ചെറുകിട സംരംഭകര്‍ ഇപ്പോള്‍ എന്തു ചെയ്യണം? ഫിനാന്‍സ് വിദഗ്ധന്‍ വി. സത്യനാരായണന്‍ നല്‍കുന്ന മാര്‍ഗനിര്‍ദേശങ്ങള്‍

കൊറോണ എന്നാല്‍ ലോകാവസാനമൊന്നുമല്ല. പ്രതിസന്ധികള്‍ പിന്തുടരുമ്പോള്‍ ചെറുകിട സംരംഭകര്‍ ഇതിന്റെ പേരില്‍ ബിസിനസെല്ലാം പൂട്ടിക്കെട്ടാനോ ജീവനക്കാരെ പിരിച്ചുവിടാനോ ഒന്നുമല്ല ശ്രമിക്കേണ്ടത്. നിങ്ങള്‍ക്ക് മുന്നില്‍ വഴികളുണ്ട്. വര്‍മ ആന്‍ഡ് വര്‍മയിലെ സീനിയര്‍ പാര്‍ട്ണറും ചാര്‍ട്ടേര്‍ഡ് എക്കൗണ്ടന്റും ഫിനാന്‍സ് വിദഗ്ധനുമായ വി. സത്യനാരായണന്‍ പറയുന്നു.

അദ്ദേഹത്തിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ ഇതാ.
നിങ്ങള്‍ക്ക് ആസ്തികളുടെ നഷ്ടമുണ്ടായിട്ടില്ല
സുനാമി പോലെയോ പ്രളയം പോലെയോ ഉരുള്‍പൊട്ടല്‍ പോലയോ അല്ല കൊറോണ ബാധ. ഇതുമൂലം നിങ്ങളുടെ കമ്പനിയിലോ വീട്ടിലോ ഉള്ള ഭൗതിക ആസ്തികള്‍ നഷ്ടമായിട്ടില്ല. ലോക്ക്ഡൗണ്‍ കഴിഞ്ഞ് പരമാവധി ഒരാഴ്ച അറ്റകുറ്റ പണികള്‍ ചെയ്താല്‍ പോലും പിന്നീട് ഫാക്ടറികള്‍ പൂര്‍ണ പ്രവര്‍ത്തന സജ്ജമാകും. നിങ്ങള്‍ക്ക് സംഭവിച്ചിരിക്കുന്നത് സാമ്പത്തിക നഷ്ടമാണ്. അതിന് അതിന്റേതായ മരുന്നുകൊണ്ട് ചികിത്സിക്കണം. കൊറോണ മൂലമുള്ള നഷ്ടം വളരെ ആഴത്തിലുള്ളതാണ്. ഹ്രസ്വകാല, മധ്യകാല, ദീര്‍ഘകാല സ്ട്രാറ്റജികളിലൂടെ നമുക്കതിനെ മറികടക്കാനാകും.
ലോക്ക്ഡൗണ്‍ കഴിഞ്ഞ് തൊട്ട് ഉടനെ മുതല്‍ രണ്ടുവര്‍ഷം വരെ എന്തുചെയ്യണം?
