ടാറ്റ ഗ്രൂപ്പ് എങ്ങനെ ഇത്രയും സൂപ്പറായി? ഇതാണ് സംരംഭകരെ പ്രചോദിപ്പിക്കുന്ന ആ കഥ

''Our Job is to run our marathon - Not to be distracted by somebody else's sprint''

ടാറ്റ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന്റെ ഈ വാക്കുകളിലുണ്ട് ടാറ്റയുടെ നയം. സ്പ്രിന്റ് താരങ്ങളെ വെല്ലുവിളിക്കാന്‍ തങ്ങളില്ലെന്ന് ടാറ്റ പറയുമ്പോഴും ഒരു 'ഡ്രീം റണ്‍' തന്നെയാണ് ഗ്രൂപ്പ് കാഴ്ചവെയ്ക്കുന്നത്; പ്രത്യേകിച്ച് അഞ്ചുവര്‍ഷം മുമ്പ് ചുമതലയേറ്റ ചന്ദ്രശേഖരന്റെ സാരഥ്യത്തില്‍.

പഠനങ്ങള്‍ പറയുന്നത് ലോകത്തെ വെറും 0.01 ശതമാനം കമ്പനികള്‍ മാത്രമാണ് ഒരു നൂറ്റാണ്ടും പിന്നിട്ടും പ്രസക്തിയോടെ നിലകൊള്ളുക എന്നാണ്. 150 വര്‍ഷം പിന്നിട്ട ടാറ്റയെ സൂപ്പര്‍ കമ്പനിയെന്ന് വിശേഷിപ്പിക്കാന്‍ പറ്റുന്ന ആദ്യകാരണവും ഇതുതന്നെയാണ്.

ഏപ്രില്‍ ഏഴിന് ടാറ്റ ഗ്രൂപ്പ് മറ്റൊരു ചുവടുവെപ്പു കൂടി നടത്തി, Tata Neu എന്ന സൂപ്പര്‍ ആപ്പിലൂടെ. ഇന്ത്യയില്‍ ഇതാദ്യമായാണ് ഇതുപോലൊരു പ്ലാറ്റ്‌ഫോം അവതരിപ്പിക്കപ്പെടുന്നത്. ഉപ്പു തൊട്ട് എയര്‍ലൈന്‍ ടിക്കറ്റ് വരെ ജനങ്ങള്‍ക്ക് കൈയിലെ സ്മാര്‍ട്ട്‌ഫോണ്‍ വഴി വാങ്ങാന്‍ സഹായിക്കുന്ന സൂപ്പര്‍ ആപ്പ് വഴി ടാറ്റ അടിവരയിട്ട് പ്രഖ്യാപിച്ചത് തങ്ങളുടെ നയം തന്നെയാണ്; ഇന്ത്യന്‍ ഉപഭോക്താവിന്റെ ജീവിതം കൂടുതല്‍ അനായാസമാക്കുക.
3S എന്ന മൂലമന്ത്രം!
ടാറ്റ ഗ്രൂപ്പ്, പ്രത്യേകിച്ച് ചന്ദ്രശേഖരന്‍ ചെയര്‍മാന്‍ പദവിയിലേറിയ കാലം മുതല്‍ ശ്രദ്ധയൂന്നുന്നത് മൂന്ന് കാര്യങ്ങളിലാണ്; Simplifying (ലഘൂകരിക്കുക), Synergising (കൂട്ടായ പ്രവര്‍ത്തനം) Scaling (പലമടങ്ങ് വളര്‍ത്തുക). ഉപ്പു തൊട്ട് സോഫ്റ്റ് വെയര്‍ വരെയുള്ള കമ്പനിയെന്നത് ടാറ്റയെ വിശേഷിപ്പിക്കാന്‍ ഉപയോഗിക്കുന്ന പറഞ്ഞുപഴകിയ പ്രയോഗമാണ്. പക്ഷേ ഏതൊരു സാധാരണക്കാരന്റെയും ജീവിതത്തെ തൊടുന്ന കാര്യം തങ്ങള്‍ ചെയ്തിരിക്കുമെന്ന ടാറ്റയുടെ ചിരപുരാതനമായ നയം, ഡിജിറ്റല്‍ ലോകത്ത് ടാറ്റ ന്യൂ എന്ന സൂപ്പര്‍ ആപ്പിലൂടെയും തുടരുന്നുവെന്നതാണ് ഏറെ പ്രൗഢിയോടെ തലയുയര്‍ത്തി നില്‍ക്കുന്ന ഈ ഇന്ത്യന്‍ വമ്പനെ വ്യത്യസ്തനാക്കുന്നത്.

