വരുമാനം ₹7,920 കോടി, നഷ്ടം ₹2,792 കോടി! ഐപിഒയ്ക്ക് മുന്നോടിയായി ഫോണ്‍പേയുടെ വരുമാന കണക്കുകള്‍ പുറത്ത്

കഴിഞ്ഞ സെപ്റ്റംബറില്‍ ഓഹരിവില്പനയ്ക്കായി ഫോണ്‍പേ സെബിക്ക് അപേക്ഷ നല്കിയിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ അനുമതി ലഭിക്കുകയും ചെയ്തു
phonepe ipo
Published on

രാജ്യത്തെ പ്രമുഖ ഡിജിറ്റല്‍ പേയ്‌മെന്റ് പ്ലാറ്റ്ഫോമായ ഫോണ്‍പേ 2025-26 സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ പുറത്തുവിട്ടു. ഐപിഒയ്ക്ക് ഒരുങ്ങുന്നതിന് മുന്നോടിയായാണ് കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന് കണക്കുകള്‍ സമര്‍പ്പിച്ചത്.

കമ്പനിയുടെ വരുമാനത്തില്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം 11 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. മൊത്തം വരുമാനം 7,920 കോടി രൂപയായാണ് ഉയര്‍ന്നിരിക്കുന്നത്. മുന്‍ സാമ്പത്തിക വര്‍ഷം ഇത് 7,115 കോടി രൂപയായിരുന്നു.

വരുമാനം കൂടിയെങ്കിലും നഷ്ടം 62 ശതമാനം വര്‍ധിച്ച് 2,792 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇത് 1,727 കോടി രൂപ മാത്രമായിരുന്നു. യുപിഐ ഡിജിറ്റല്‍ ഇന്‍സെന്റീവ് ഫണ്ടുകള്‍ സര്‍ക്കാര്‍ ഇതുവരെ അനുവദിച്ചിട്ടില്ല. അതിനാല്‍ ഈ ഇനത്തിലുള്ള വരുമാനം ഈ സാമ്പത്തിക വര്‍ഷത്തെ കണക്കുകളില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഇതാണ് നഷ്ടം വര്‍ധിക്കാന്‍ കാരണമായത്.

യുപിഐ വിപണിയില്‍ 45 ശതമാനത്തിലധികം വിഹിതവുമായി ഒന്നാം സ്ഥാനത്താണ് ഫോണ്‍പേ.

വളര്‍ച്ച മന്ദഗതിയിലാകാന്‍ കാരണം?

കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇടയ്ക്ക് വെച്ച് ക്രെഡിറ്റ് കാര്‍ഡ് വഴിയുള്ള വാടക പേയ്‌മെന്റുകള്‍ നിര്‍ത്തിയതും, റിയല്‍ മണി ഗെയിമിംഗിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിരോധനവും യുപിഐയ്ക്ക് സര്‍ക്കാര്‍ തലത്തിലുണ്ടായ സബ്സിഡി കുറഞ്ഞതുമാണ് വളര്‍ച്ചയുടെ വേഗത കുറച്ചത്. റിയല്‍ മണി ഗെയിമിംഗ് സേവനങ്ങള്‍ നിര്‍ത്തിയതുവഴി പ്രതിവര്‍ഷം 150 കോടി രൂപയുടെ നഷ്ടമാണ് ഫോണ്‍പേയ്ക്ക് സംഭവിച്ചത്.

ഫോണ്‍പേയുടെ അതിവേഗം വളരുന്ന വായ്പ ബിസിനസ് കമ്പനിക്ക് പുതിയ ഊര്‍ജം പകര്‍ന്നിട്ടുണ്ട്. ഇതുവഴി ഈ സാമ്പത്തിക വര്‍ഷത്തില്‍ ഏകദേശം 30,000 കോടി രൂപയുടെ വായ്പകള്‍ വിതരണം ചെയ്യാനാണ് ലക്ഷ്യമിടുന്നത്. നിലവില്‍ 1.8 കോടി സജീവ വ്യാപാരികളും ഏകദേശം 15 കോടി സജീവ ഉപഭോക്താക്കളുമാണ് ഫോണ്‍പേയ്ക്കുള്ളത്.

കഴിഞ്ഞ സെപ്റ്റംബറില്‍ ഓഹരിവില്പനയ്ക്കായി ഫോണ്‍പേ സെബിക്ക് അപേക്ഷ നല്കിയിരുന്നു. ഈ വര്‍ഷം ജനുവരിയില്‍ അനുമതി ലഭിക്കുകയും ചെയ്തു. ഓഹരി വില്പനയ്ക്ക് തയാറെടുക്കുന്നതിനിടെയാണ് പശ്ചിമേഷ്യന്‍ യുദ്ധം വില്ലനായെത്തിയത്. ഇതോടെ ഐപിഒ നീട്ടിവച്ചു.

വാള്‍മാര്‍ട്ട്, മൈക്രോസോഫ്റ്റ്, ടൈഗര്‍ ഗ്ലോബല്‍ തുടങ്ങിയവര്‍ ഐപിഒയിലൂടെ അവരുടെ ഓഹരികള്‍ വിറ്റഴിക്കാനാണ് പദ്ധതിയിടുന്നത്. ഓഹരി വില്പനയിലൂടെ 12,000 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com