സമ്പന്നപ്പട്ടികയില്‍ മസ്‌കിന്റെ സ്ഥാനം തട്ടിയെടുത്ത ബെര്‍ണാഡ് അര്‍നോള്‍ട്ടിനെ അറിയുമോ?

ലോകത്തെ അതിസമ്പന്ന പട്ടികയില്‍ നിന്ന് ഇലോണ്‍ മസ്‌ക് പുറത്തായപ്പോള്‍ ആ കിരീടം ചൂടിയത് ഒരു 73 കാരനാണ്. മുമ്പ് 2021 ല്‍ലോകത്തെ ഏറ്റവും വലിയ സമ്പന്നന്‍ എന്ന പദവി ഇലോണ്‍ മസ്‌കിന് നഷ്ടമായപ്പോള്‍ ഒന്നാമനായത് ഫ്രാന്‍സിലെ ബെര്‍ണാഡ് അര്‍ണോള്‍ട്ട് ആണ്. ജെഫ് ബെസോസിനെയും അദ്ദേഹം പിന്നിലാക്കിയിട്ടുണ്ട്. ബ്ലൂംബെര്‍ഗ് ബില്യണെയര്‍ ഇന്‍ഡക്സ് പ്രകാരം 171 ബില്യണ്‍ ഡോളറാണ് (14.12 ലക്ഷം കോടി രൂപ) ബെര്‍ണാഡിന്റെ ആസ്തി.

രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ടെസ്‌ല സിഇഒ മസ്‌കിന്റെ ആസ്തി 164 ബില്യണ്‍ ഡോളറാണ് (13.55 ലക്ഷം കോടി). ടെസ് ലയുടെ ഓഹരികള്‍ ഇടിഞ്ഞതാണ് മസ്‌കിന് തിരിച്ചടിയായത്.ഇന്നലെ ടെസ് ല ഓഹരികള്‍ 4.09 ശതമാനമാണ് ഇടിഞ്ഞത്. 2022 തുടങ്ങിയ ശേഷം കമ്പനി ഓഹരികള്‍ ഇടിഞ്ഞത് 59 ശതമാനത്തോളം ആണ്.

ആരാണ് മസ്‌കിനെ തോല്‍പ്പിച്ച ബെര്‍ണാഡ് അര്‍ണോള്‍ട്ട്

ലോകമെമ്പാടുമുള്ള വനിതകളുടെ ഇഷ്ട ലക്ഷ്വറി ബാഗ് ബ്രാന്‍ഡ് ആണ് ലൂയിവടോണ്‍ (Louis Vuitton) ഈ ബ്രാന്‍ഡും അതിന്റെ നിര്‍മാതാക്കളായ ലക്ഷ്വറി ഗുഡ്സ് നിര്‍മാണ കമ്പനി എല്‍വിഎംഎച്ചും എന്നും ബിസിനസ് ലോകത്തിന് വിസ്മയമാണ്. ഇദ്ദേഹമാണ് ലക്ഷ്വറി ബ്രാന്‍ഡുകളായ ലൂയിവടോണ്‍, സെഫോറ, ക്രിസ്റ്റ്യന്‍ ഡയോര്‍, ഡോം പെരിഗണ്‍ തുടങ്ങി നിരവധി ബ്രാന്‍ഡുകളുടെ ഉടമസ്ഥന്‍.

ഈ വര്‍ഷം തുടക്കത്തില്‍, എല്‍വിഎംഎച്ച് 15.8 ബില്യണ്‍ ഡോളറിന് അമേരിക്കന്‍ ജ്വല്ലറി ടിഫാനി ആന്‍ഡ് കോയെ സ്വന്തമാക്കിയിരുന്നു. 2019 ല്‍ 3.2 ബില്യണ്‍ മുടക്കി ബെല്‍മൊണ്ട് എന്ന ആഡംബര ഹോസ്പിറ്റാലിറ്റി ഗ്രൂപ്പിനെയും ഏറ്റെടുത്തു. 2021 ല്‍ അര്‍നോള്‍ട്ട് തന്റെ മൊത്തം ആസ്തിയില്‍ 46.8 ബില്യണ്‍ ഡോളര്‍ ചേര്‍ത്തു. കഴിഞ്ഞ മൂന്നു പതിറ്റാണ്ടിലേറെയായി ഫാഷന്‍ ബ്രാന്‍ഡുകളുടെ രാജാവായ അദ്ദേഹത്തിന്റെ കഥ തീര്‍ച്ചയായും അറിയേണ്ട ഒന്നാണ്.

