ചെന്നൈയിലെ ഇടത്തരം കുടുംബത്തില്‍ നിന്ന് പെപ്‌സിയുടെ തലപ്പത്തേക്ക്: ഇന്ദ്ര നൂയി എങ്ങനെ സൂപ്പര്‍ വുമണായി!

ചെന്നൈയിലെ ഇടത്തരം യാഥാസ്ഥിതിക കുടുംബത്തില്‍ ജനനം. പക്ഷേ അതിരില്ലാതെ സ്വപ്‌നം കാണാന്‍ കാവല്‍ നിന്നൊരു അമ്മയുണ്ടായിരുന്നു കൂടെ. ആ കരുത്തില്‍ സ്‌കൂളിലെ റോക്ക് ബാന്‍ഡില്‍ വരെ ഇടം നേടിയ പെണ്‍കുട്ടി പഠിച്ച് വളര്‍ന്ന് 2006ല്‍ ആഗോള വമ്പനായ പെപ്‌സികോയുടെ ചീഫ് എക്‌സിക്യുട്ടീവ് പദവിയിലെത്തുമ്പോള്‍ ലോകത്തിലെ തന്നെ ഫോര്‍ച്യൂണ്‍ 500 കമ്പനിയുടെ തലപ്പത്ത് എത്തുന്ന 11ാമത്തെ വനിതയായിരുന്നു! ഇന്ദ്ര നൂയി എന്ന ഇന്ത്യയില്‍ ജനിച്ച് വളര്‍ന്ന, ഇന്നും സ്വന്തം വീട്ടില്‍ ഇന്ത്യന്‍ ആചാരങ്ങളും ആരാധാനകളും പിന്തുടരുന്ന കോര്‍പ്പറേറ്റ് ലോകത്തെ ഈ ഉരുക്ക് വനിതയുടെ ജീവിത യാത്രകള്‍ വരച്ചിടുന്ന, അടുത്തിടെ പുറത്തിറങ്ങിയ 'My life in Full' ആണിപ്പോള്‍ പുസ്തകലോകത്തെ പുതിയ ചര്‍ച്ച. Hachette India പ്രസിദ്ധീകരിച്ച ഈ 313 പേജുള്ള ഈ പുസ്തകത്തില്‍ അമേരിക്കയില്‍ സ്ഥിരതാമസമാക്കിനിടയാക്കിയ കാര്യങ്ങളും ആദ്യമായി ഇന്റര്‍വ്യുവിനെ അഭിമുഖീകരിച്ചപ്പോള്‍ അനുഭവിച്ച പ്രയാസങ്ങളും മുതല്‍ വ്യക്തി ജീവിതവും പ്രൊഫഷണല്‍ കരിയറും തമ്മില്‍ ഒരുമിച്ച് കൊണ്ടുപോകുമ്പോള്‍ അനുഭവിച്ച പ്രശ്‌നങ്ങള്‍ വരെ പച്ചയായി തുറന്നെഴുതുന്നുണ്ട്.

ഒരു ദശാബ്ദത്തിലേറെക്കാലം പെപ്‌സിയുടെ സാരഥ്യത്തിലിരുന്ന് 2019ല്‍ ആ പദവിയില്‍ നിന്ന് വിരമിച്ച ഇന്ദ്ര നൂയി ഇപ്പോള്‍ ആമസോണിന്റെ ബോര്‍ഡംഗമാണ്.