നമുക്ക് ആദ്യം ഹ്രസ്വകാലത്തേക്ക് എന്തു ചെയ്യണമെന്നു നോക്കാം. അതായത് അടുത്ത രണ്ടുവര്‍ഷക്കാലം. എല്ലാ ബിസിനസുകളിലും അങ്ങേയറ്റം കീഴ്മേല്‍ മറിക്കലുകള്‍ ഈ കാലത്ത് നടക്കും. നമ്മള്‍ ബിസിനസില്‍ പിന്തുടരുന്ന ശൈലിയില്‍ നിന്ന് വ്യത്യസ്തമായ രീതികൊണ്ട്, മറ്റൊരാള്‍ അതേ ബിസിനസ് വളരെ മികച്ച രീതിയില്‍ ചെയ്യുമ്പോള്‍ അവിടെ ഡിസ്്റപ്ഷന്‍ സംഭവിച്ചു കഴിഞ്ഞു. കൊറോണ മൂലം യാത്രാ വിലക്ക് വന്നതോടെ യാത്രകള്‍ ഒഴിവായി. മീറ്റിംഗുകള്‍ക്ക് സൂം പോലുള്ള ഡിജിറ്റല്‍ സാങ്കേതികവിദ്യകള്‍ ഉപയോഗിച്ചുതുടങ്ങി. ഇതുമൂലം ട്രാവല്‍, ടൂറിസം, ഹോട്ടല്‍ വ്യവസായങ്ങളിലെല്ലാം ഡിസ്്റപ്ഷന്‍ വരും. ഡിസ്റപ്ഷനുകള്‍ നമുക്ക് അനുകൂലവും പ്രതികൂലവുമായി ബാധിക്കും. നാം എപ്പോഴും അതിന്റെ പോസിറ്റീവ് വശം കാണണം.
അടുത്ത രണ്ടുവര്‍ഷക്കാലം സംരംഭകര്‍ നിലവിലുള്ള ഉല്‍പ്പാദനം കുറയ്ക്കരുത്. ജീവനക്കാരെ പിരിച്ചുവിടരുത്. പകരം പുതിയ സാഹചര്യങ്ങളില്‍ എങ്ങനെ നൂതന മാര്‍ഗങ്ങളിലൂടെ മുന്നേറാമെന്ന് നോക്കണം. ഇന്നൊവേഷനാകണം സംരംഭത്തിന്റെ കാതല്‍. ഏറ്റവും കാര്യക്ഷമമായി, ഫലപ്രദമായി എന്നാല്‍ ചെലവ് കുറച്ച് ബിസിനസ് ചെയ്യാനുള്ള വഴിയാണ് സംരംഭകര്‍ നോക്കേണ്ടത്.
ഒരിക്കലും ബിസിനസ് വിപുലീകരണത്തിന് പോകരുത്. വാഹനം ന്യൂട്രലില്‍ ഇട്ട് ഓടിക്കും പോലെ കൊണ്ടുപോകുക.
ഈ ഘട്ടത്തില്‍ എങ്ങനെ ചെലവ് ചുരുക്കണം?
ചെലവ് ചുരുക്കല്‍ എന്നാല്‍ ജീവനക്കാരെ പിരിച്ചുവിടല്‍, ശമ്പളം വെട്ടിക്കുറയ്ക്കല്‍ എന്നത് മാത്രമല്ല. ക്രിയാത്മകമായി ചെലവ് കുറയ്ക്കാന്‍ സംരംഭകന് സാധിക്കണം. ജീവനക്കാരെ പിരിച്ചുവിടല്‍ അവസാനത്തെ നടപടി മാത്രമാണ്. അതിന് മുമ്പ് ചെയ്യേണ്ട കാര്യങ്ങള്‍
a. അനാവശ്യ ചെലവുകള്‍ കുറയ്ക്കുക: കൊറോണ വന്നതോടെ ഒരു കാര്യം സംരംഭകര്‍ക്ക് മനസ്സിലായിട്ടുണ്ടാകും. എല്ലാവരും എപ്പോഴും ഓഫീസില്‍ വരാതെ തന്നെ കാര്യങ്ങള്‍ നടത്താം. വലിയ ഓഫീസ് സ്പേസും മറ്റ് സൗകര്യങ്ങളും ഇനി കുറയ്ക്കാം. അത്തരത്തിലുള്ള ചെലവുകള്‍ പരമാവധി കുറയ്ക്കാം.
b. അവശ്യയാത്രകള്‍ മാത്രം മതി. പുതിയ സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് പരമാവധി പേരെ വീഡിയോ കോളിലൂടെയും മറ്റും കണ്ട് ചര്‍ച്ചകള്‍ നടത്താം.