വിജയകഥ ഇങ്ങനെ

1949 മാര്‍ച്ച് 5 ന് ഫ്രാന്‍സിലെ മൂന്നാമത്തെ വലിയ നഗരമായ റൂബൈക്‌സിലാണ് അര്‍നോള്‍ട്ട് ജനിച്ചത്. പിതാവിന്റെ നിര്‍മാണ ബിസിനസില്‍ ചേരുന്നതിന് മുമ്പ് അദ്ദേഹം എന്‍ജിനീയറിംഗ് പഠിച്ചു. പിന്നീട് ട്രെന്‍ഡ് അറിഞ്ഞ് റിയല്‍ എസ്റ്റേറ്റിലായിരുന്നു അദ്ദേഹം കൈ വച്ചത്. 1979 ആയപ്പോഴേക്കും ബെര്‍ണാര്‍ഡ് ഒരു കമ്പനിയുടെ തലവനായിരുന്നു. 1985 കളില്‍ ആഡംബര വസ്ത്ര വ്യവസായം ബെര്‍ണാര്‍ഡിന്റെ ഫിനാന്‍സിയര്‍ അഗാഷെ വാങ്ങിയപ്പോള്‍ അയാളുടെ ശ്രദ്ധ പിടിച്ചുപറ്റിയത്. അധികം ലാഭത്തിലല്ലായിരുന്ന ബൊസക് എന്ന കമ്പനിയെ ഏറ്റെടുത്തത് അതിനുശേഷമാണ്. അതിന്റെ ഭാഗമായിരുന്ന ക്രിസ്റ്റ്യന്‍ ഡയറിന്റെ സാധ്യതകള്‍ മനസ്സിലാക്കി അതിന്റെ ബ്രാന്‍ഡിംഗ് ഉയര്‍ത്തി. താമസിയാതെ ലൂയിവടോണ്‍ ഏറ്റെടുത്തു.

മാര്‍ക്കറ്റിംഗ് പരീക്ഷണങ്ങളിലാണ് അര്‍നോള്‍ട്ട് കൂടുതലും അറിയപ്പെട്ടിരുന്നത്. അതില്‍ അതിശയോക്തി ഇല്ല. കോവിഡിന് മുമ്പ് ചൈനയില്‍ ബ്രാന്‍ഡിന്റെ പ്രധാന വില്‍പ്പന 50 ശതമാനത്തിലധികമാണ് ഉയര്‍ന്നത്. ഓഗസ്റ്റില്‍ ഷാംഗ്ഹായിലെ ഏറ്റവും വലിയ സ്റ്റോറില്‍ 22 മില്യണ്‍ യുഎസ് ഡോളര്‍ വില്‍പ്പന രേഖപ്പെടുത്തിയതും ചരിത്രം. ജനസംഖ്യയില്‍ പകുതിയിലേറെ പേര്‍ കാര്‍ വാങ്ങാന്‍ പോലും പണം മുടക്കാതിരുന്നിടത്താണ് വിപണി പഠിച്ച് അവിടെ ആദ്യ സ്റ്റോര്‍ ആരംഭിച്ചത്.

