പെന്‍ഷനോടൊപ്പം നിക്ഷേപവും ഉറപ്പാക്കാം; എന്‍പിഎസിനെക്കുറിച്ച് അറിയേണ്ടതെല്ലാം

മുമ്പെങ്ങുമില്ലാത്ത വിധം റിട്ടയര്‍മെന്റ് പ്ലാനിംഗിന് പ്രാധാന്യം ഏറിവരുന്ന കാലഘട്ടമാണിത്. രാജ്യത്തെ തൊഴില്‍ എടുത്തുവരുന്നവരും മറ്റ് ബിസിനസില്‍ ഏര്‍പ്പെട്ടിരിക്കുന്നതുമായ ജനങ്ങളില്‍ ബഹുഭൂരിഭാഗവും വ്യവസ്ഥാപിതവും സുസംഘടിതവുമായ ഒരു പെന്‍ഷന്‍ സംവിധാനത്തിന് കീഴില്‍ വരാത്തവരാണ്. എന്നാല്‍ റിട്ടയര്‍മെന്റ് മുന്‍കൂട്ടി പ്ലാന്‍ ചെയ്ത് വാര്‍ധക്യ കാലത്ത് ഉണ്ടായേക്കാവുന്ന സാമ്പത്തിക പരാധീനത ഇല്ലാതാക്കാനുള്ള ശ്രമം വലിയൊരു വിഭാഗം ജനങ്ങള്‍ നടത്തി തുടങ്ങിയിട്ടുണ്ട്. ഈയൊരു സാഹചര്യത്തില്‍ നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം അഥവാ എന്‍പിഎസ് എന്ന പെന്‍ഷന്‍ പദ്ധതിയെ കുറിച്ച് കൂടുതല്‍ മനസിലാക്കുന്നത് ഉചിതമായിരിക്കും.