യാഥാസ്ഥിതിക ബ്രാഹ്മണ കുടുംബത്തിലാണ് ഇന്ദ്ര പിറന്നതെങ്കിലും സ്‌കൂളില്‍ റോക്ക് ബാന്‍ഡിനെ നയിച്ചിരുന്നു. എപ്പോഴും അത്ഭുതങ്ങള്‍ ജീവിതത്തില്‍ കാത്തുവെച്ച ഇന്ദ്ര നൂയി മദ്രാസ് ക്രിസ്ത്യന്‍ കോളെജിലെ പഠന ശേഷമാണ് ഐഎംഎം കൊല്‍ക്കത്തയില്‍ നിന്ന് ബിരുദമെടുത്ത ശേഷമാണ് അമേരിക്കയിലെ യേല്‍ സ്‌കൂള്‍ ഓഫ് മാനേജ്‌മെന്റിലേക്ക് ഉന്നത പഠനത്തിന് പോകുന്നത്. ''പുരുഷന്മാര്‍, പുരുഷന്മാര്‍ നിറഞ്ഞ കോര്‍പ്പറേറ്റ് ലോകത്തെ പുരുഷസാരഥികളെ വാര്‍ത്തെടുക്കാന്‍ വേണ്ടി നടത്തുന്ന'' ക്ലാസ് മുറികളിലിരുന്ന് ഇന്ദ്ര നൂയി കോര്‍പ്പറേറ്റ് ലോകത്തെ മോഹിപ്പിക്കുന്ന പദവിയിലേക്ക് കടന്നുചെന്നത് ഒട്ടേറെ ത്യാഗങ്ങള്‍ അനുഭവിച്ചാണ്. കഠിനമായി അധ്വാനിച്ചാണ്. പെപ്‌സികോയില്‍ ചേരും മുമ്പ് മോട്ടറോള ഉള്‍പ്പടെ വിവിധ കമ്പനികളില്‍ വിവിധ റോളുകള്‍ ഇന്ദ്ര നൂയി വഹിച്ചിരുന്നു. പെപ്‌സികോയിലെ 24 വര്‍ഷത്തില്‍ 12 വര്‍ഷവും ചീഫ് എക്‌സിക്യൂട്ടിവ് പദവിയിലായിരുന്നു അവര്‍.
ഭര്‍ത്താവിനോട് ഇന്ദ്ര നൂയി പറഞ്ഞു; ആ പട്ടികയില്‍ നിങ്ങളുടെ പേരെങ്കിലും ഉണ്ടല്ലോ!
വ്യക്തിപരമായ ഒരു പാട് സന്തോഷങ്ങളും നിമിഷങ്ങളും ബലികഴിച്ചതിന്റെ കൂടെ ഫലമാണ് തന്റെ കരിയര്‍ നേട്ടങ്ങളെന്ന് ഇന്ദ്ര നൂയി പുസ്തകത്തില്‍ പറയുന്നുണ്ട്. ഒരിക്കല്‍ തന്റെ ഭര്‍ത്താവ് ചോദിച്ച ഒരു ചോദ്യവും ഇന്ദ്ര നൂയി ഓര്‍മിച്ചെഴുതുന്നുണ്ട്. ''നിന്റെ പട്ടികയില്‍ എന്നും പെപ്‌സികോ, പെപ്‌സികോ, പെപ്‌സികോ ... പിന്നെ കുട്ടികള്‍, പിന്നെ അമ്മ, അവസാനം ഏറ്റവും ഒടുവിലായി ഞാനും,'' ഇതായിരുന്നു ഭര്‍ത്താവിന്റെ വാക്കുകള്‍. അതിന് നല്‍കിയ മറുപടിയും ഇന്ദ്ര നൂയി എഴുതിയിട്ടുണ്ട്. ''ആ പട്ടികയില്‍, ഏറ്റവും ചുരുങ്ങിയത്, നിങ്ങള്‍ അവസാനമായെങ്കിലും ഇടം നേടിയല്ലോ?'' തമാശയായാണ് ഇത് പറഞ്ഞതെങ്കിലും ഭര്‍ത്താവിന്റെ നിരീക്ഷണം ശരിയായിരുന്നുവെന്ന് ഇന്ദ്ര നൂയി ഇപ്പോള്‍ തുറന്ന് സമ്മതിക്കുന്നുണ്ട്.