ടാറ്റ ന്യൂ ലോഞ്ചിംഗ് ചടങ്ങില്‍ ചന്ദ്രശേഖരന്‍ ഊന്നിപറഞ്ഞൊരു വാക്കുണ്ട്, Bridgital. രൂപ പുരുഷോത്തമനുമായി ചേര്‍ന്ന് ചന്ദ്രശേഖരന്‍ രചിച്ചിരിക്കുന്ന പുസ്തകത്തിന്റെ തലക്കെട്ടിലെ അതേ വാക്കുതന്നെ. സാധാരണ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നിടത്ത് ടെക്‌നോളജിയുടെ സാംഗത്യം വളരെ നേരത്തെ മുതല്‍ തിരിച്ചറിഞ്ഞ ചന്ദ്രശേഖരന്‍, ടാറ്റ ഗ്രൂപ്പിനെ ഉടച്ചുവാര്‍ത്തിരിക്കുന്നതും ഈ ആശയം അടിസ്ഥാനമാക്കിയാണ്. ലോഞ്ചിംഗ് ചടങ്ങിനിടെ ചന്ദ്രശേഖരന്‍ പറഞ്ഞ മറ്റൊരു വാചകവും ശ്രദ്ധേയമാണ്; ഇതൊരു സ്റ്റാര്‍ട്ടിംഗ് പോയ്ന്റാണ്!. ടാറ്റ ഗ്രൂപ്പിന്റെ പാരമ്പര്യവും വിപുലവും വ്യത്യസ്തവുമായ പ്രവര്‍ത്തന മേഖലകളും പുതുയുഗത്തിന്റെ ടെക്‌നോളജിയും കൂട്ടിച്ചേര്‍ത്ത് ടാറ്റ പുതിയ യാത്ര ആരംഭിച്ചിരിക്കുകയാണ്.
ഇന്ത്യ, ഇന്ത്യ തന്നെ മുന്നില്‍
എല്ലാ അര്‍ത്ഥത്തിലും ബഹുരാഷ്ട്ര ഇന്ത്യന്‍ കമ്പനിയാണ് ടാറ്റ ഗ്രൂപ്പ്. പക്ഷേ, ടാറ്റ എന്നും മുന്നില്‍ ഇന്ത്യ തന്നെയായിരുന്നു. ടാറ്റ ന്യൂ സൂപ്പര്‍ ആപ്പും സൃഷ്ടിച്ചിരിക്കുന്നത് ഇന്ത്യന്‍ ഉപഭോക്താവിനെ മുന്നില്‍ കണ്ടുകൊണ്ടാണ്. സ്വാതന്ത്ര്യത്തിന്റെ 75ാം വാര്‍ഷികം രാജ്യം ആഘോഷിക്കുന്ന വേളയില്‍ സ്വതന്ത്ര ഇന്ത്യയുടെ ഇരട്ടി പ്രായമുള്ള ടാറ്റ പുതിയ ഇന്ത്യയെയാണ് മുന്നില്‍ കാണുന്നതും; ആ ഇന്ത്യയ്ക്കുവേണ്ടിയാണ് ചുവടുവെപ്പുകള്‍ നടത്തുന്നതും. രാജ്യത്ത് എവിടെയാണ് അവസരമെന്ന് പരതുന്നവര്‍ക്കിടയില്‍ മുന്നില്‍ നടക്കുകയാണ് ടാറ്റ.

പ്രോഡക്റ്റ് കോമേഴ്‌സ്, സര്‍വീസ് കോമേഴ്‌സ്, ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നിവയെല്ലാം സംയോജിപ്പിച്ച് ഉപഭോക്താവിന് അനായാസം ഉപയോഗിക്കാന്‍ സാധിക്കുന്ന ഫ്യൂച്ചര്‍ റെഡി പ്ലാറ്റ്‌ഫോമിലേക്ക് ഭാവിയില്‍ ടാറ്റ ഗ്രൂപ്പിന് പുറമേ നിന്നുള്ള കമ്പനികളും സേവനങ്ങളും കൂടി കടന്നുവന്നേക്കാം. പുതിയ ഇന്ത്യയുടെ പുതിയ സാധ്യതകളാണ് ടാറ്റ ഈ ആപ്പിലൂടെ തുറന്നുകാട്ടുന്നതും.