c. സീറോ ബേസ്ഡ് ബജറ്റിംഗ് സമ്പ്രദായം കൊണ്ടുവരിക: പൊതുവേ കഴിഞ്ഞ വര്‍ഷം സെയ്ല്‍സ് എത്രയായിരുന്നോ അതിന്റെ പത്തുശതമാനം ഈ വര്‍ഷം കൂട്ടുക എന്നതുപോലുള്ള ശൈലിയാണ് ചെറുകിട സംരംഭകര്‍ സ്വീകരിക്കുക. അത്തരത്തിലുള്ള വര്‍ധന എല്ലാ രംഗത്തും നടത്തും. ഉദാഹരണത്തിന് കഴിഞ്ഞ വര്‍ഷം ടെലിഫോണ്‍ ബില്‍ 10,000 രൂപയായിരുന്നു. ഈ വര്‍ഷം അത് 12,000 മാക്കും. എന്നാല്‍ ഇനി അത് പാടില്ല.
സംരംഭകന്‍ ടീമിന് മുന്നില്‍ വെയ്ക്കുന്ന അടിസ്ഥാന നിരക്ക് സീറോയായിരിക്കണം. ടീം അവര്‍ക്ക് ഈ വര്‍ഷം വേണ്ട അവശ്യകാര്യങ്ങള്‍ പറയട്ടേ. ഏറ്റവും കുറഞ്ഞ ബജറ്റില്‍ ഏറ്റവും കാര്യക്ഷമമായ പ്രവര്‍ത്തനത്തിനുള്ള വഴിയാണ് നോക്കേണ്ടത്. കഴിഞ്ഞ കാലത്തെ പ്രവര്‍ത്തനശൈലികളും ബജറ്റിംഗും ഒന്നും പരിഗണിക്കേണ്ട്.
d. ശമ്പളത്തിന്റെ ഘടന മാറ്റുക, കൂടുതല്‍ നേടാനുള്ള അവസരമൊരുക്കുക: ഇതുവരെ ജീവനക്കാര്‍ക്ക് നിശ്ചിത വേതനം നല്‍കുന്ന രീതിയാകും നിങ്ങള്‍ പിന്തുടര്‍ന്നിട്ടുണ്ടാവുക. ആ ശൈലി മാറ്റുക. 40,000 രൂപ വേതനം വാങ്ങിയിരുന്ന ജീവനക്കാരന് 20,000 രൂപ ഫിക്സഡ് സാലറിയാക്കുക. ബാക്കി 20,000 രൂപ ജീവനക്കാരന്റെ പ്രവര്‍ത്തന മികവുമായി ബന്ധിപ്പിക്കുക. ഇദ്ദേഹം മികച്ച പ്രവര്‍ത്തനം കാഴ്ചവെച്ചാല്‍ ഈ 20,000ത്തിനുമുകളില്‍ വാങ്ങാനാകുമെന്ന് ബോധ്യപ്പെടുത്തുക.
സംരംഭകന്‍ എന്ന നിലയില്‍ ഈ ജീവനക്കാരന് 20,000 രൂപയെന്ന ഫിക്സഡ് സാലറിക്ക് പുറമേ 30,000 മോ 40,000 നേടാനുകുന്ന കാര്യങ്ങളാണ് നിങ്ങള്‍ ചെയ്തുകൊടുക്കേണ്ടത്. അവര്‍ നന്നായി പ്രവര്‍ത്തിക്കുന്നതോടെ അവരുടെ വേതനം കൂടും. കമ്പനി വളരും. ഇതോടെ ജീവനക്കാരുടെ കാഴ്ചപ്പാടും മാറും. കൂടുതല്‍ ജോലി ചെയ്യുമ്പോള്‍ കൂടുതല്‍ മെച്ചം കമ്പനിക്കു മാത്രമല്ല, എനിക്ക് കൂടിയുണ്ടെന്ന് ജീവനക്കാരന് തോന്നുമ്പോള്‍ പ്രവര്‍ത്തനശൈലി തന്നെ മാറും.