ജപ്പാന്‍, ചൈന, ഇന്ത്യ, സിംഗപ്പൂര്‍ തുടങ്ങിയ രാജ്യങ്ങള്‍ ലൂയിവടോണെ സ്വീകരിച്ചു. ജാപ്പനീസ് സ്ത്രീകളില്‍ 92% പേര്‍ക്കും ലൂയി വിറ്റണ്‍ ഹാന്‍ഡ്ബാഗ് ഉണ്ടെന്ന് സര്‍വേകള്‍ വ്യക്തമാക്കുന്നു, ഫാഷന്‍ ഷോകളിലും നിറസാന്നിധ്യം. എന്തിന് കേരളത്തില്‍ പോലും ആരാധകരേറെയാണ് ഈ ബ്രാന്‍ഡിന്. അത്ര മേലാണ് ഈ ബ്രാന്‍ഡും ബാഗും തമ്മില്‍ സ്ത്രീകള്‍ക്കുള്ള കണക്ഷന്‍. മലയാളി താരം പൃഥ്വിരാജ് പോലും താന്‍ ആദ്യമായി ഭാര്യയ്ക്ക് വാങ്ങി നല്‍കിയ സമ്മാനം ലൂയി വടൗണ്‍ ബാഗാണെന്ന് പറഞ്ഞിട്ടുണ്ട്.

70 കളിലെ തിളക്കം

അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള മിക്ക ആഡംബര ബ്രാന്‍ഡുകളും മകനും മകളുമാണ് നോക്കി നടത്തുന്നതെങ്കിലും തന്റെ ഫാഷന്‍ ഹൗസുകളില്‍ നിന്ന് പുറത്തു വരുന്ന ഓരോ ഉല്‍പ്പന്നങ്ങളെയും പരിപാലിക്കുന്ന ഒരു സംരംഭകനാണ് അദ്ദേഹം. ആ സുന്ദരമായ ലൂയി വടോണ്‍ ബാഗുകളിലൊന്ന് പരിശോധിക്കുമ്പോള്‍, അത് നമുക്ക് ബോധ്യമാകും. വര്‍ഷങ്ങള്‍ക്ക് മുമ്പും ഇപ്പോളും.

പഠിക്കാം ഈ പാഠങ്ങള്‍

എന്‍ജിനീയറിംഗ് പഠിച്ചിട്ടും പാഷന് പിന്നാലെ സഞ്ചരിച്ചാണ് അദ്ദേഹം സംരംഭകത്വത്തിലേക്കിറങ്ങിയത്. സ്വന്തം സംരംഭത്തെ സ്ഥല, സാംസ്‌കാരിക വ്യത്യാസമില്ലാതെ വിവിധ ബ്രാന്‍ഡുകളിലൂടെ പ്ലേസ് ചെയ്തു. മാര്‍ക്കറ്റിംഗില്‍ നിരന്തരം നൂതന പരീക്ഷണങ്ങള്‍ നടത്തി. സാധ്യതകള്‍ കണ്ടെത്താനും ഏറ്റെടുക്കലുകള്‍ നടത്താനും ധൈര്യം കാണിച്ചു.

ഒരു ഉത്തമ ബിസിനസുകാരന് ഉണ്ടായിരിക്കേണ്ട എല്ലാ ഗുണങ്ങളും അര്‍ണോള്‍ട്ടില്‍ കണ്ടെത്താം. അദ്ദേഹം ശാന്തനാണ്, എങ്കിലും അദ്ദേഹത്തിന്റെ വഴികളില്‍ വളരെ സ്മാര്‍ട്ട് വര്‍ക്കറും ബുദ്ധിമാനും ആയിരുന്നു. തന്റെ ഡിസൈനര്‍മാര്‍ക്ക് പൂര്‍ണ സ്വാതന്ത്ര്യം നല്‍കുമ്പോഴും അദ്ദേഹം ഉപഭോക്താക്കളുടെ ആവശ്യങ്ങള്‍ നിറവേറ്റി, ക്വാളിറ്റിയോടെ.

Rakhi Parvathy
Rakhi Parvathy  

Assistant Editor - Special Projects

Related Articles

Next Story

Videos

Share it