എന്താണ് എന്‍പിഎസ്
2004 ല്‍ രാജ്യത്തെ ഗവണ്‍മെന്റ് ജീവനക്കാര്‍ക്കായി കേന്ദ്ര സര്‍ക്കാരിന് കീഴില്‍ നിലവില്‍ വന്ന പെന്‍ഷന്‍ പദ്ധതിയാണ് എന്‍പിഎസ് എന്നറിയപ്പെടുന്ന നാഷണല്‍ പെന്‍ഷന്‍ സിസ്റ്റം. തുടര്‍ന്ന് 2007 ല്‍ ഗവണ്‍മെന്റ് തന്നെ മുന്‍കയ്യെടുത്ത് നടത്തിയ ഭേദഗതിയുടെ ഫലമായി രാജ്യത്തെ എല്ലാ വിഭാഗം പൗരന്മാര്‍ക്കും ചേരാവുന്ന തരത്തിലുള്ള പദ്ധതിയായി എന്‍പിഎസ് മാറി. സുപ്രധാനമായ ഈ നീക്കത്തെ തുടര്‍ന്ന് എന്‍പിഎസിനുള്ള പ്രചാരം ദ്രുതഗതിയില്‍ ഏറിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്.
ഏറ്റവും ഒടുവില്‍ 2021 മെയ് അവസാനം പുറത്തുവന്ന കണക്കുകള്‍ പ്രകാരം എന്‍പിഎസില്‍ കൈകാര്യം ചെയ്യുന്ന ആസ്തികളുടെ ആകെ മൂല്യം ആറ് ലക്ഷം കോടിയായി വളര്‍ന്നിരിക്കുന്നു. കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ഡെവലപ്‌മെന്റ് അതോറിറ്റി അഥവാ പിഎഫ്ആര്‍ഡിഎ ആണ് എന്‍പിഎസിന്റെ നടത്തിപ്പിന്റെ ചുമതല വഹിക്കുന്നത്.
എന്‍പിഎസില്‍ അംഗമാകുന്നതെങ്ങനെ
18നും 60നും മധ്യേ പ്രായമുള്ള ഏതൊരു ഇന്ത്യന്‍ പൗരനും (എന്‍ആര്‍ഐ ഉള്‍പ്പെടെ) എന്‍പിഎസില്‍ അംഗമാവാം. ഒരു വ്യക്തിക്ക് ഒരു അക്കൗണ്ട് മാത്രമേ തുടങ്ങാന്‍ അനുമതിയുള്ളൂ. പിഒപി അഥവാ പോയിന്റ് ഓഫ് പ്രസന്‍സ് എന്ന പേരില്‍ രാജ്യമെമ്പാടും പ്രവര്‍ത്തിച്ചുവരുന്ന സേവന കേന്ദ്രങ്ങള്‍ വഴിയാണ് എന്‍പിഎസ് ഇടപാടുകള്‍ ജനങ്ങളിലേക്കെത്തുന്നത്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉള്‍പ്പെടെ പ്രധാനപ്പെട്ട പൊതുമേഖലാ ബാങ്കുകളും ഏതാനും സ്വകാര്യ ബാങ്കുകളും കൂടാതെ രാജ്യത്തുടനീളം വ്യാപിച്ചുകിടക്കുന്ന ആയിരക്കണക്കിന് പോസ്റ്റ് ഓഫീസുകളും പിഒപി കേന്ദ്രങ്ങളായി പ്രവര്‍ത്തിച്ചുവരുന്നു.
ഓണ്‍ലൈനായും അംഗമാകാനുള്ള സൗകര്യവും നിലവിലുണ്ട്. നിശ്ചിത ആപ്ലിക്കേഷന്‍ സമര്‍പ്പിച്ച് എന്‍പിഎസില്‍ അംഗമായി കഴിഞ്ഞാല്‍ നക്ഷേപകര്‍ക്ക് 12 അക്കങ്ങളുള്ള ഒരു പെര്‍മനന്റ് അക്കൗണ്ട് നമ്പര്‍ അഥവാ 'പ്രാണ്‍' രേഖപ്പെടുത്തിയ പാസ്ബുക്ക് ലഭിക്കുന്നു.
അക്കൗണ്ടില്‍ നടത്തുന്ന ഇടപാടുകളെല്ലാം തന്നെ പാസ്ബുക്കില്‍ രേഖപ്പെടുത്തുന്നു. രണ്ടുതരം അക്കൗണ്ടുകളാണ് എന്‍പിഎസില്‍ ലഭ്യമായിട്ടുള്ളത്. അടിസ്ഥാന പെന്‍ഷന്‍ അക്കൗണ്ടായ ടയര്‍ 1 അക്കൗണ്ടും, നിക്ഷേപകര്‍ക്ക് ആവശ്യമെങ്കില്‍ മാത്രം സേവിംഗ്‌സ് ബാങ്ക് അക്കൗണ്ടിന്റെ മാതൃകയില്‍ ടയര്‍ 2 അക്കൗണ്ടും. ടയര്‍1 അക്കൗണ്ട് തുടങ്ങിയാല്‍ മാത്രമേ ടയര്‍ 2 അക്കൗണ്ട് തുടങ്ങാന്‍ സാധിക്കുകയുള്ളൂ.
എന്‍പിഎസിലെ നിക്ഷേപരീതി