e. പണം കടവാങ്ങിയിരിക്കുന്നത് എവിടെ നിന്നായാലും അവരോട് കൃത്യമായി കാര്യങ്ങള്‍ പറയുക. പലിശ ഇളവ് വാങ്ങുക: അടിസ്ഥാനപരമായി ദുര്‍ബലമായ കമ്പനികള്‍ ഇപ്പോള്‍ വന്‍ തകര്‍ച്ചയെ അഭിമുഖീകരിക്കുന്നുണ്ടാകും. അതിന് കൊറോണയെ മാത്രം കുറ്റം പറഞ്ഞിട്ട് കാര്യമില്ല. ചെറിയ കാറ്റടിച്ചാല്‍ അവ തകര്‍ന്നുവീഴുമായിരുന്നു. കൊറോണ ഒരു കൊടുങ്കാറ്റായതിനാല്‍ അവയുടെ സ്ഥിതി ഗുരുതരമായി എന്നുമാത്രം.
പലരും സംരംഭം നടത്താന്‍ 36 ശതമാനവും അതിലേറെയും പലിശയ്ക്ക് പണമെടുത്തിട്ടുണ്ടാകും. പലവിധ കടങ്ങള്‍ മാനേജ് ചെയ്യാന്‍ വേണ്ടിയാണ് ചിലര്‍ ബിസിനസ് ചെയ്യുന്നത് തന്നെ. അത്തരക്കാരോട് എനിക്ക് പറയാനുള്ള കാര്യമിതാണ്.
നിങ്ങള്‍ ബ്ലേഡ് പലിശയ്ക്ക് പണം കടം തന്നവരുടെ അടുത്ത് പോയി പറയുക. ഞാന്‍ നിങ്ങളില്‍ നിന്ന്് കടം വാങ്ങിയ പണം മുഴുവന്‍ ഘട്ടം ഘട്ടമായി തരാം. പക്ഷേ പലിശ ഇനി ഒരു പൈസ തരില്ല. പലിശയ്ക്കായി നിങ്ങള്‍ ബുദ്ധിമുട്ടിച്ചാല്‍ നിങ്ങളുടെ പ്രിന്‍സിപ്പള്‍ തുക പോലും നഷ്ടമാകും.
ശരിയായ കാര്യം ശരിയായ വിധത്തില്‍ തുറന്ന് പറയുകയാണ് ഇപ്പോള്‍ ആദ്യം വേണ്ടത്. പറഞ്ഞു കഴിഞ്ഞാല്‍ സംരംഭകന്റെ മനസ് ശാന്തമാകും. പിന്നെ കേള്‍ക്കുന്നവന്റെ തലവേദനയല്ലേ, അതവന്‍ കൈകാര്യം ചെയ്തുകൊള്ളും.
വന്‍ പലിശയ്ക്കെടുത്ത വായ്പകളെല്ലാം തന്നെ ഏതെങ്കിലും വിധത്തില്‍ പുനഃക്രമീകരിക്കാന്‍ നോക്കുക.
സംരംഭത്തില്‍ ചിലപ്പോള്‍ കാര്യക്ഷമത കുറഞ്ഞവരെ ഒരു സഹായമെന്ന നിലയില്‍ നിര്‍ത്തി കൊണ്ടുപോകുന്നുണ്ടാകും. ഇനിയുള്ള കാലത്ത് അതൊക്കെ താങ്ങാനാവില്ല. മാന്യമായ രീതിയില്‍ അവര്‍ക്ക് വിരമിക്കല്‍ അവസരം നല്‍കുക.
രണ്ടുവര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ എന്തുവേണം?