വിജയരഹസ്യങ്ങള്‍ ഇതാണ്
  • അവസരങ്ങളെ നോക്കുക: അമേരിക്കയില്‍ ആദ്യമെത്തുമ്പോള്‍ ഒരു പുറംനാട്ടുകാരിയെന്ന ചിന്തയായിരുന്നു മനസ്സിലെങ്കിലും അവിടെ എത്തിച്ചേരാന്‍ സാധിച്ചതില്‍ സന്തോഷിക്കുകയും അവിടെയുള്ള അവസരങ്ങള്‍ മുതലെടുക്കാനുള്ള ശ്രമം നടത്താനുമാണ് നൂയി നോക്കിയത്. അമേരിക്കന്‍ സാധ്യതകളിലേക്ക് ചൂഴ്ന്നിറങ്ങുമ്പോള്‍ തന്നെ ഇന്ത്യന്‍ വേരുകളെ അറുത്തെറിഞ്ഞില്ല.
  • വിരുദ്ധവാദങ്ങളെ കേള്‍ക്കുക, ഉള്‍ക്കൊള്ളുക: യേല്‍ സര്‍വകലാശാലയിലെ പഠനം ഇന്ത്യയിലെ രീതികളില്‍ നിന്നും ഏറെ ഭിന്നമായിരുന്നു. അവിടെ അധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മില്‍ നടക്കുന്നത് തുറന്ന ചര്‍ച്ചയും സംവാദവുമാണ്. എല്ലാവരുടെയും അഭിപ്രായങ്ങള്‍ കേള്‍ക്കും. എല്ലാവര്‍ക്കും ചെവി കൊടുക്കും. ഈ ശൈലി പിന്നീട് തന്റെ പ്രൊഫഷണല്‍ കരിയറില്‍ ഏറെ ഗുണം ചെയ്തുവെന്ന് നൂയി പറയുന്നു.
  • ക്രിയാത്മമായുള്ള സംസാരം: ചര്‍ച്ചകളില്‍ ഉയര്‍ന്നുവരുന്ന ഫലപ്രദമല്ലാത്ത നിര്‍ദേശങ്ങള്‍ക്കെതിരെ മുഖമടിച്ച് മറുപടി നല്‍കുന്ന രീതിയായിരുന്നു ആദ്യകാലത്ത് തന്റേതെന്ന് ഇന്ദ്ര നൂയി പറയുന്നുണ്ട്. ഒരുപക്ഷേ ആ വാദം അതുപോലെ എതിര്‍ക്കപ്പെടേണ്ടതാണെങ്കിലും രൂക്ഷമായ ഭാഷയില്‍ സംസാരിച്ചതുകൊണ്ട് ക്രിയാത്മകമായ ഒന്നും നടക്കില്ല. തന്റെ മേലുദ്യോഗസ്ഥന്റെ ഉപദേശത്തെ തുടര്‍ന്ന് ഈ രീതി മാറ്റിയത് പിന്നീട് പ്രൊഫഷണല്‍ ജീവിതത്തില്‍ ഗുണമായി എന്ന് നൂയി പുസ്തകത്തില്‍ വിവരിക്കുന്നു.
  • എപ്പോഴും പുതിയ കാര്യങ്ങള്‍ വിശദമായി പഠിക്കുക: പെപ്‌സികോയില്‍ പുതിയൊരു എന്റര്‍പ്രൈസ് സിസ്റ്റം ഏര്‍പ്പെടുത്താനുള്ള നീക്കത്തില്‍ അതിന്റെ ഭാഗമായി ലഭിച്ച 25 പേജ് റിപ്പോര്‍ട്ടില്‍ പറഞ്ഞ പല കാര്യങ്ങളും കൃത്യമായി മനസ്സിലാക്കാന്‍ നൂയിക്ക് സാധിച്ചില്ല. ഇന്ത്യയിലേക്കുള്ള അവധിക്കാല യാത്ര മാറ്റിവെച്ച് ആ വിഷയത്തെ കുറിച്ച് ലഭിക്കാവുന്ന പുസ്തകങ്ങള്‍ വാങ്ങി സ്വയം വായിച്ച് പഠിച്ച് ടീമിന് മുന്നിലിരുന്നു. ''റിപ്പോര്‍ട്ട് ചെയ്യുന്ന ടീമിന് മുന്നിലിരിക്കുമ്പോള്‍ അവര്‍ പറയുന്ന കാര്യങ്ങളെ കുറിച്ച് അറിവുണ്ടാകണം. എങ്കില്‍ മാത്രമേ അവര്‍ക്കും ബഹുമാനം തോന്നൂ,'' നൂയി പറയുന്നു.