പ്രതിമാസ തവണകളായോ ഒറ്റത്തുക ആയോ എന്‍പിഎസില്‍ നിക്ഷേപം നടത്താം. അടിസ്ഥാന അക്കൗണ്ടായ ടയര്‍ 1 ല്‍ മിനിമം നിക്ഷേപം 500 രൂപയാണ്. വര്‍ഷത്തില്‍ ഏറ്റവും ചുരുങ്ങിയത് 6,000 രൂപയെങ്കിലും നിക്ഷേപിക്കേണ്ടതായുണ്ട്. ഓഹരികള്‍, കോര്‍പ്പറേറ്റ് ബോണ്ടുകള്‍, ഗവണ്‍മെന്റ് സെക്യൂരിറ്റികള്‍, ആള്‍ട്ടര്‍നേറ്റീവ് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് എന്നിങ്ങനെ വ്യത്യസ്ത സ്വഭാവ വിശേഷങ്ങളുള്ള ആസ്തികള്‍ അടിസ്ഥാനമാക്കിയുള്ള നിക്ഷേപ മാര്‍ഗങ്ങള്‍ എന്‍പിഎസില്‍ ലഭ്യമാണ്.
ഇവയില്‍ ഏത് മാര്‍ഗം സ്വീകരിക്കണമെന്ന് നിക്ഷേപകര്‍ക്ക് തീരുമാനിക്കാം. അതേസമയം പ്രായം, റിസ്‌ക് എടുക്കുവാനുള്ള ശേഷി എന്നീ ഘടകങ്ങള്‍ക്കനുസൃതമായി നിക്ഷേപ മാര്‍ഗങ്ങള്‍ മാറുവാനുള്ള സൗകര്യം എന്‍പിഎസിലുണ്ട്.
പിഎഫ്ആര്‍ഡിഎയുടെ അംഗീകാരമുള്ള എട്ട് ഫണ്ട് മാനേജ്‌മെന്റ് സ്ഥാപനങ്ങളാണ് എന്‍പിഎസ് നിക്ഷേപം കൈകാര്യം ചെയ്തുവരുന്നത്. LIC, UTI, SBI, ICICI പ്രൂഡന്‍ഷ്യല്‍, ബിര്‍ള സണ്‍ലൈഫ്, ഒഉഎഇ, കൊട്ടക് മഹീന്ദ്ര, റിലയന്‍സ് ക്യാപിറ്റല്‍ എന്നിവരാണ് ഈ ഫണ്ട് മാനേജര്‍മാര്‍. മുകളില്‍ സൂചിപ്പിച്ച പോലെ നാല് തരം നിക്ഷേപ മാര്‍ഗങ്ങള്‍ എന്‍പിഎസില്‍ ലഭ്യമാണെങ്കിലും താരതമ്യേന പ്രായം കുറഞ്ഞ നിക്ഷേപകര്‍ (18 വയസിനും 44 വയസിനും ഇടയില്‍ പ്രായമുള്ളവര്‍) ഓഹരികള്‍ക്ക് പ്രാമുഖ്യമുള്ള സ്‌കീമുകള്‍ തിരഞ്ഞെടുക്കുകയാവും ഉചിതം.
ദീര്‍ഘകാലത്തേക്ക് നടത്തുന്ന ഓഹരിയധിഷ്ഠിത നിക്ഷേപം കൂടുതല്‍ നേട്ടം നല്‍കുമെന്നതും പ്രായം കുറഞ്ഞ നിക്ഷേപകര്‍ക്ക് പൊതുവേ റിസ്‌കെടുക്കാന്‍ കൂടുതല്‍ സാധിക്കുമെന്നുള്ളതുകൊണ്ടുമാണ് ഈ നിര്‍ദേശം. റിട്ടയര്‍മെന്റ് പ്രായം അടുത്ത് എത്തുന്ന മുറയ്ക്ക് ഓഹരികളിലെ നിക്ഷേപ സാന്നിധ്യം കുറച്ചുകൊണ്ടുവന്ന് റിസ്‌ക് പരമാവധി ലഘൂകരിക്കുകയും ചെയ്യാം. എന്‍പിഎസില്‍ നിക്ഷേപം ആരംഭിച്ച് 60 ാമത്തെ വയസില്‍ എത്തിച്ചേരുമ്പോള്‍ നിശ്ചിത തുകയുടെ 60 ശതമാനം നിക്ഷേപകര്‍ക്ക് പിന്‍വലിക്കാം.
മിച്ചം വരുന്ന 40 ശതമാനം തുക ഇന്‍ഷുറന്‍സ് കമ്പനികളിലെ ആന്വിറ്റി പ്ലാനുകളില്‍ നിക്ഷേപിക്കുകയും ജീവിതാവസാനം വരെ പ്രതിമാസ പെന്‍ഷന്‍ രൂപത്തില്‍ പിന്‍വലിക്കുകയും ചെയ്യാം. ഏതെങ്കിലും നിക്ഷേപകര്‍ക്ക് അറുപതാമത്തെ വയസില്‍ സ്വരൂപിക്കപ്പെട്ട തുകയുടെ 60 ശതമാനം പിന്‍വലിക്കേണ്ടയെങ്കില്‍ അതുവരെ സമാഹരിക്കപ്പെട്ട മുഴുവന്‍ തുകയും ആന്വിറ്റിയായി മാറ്റി പ്രതിമാസ പെന്‍ഷന്‍ തുക ഉയര്‍ത്തുവാനുള്ള സംവിധാനവും എന്‍പിഎസിലുണ്ട്.


Jeevan Kumar K C
Jeevan Kumar K C  

Related Articles

Next Story

Videos

Share it