എല്ലാ ബിസിനസ് രംഗത്തും പുതിയ ടെക്നോളജികള്‍ ഈ കാലഘട്ടത്തില്‍ വന്‍തോതില്‍ കടന്നുവരും. വികസിത രാജ്യങ്ങളില്‍ പേറ്റന്റഡ് ആയ ഒട്ടനവധി ടെക്നോളജികളുണ്ട്. അവിടങ്ങളില്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്റ് വിഭാഗം വളരെ ശക്തമാണ്. നാം ഇപ്പോള്‍ കാണുന്നതിനേക്കാള്‍ കൂടുതല്‍ ടെക്നോളജികള്‍ ബിസിനസുകളിലേക്ക് വരും. അപ്പോള്‍ ടെക്നോളജിയാല്‍ മുന്നോട്ടുപോകുന്ന സംരംഭമായിരിക്കണം നിങ്ങളുടേതും. ഈ മാറ്റം മുന്നില്‍ കാണുക.
അഞ്ചുവര്‍ഷത്തിന് ശേഷം എന്തുസംഭവിക്കും?
ഇപ്പോള്‍ ലോകത്തെ സൂപ്പര്‍ പവര്‍ എന്ന പേരില്‍ അറിയപ്പെടുന്നത് അമേരിക്കയാണ്. ആ അമേരിക്ക ഇന്ത്യയോട് കൊറോണ നിയന്ത്രണത്തിനുള്ള വഴി ഇപ്പോള്‍ ചോദിക്കുകയാണ്. വരും നാളുകള്‍ തീര്‍ച്ചയായും ഇന്ത്യയുടേതാണ്. നമ്മുടെ രൂപ ശക്തിയാര്‍ജ്ജിക്കും. ഇപ്പോള്‍ കൊറോണയില്‍ തകര്‍ന്ന ഇറ്റലിയും ബ്രിട്ടനും അമേരിക്കയുമെല്ലാം സാമ്പത്തികമായി വീണ്ടും ശക്തിയാര്‍ജ്ജിക്കും. നമുക്ക് മുന്നില്‍ വലിയ അവസരങ്ങള്‍ വരും. ഇന്ത്യ മാനുഫാക്ചറിംഗ് രംഗത്ത് വന്‍തോതില്‍ മുന്നേറാം. ഇതൊക്കെ മുന്‍കൂട്ടി കണ്ട് ചുവടുകള്‍ വെയ്ക്കുക.
സര്‍ക്കാരുകള്‍ ചെയ്യേണ്ടത്
വായ്പകള്‍ക്ക് മോറട്ടോറിയം പ്രഖ്യാപിച്ചാലും പലിശയില്‍ ഇളവില്ല. മൂന്നുമാസത്തെ വാടക ഒഴിവാക്കിയാലും എംഎസ്എംഇക്കാര്‍ക്ക് വലിയ ആശ്വാസമാകില്ല. എംഎസ്എംഇകള്‍ രാജ്യത്തിന് വലിയ സംഭാവനയാണ് നല്‍കുന്നത്. തൊഴിലായും നികുതിയായും ഒക്കെ. അതുകണക്കിലെടുത്ത് ജിഎസ്ടിയായി അവര്‍ പിരിക്കുന്ന തുക ഒരു വര്‍ഷത്തേക്ക് അവരുടെ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കുക. പലിശ ഈടാക്കരുത്. സാധാരണ ജനങ്ങളുടെ കൈയില്‍ കൂടുതല്‍ പണം വരാനുള്ള വഴികള്‍ നോക്കണം.
സാധാരണക്കാരുടെ കൈയില്‍ കാശുണ്ടായാല്‍ അവര്‍ കൂടുതല്‍ സാധനങ്ങള്‍ വാങ്ങും. അത് ഡിമാന്റ് ഉയര്‍ത്തും. സംരംഭകര്‍ക്ക് വിപണിയുണ്ടാകും. സംരംഭകര്‍ പ്രത്യാശ കൈവിടാതെ മുന്നോട്ടുപോകും. ബിസിനസുകളെ പുതുക്കി മുന്നേറുക. ഇത് അതിനുള്ള അവസരമാണ്.

(CA. Sathyanarayan V, സീനിയര്‍ പാര്‍ട്ണര്‍, വര്‍മ ആന്‍ഡ് വര്‍മ)


Related Articles

Next Story

Videos

Share it