  • ഏറ്റവും മികച്ചതില്‍ നിക്ഷേപം നടത്തൂ: പെപ്‌സികോയില്‍ മേധാവിയായിരിക്കെ ഫാര്‍മ കമ്പനികളില്‍ റിസര്‍ച്ച്, ഡെവലപ്‌മെന്റ് വിഭാഗത്തില്‍ പ്രവര്‍ത്തിച്ച് പരിചയം നേടിയ പ്രമുഖനായ വ്യക്തിയെ നൂയി ടീമില്‍ നിയമിച്ചിരുന്നു. പെപ്‌സികോയുടെ ഉല്‍പ്പന്നങ്ങളിലെ അനാരോഗ്യകരമായ ചേരുവകള്‍ കുറയ്ക്കാനും ഉല്‍പ്പന്നത്തെ കൂടുതല്‍ ഹെല്‍ത്തി ആക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമായിരുന്നു അത്. അതിന് മുമ്പ് ഒരിക്കലും പെപ്‌സികോ ഇത്തരമൊരു പശ്ചാത്തലമുള്ള പ്രൊഫഷണലിനെ നിയമിച്ചിരുന്നില്ല. പ്രസ്ഥാനം മുന്നോട്ട് പോകാന്‍ എപ്പോഴും മികച്ചവരെ കണ്ടെത്താനും അതിനായി നിക്ഷേപം നടത്താനും തയ്യാറാകണമെന്ന് നൂയി പറയുന്നു. പെപ്‌സികോയുടെ രൂപാന്തരീകരണത്തിന് നൂയിയെ പ്രാപ്തമാക്കിയതും ഇത്തരത്തിലുള്ള പുതിയ വഴികളാണ്.
  • വിലപ്പെട്ട സമയം കാത്തുസൂക്ഷിക്കുക: സമയം അങ്ങേയറ്റം സൂക്ഷിച്ചും ഫലപ്രദമായും കൈകാര്യം ചെയ്ത വ്യക്തിയാണ് നൂയി. പക്ഷേ അവര്‍ വിരമിക്കുമ്പോള്‍ ജീവനക്കാര്‍ക്കായി എഴുതിയ കത്തില്‍ പറഞ്ഞു,'' സമയത്തെ കുറിച്ച് ഗൗരവമായി ചിന്തിക്കുക. ഈ ഭൂമിയില്‍ നമുക്കേവര്‍ക്കും പരിമിതമായ സമയമാണുള്ളത്. പ്രിയപ്പെട്ടവര്‍ക്കായും സമയം നീക്കിവെയ്ക്കണം. എന്റേത് വളരെ അത്ഭുതകരമായ കരിയറാണെങ്കിലും സത്യസന്ധമായി പറഞ്ഞാല്‍ എന്റെ കുട്ടികളും കുടുംബവുമായി കുറേക്കൂടി സമയം ചെലവിട്ടാലോ എന്ന് ഞാനും ഓര്‍ത്തിട്ടുണ്ട്. അതുകൊണ്ട് നിങ്ങള്‍ നിങ്ങളുടെ തെരഞ്ഞെടുക്കലുകള്‍ ബുദ്ധിപൂര്‍വ്വം നടത്തുക.''

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it