രാജ്യ ഭരണാധികാരികള്‍ വരെ ബഹുരാഷ്ട്ര കമ്പനികള്‍ ചൈന പ്ലസ് തന്ത്രം (ചൈനയ്ക്ക് പുറമേ ലോകത്തിലെ മറ്റേതെങ്കിലും പ്രമുഖ രാജ്യത്തിലേക്ക് കൂടി പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ച് ജിയോപൊളിറ്റിക്കല്‍ റിസ്‌ക് കുറയ്ക്കാനുള്ളത്) പയറ്റുന്നത് ഇന്ത്യയ്ക്ക് നേട്ടമാകുമെന്ന് പറയുമ്പോള്‍, ചന്ദ്രശേഖരന്‍ മുന്നോട്ട് വെയ്ക്കുന്നത് 'ഇന്ത്യ പ്ലസ്' ( ഇന്ത്യയിലും പുറത്ത് മറ്റേതെങ്കിലും രാജ്യത്തും) തന്ത്രമാണ്. ''എല്ലാ മേഖലയിലും ' ഇന്ത്യ പ്ലസ്' വരിക തന്നെ ചെയ്യും'' അടുത്തിടെ ചന്ദ്രശേഖരന്‍ നടത്തിയ ഒരു പ്രഭാഷണത്തില്‍ ഊന്നിപറയുന്നു. ''ചൈനയക്ക് ബദലാണെന്ന് പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല; മറിച്ച് ഇന്ത്യ പ്ലസ് ആണ് സംഭവിക്കുക. മെറ്റീരിയല്‍സ്, കെമിക്കല്‍സ്, ഇലക്ട്രോണിക്‌സ്, സെമി കണ്ടക്ടേഴ്‌സ്, ബാറ്ററികള്‍ തുടങ്ങി എല്ലാ രംഗങ്ങളിലും അത് സംഭവിക്കുക തന്നെ ചെയ്യും. ഇത് ഇന്ത്യയുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി മാത്രമായുള്ളതല്ല, ആഗോള ആവശ്യങ്ങള്‍ക്കുകൂടിയുള്ളതാകും. എല്ലാ മേഖലയിലും ഒരു ബദല്‍ രീതി വരാന്‍ പോവുകയാണ്,'' ചന്ദ്രശേഖരന്റെ ഈ നിരീക്ഷണമാണ് പുതിയ ടാറ്റയുടെ സഞ്ചാരഗതിയും നിര്‍ണയിച്ചിരിക്കുന്നത്.

ടാറ്റ അടുത്തിടെ നടത്തിയ ഏറ്റെടുക്കലുകളും പുതിയ നിക്ഷേപങ്ങളും ശ്രദ്ധിച്ചാല്‍ മനസ്സിലാകും ഇന്ത്യയുടെ സാധ്യതകളെവിടെയെന്ന്; രാജ്യത്തെ ഓരോ സംരംഭകനും തുറന്ന പാഠപുസ്തകവുമാകുന്നുണ്ട് ഇതിലൂടെ ഗ്രൂപ്പ്. 5G, പ്രിസിഷന്‍ മാനുഫാക്ചറിംഗ്, സെമികണ്ടക്റ്ററുകള്‍, ഇലക്ട്രിക് വെഹിക്ക്ള്‍, ബാറ്ററി തുടങ്ങിയ രംഗങ്ങളിലെല്ലാം ഗൗരവമായ ഇടപെടലുകളാണ് ടാറ്റ നടത്തിവരുന്നത്. ''ഞങ്ങള്‍ ഭാവിയിലേക്കു വേണ്ട ബിസിനസുകളാണ് സൃഷ്ടിക്കുന്നത്,'' ചന്ദ്രശേഖരന്‍ വ്യക്തമാക്കുന്നു.

