന ചില വ്യവസ്ഥകൾ ഇതിലുണ്ട് എന്നതാണ് കാരണം.

ഇതുവരെ ഒരു വ്യക്തി സുഹൃത്തിന്റെ കയ്യിൽ നിന്നും വായ്പ വാങ്ങുന്നതിനും, ഒരു ബിസിനസുകാരൻ പരിചയക്കാരിൽ നിന്ന് എമർജസി ഫണ്ട് സ്വരൂപിക്കുന്നതിനും നിയമ തടസങ്ങൾ ഉണ്ടായിരുന്നില്ല. എന്നാൽ ഇത്തരം ഇടപാടുകൾ ഓർഡിനൻസ് വഴി നിരോധിച്ച ഇടപാടുകളിൽ ഉൾപ്പെട്ടേക്കാം.

നിക്ഷേപമായി സ്വീകരിക്കാവുന്ന തുകയുടെ പരിധി നിഷ്കർഷിച്ചിട്ടില്ലെന്നതുകൊണ്ട് ചെറിയ തുകകളുടെ ഇടപാടുകളും നിയമത്തിന്റെ പരിധിയിൽ വരാം.

കുട്ടികളുടെ വിദ്യാഭാസവും പാവപ്പെട്ടവരുടെ ചികിത്സയും ഫണ്ട് ചെയ്യുന്ന ചാരിറ്റബിൾ സ്ഥാപനങ്ങൾക്കും ഇനി ഇക്കാര്യത്തിൽ നിയമ തടസം നേരിടാൻ സാധ്യതയുണ്ട്.

ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ ശുപാര്‍ശകളെ ആസ്പദമാക്കിയാണ് ഓർഡിനൻസ് ചട്ടങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. നിയമം ലംഘിച്ചാലുള്ള ശിക്ഷാ നടപടികളും വളരെ കർക്കശമായിരിക്കും.

ബില്ലിലെ വ്യവസ്ഥകൾ അനുസരിച്ച് മൂന്ന് തരത്തിലുള്ള നിയമലംഘനങ്ങളാണ് ഉള്ളത്. രജിസ്റ്റർ ചെയ്യാത്ത അഥവാ അൺറെഗുലേറ്റഡ് ആയ ഡെപ്പോസിറ്റ് സ്കീം നടത്തുക, രജിസ്റ്റർ ചെയ്ത സ്കീം ആണെങ്കിൽ കൂടി അതിൽ തട്ടിപ്പ് നടത്തുക, അൺറെഗുലേറ്റഡ് ഡെപ്പോസിറ്റ് സ്കീമിന് പ്രോത്സാഹനം നൽകുക.

കഴിഞ്ഞ ജൂലായ് 18 നാണ് ബിൽ ആദ്യം അവതരിപ്പിച്ചത്. ഈ മാസം ആദ്യം ബില്ലിന് കേന്ദ്രമന്ത്രിസഭാ അംഗീകാരം നൽകിയിരുന്നു. 2015 മുതൽ മൂന്നുവർഷത്തിനിടയിൽ 166 ചിട്ടിഫണ്ട് തട്ടിപ്പുകേസുകൾ സി.ബി.ഐ. രജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടുതലും ബംഗാളിൽനിന്നും ഒഡിഷയിൽനിന്നുമാണ്.

അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

  • അൺറെഗുലേറ്റഡ് നിക്ഷേപങ്ങൾ നടത്തുന്ന കമ്പനികളും സ്ഥാപനങ്ങളും നിക്ഷേപം സ്വീകരിക്കുന്നതും പരസ്യം നൽകുന്നതും ശിക്ഷാർഹമാണ്. അത്തരം സ്ഥാപനങ്ങളുടെ ബ്രാൻഡ് അംബാസഡർമാരായി പ്രശസ്തർ പ്രവർത്തിക്കുന്നതും കുറ്റകരമാണ്.
  • ബന്ധുക്കൾ, ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, പ്രോപ്പർട്ടി വാങ്ങുന്നവർ, ഉപഭോക്താക്കൾ എന്നിവരിൽ നിന്ന് തുക സ്വീകരിക്കാം.
  • ഒരു പ്രൊപ്രൈറ്റർക്ക് ബന്ധുക്കളല്ലാത്തവരിൽ നിന്ന് നിക്ഷേപം വാങ്ങാം. എന്നാൽ അത് മുഴുവനായും ബിസിനസ് ആവശ്യത്തിനായിരിക്കണം.
  • ലിമിറ്റഡ് ലയബിലിറ്റി പാർട്ണർഷിപ്പിൽ ഉള്ള സ്ഥാപങ്ങൾക്ക് പാർട്ണർമാരിൽ നിന്നും ഡെപ്പോസിറ്റ് സ്വീകരിക്കാം; എന്നാൽ ഇത് വായ്പയായല്ല, മറിച്ച് പാർട്ണരുടെ മൂലധനത്തിലേക്കുള്ള കോൺട്രിബ്യുഷൻ ആയേ കണക്കാക്കാനാവൂ. എന്നാൽ പാർട്ണർമാരുടെ ബന്ധുക്കളിൽ നിന്ന് ലോൺ നേടുന്നതിന് തടസമില്ല.
  • വിവിധ സംസ്ഥാനങ്ങളിലായി പ്രവർത്തിക്കുന്ന മൾട്ടി-സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികൾ വോട്ടില്ലാത്ത അംഗങ്ങളിൽ നിന്ന് നിക്ഷേപം സ്വീകരിക്കാൻ പാടില്ല.
  • ഡെസിഗ്നേറ്റഡ് ട്രാൻസാക്ഷനുകൾ വഴി മാത്രമേ നിക്ഷേപം സ്വീകരിക്കാവൂ എന്ന വ്യവസ്ഥ റിയൽ എസ്റ്റേറ്റുകാർക്ക് ക്ഷീണമുണ്ടാക്കും.
  • നിയമം ലംഘിക്കുന്നവർക്ക് ബില്ലില്‍ കർശനമായ ശിക്ഷയും പിഴയും വ്യവസ്ഥചെയ്തിട്ടുണ്ട്.
  • അന്യായമായി നേടിയത് തിരിച്ചുകൊടുക്കുന്നതിന് വേണ്ട വ്യവസ്ഥകളും ബില്ലിലുണ്ട്.
  • അധികാരിക്ക് വസ്തുക്കള്‍/ആസ്തികള്‍ എന്നിവ കണ്ടുകെട്ടുന്നതിനും നിക്ഷേപകര്‍ക്ക് മടക്കിക്കൊടുക്കുന്നതിനായി അത് വിക്രയം ചെയ്യാനുമുള്ള അധികാരവും ബില്‍ നല്‍കുന്നുണ്ട്.
  • നിക്ഷേപ ഇടപാടുകളുടെ വിവരങ്ങള്‍ ശേഖരിച്ചുവെക്കാൻ ഒരു ഓണ്‍ലൈന്‍ ഡേറ്റാബേസ് സൃഷ്ടിക്കും
  • നിയമത്തിലെ വ്യവസ്ഥകള്‍ നടപ്പാക്കുന്നതിനുള്ള പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കാണ്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it