ടാറ്റയില്‍ നിന്ന് സൂപ്പര്‍ ആപ്പ് വരുന്നുവെന്നത് നാളേറെയായി കേള്‍ക്കുന്ന കാര്യമായിരുന്നു. ഏറെ കാലതാമസത്തിനു ശേഷം ടാറ്റ സൂപ്പര്‍ ആപ്പ് പുറത്തിറക്കുന്നുവെന്ന് ഒരു ദേശീയ ബിസിനസ് മാധ്യമം റിപ്പോര്‍ട്ടും കൊടുത്തിരുന്നു. കാലതാമസം ടാറ്റയുടെ ചുവടുവെപ്പുകളില്ലെന്നും കൃത്യമായ സമയത്ത് കൃത്യമായി ടാറ്റ വന്നിരിക്കുമെന്നാണ് ഈ ആരോപണത്തെ പരാമര്‍ശിച്ചുകൊണ്ട് ചന്ദ്രശേഖരന്‍ മറുപടി നല്‍കിയത്. ടാറ്റയെ എന്തുകൊണ്ട് രാജ്യത്തെ സംരംഭകര്‍ ഉറ്റുനോക്കണമെന്നതിനുള്ള ഉത്തരം കൂടിയാണിത്. ഭാവിയിലെ സാധ്യതകള്‍ക്കൊപ്പം സഞ്ചരിക്കുക, ഒട്ടും തിടുക്കമില്ലാതെ കൃത്യസമയത്ത് കൃത്യമായ ഉല്‍പ്പന്നം/സേവനം അവതരിപ്പിക്കുക.
വണ്‍ ടാറ്റ, കടഭാരം കുറഞ്ഞ ടാറ്റ
ഏറെക്കാലമായി ഒരേപോലെ പ്രവര്‍ത്തിക്കുന്ന ഒരു സാധാരണ കമ്പനിയെ ഉടച്ചുവാര്‍ക്കാന്‍ വേണ്ടിവരുന്ന അത്യധ്വാനം സാധാരണ സംരംഭകര്‍ക്ക് നേരിട്ടറിയാന്‍ സാധിക്കും. അപ്പോള്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള, ശൈലികള്‍ രക്തത്തില്‍ അലിഞ്ഞ ചേര്‍ന്ന കമ്പനി എങ്ങനെയാകും ഡിജിറ്റല്‍ മേക്കോവര്‍ നടത്തിയിട്ടുണ്ടാവുക? 2017ല്‍ ചന്ദ്രശേഖരന്‍ ടാറ്റയുടെ ചെയര്‍മാന്‍ പദവിയിലെത്തിയപ്പോള്‍ മുതലുള്ള അശ്രാന്തപരിശ്രമത്തിന്റെ ഫലമാണീ മാറ്റം. ടാറ്റ ഗ്രൂപ്പിന്റെ ആസ്ഥാനമായ ബോംബെ ഹൗസിലെ ഗ്രൂപ്പ് കമ്പനികളുടെ കോര്‍പ്പറേറ്റ് ഓഫീസുകളുടെയും കോണ്‍ഫറന്‍സ് റൂമുകളുടെയും വിന്യാസത്തില്‍ മുതല്‍ ബോംബെ ഹൗസിലെ ഏവര്‍ക്കും ഒരുമിച്ച് കോഫി ആസ്വദിക്കാന്‍ സ്റ്റാര്‍ബക്‌സിന്റെ കോഫി ഷോപ്പ് തുറന്നതില്‍ വരെ ചന്ദ്രശേഖരന്‍ മുന്നോട്ട് വെച്ച ആശയമുണ്ട്; വണ്‍ ടാറ്റ. ടാറ്റ ന്യൂ സൂപ്പര്‍ ആപ്പിലൂടെ അതിന് ഒരു ഡിജിറ്റല്‍ മുഖം കൂടി വന്നിരിക്കുന്നു. പഴമയുടെ, പാരമ്പര്യത്തിന്റെ മാറാപ്പുകള്‍ പേറിക്കൊണ്ട് എത്ര പെരുമയുള്ള കമ്പനിക്കും ഭാവിയിലേക്ക് സഞ്ചരിക്കാനാവില്ല. പകരം പുതിയകാലത്തിന്റെ പുതിയ രീതികള്‍ ഉള്‍ക്കൊള്ളുക തന്നെ വേണമെന്ന് ടാറ്റ പറയുന്നു; ചെയ്യുന്നു.

ടാറ്റ ഗ്രൂപ്പിന്റെ ഏറ്റെടുക്കലുകള്‍ വിശ്വപ്രസിദ്ധമാണ്. ഓട്ടോമൊബീല്‍, സ്റ്റീല്‍ രംഗത്തെല്ലാം അമ്പരപ്പിക്കുന്ന ഏറ്റെടുക്കലുകള്‍ നടത്തുകയും അതിന്റെ കൂടി ഭാഗമായി കടഭാരം കൂടുകയും ചെയ്തിട്ടുണ്ട്. തീരുമാനമെടുക്കുക, പിന്നീട് ആ തീരുമാനം ശരിയായിരുന്നുവെന്ന് പ്രവര്‍ത്തനങ്ങള്‍ കൊണ്ട് തെളിയിക്കുക; ഇതാണ് രത്തന്‍ ടാറ്റയുടെ ശീലവും. ഏറ്റെടുക്കലുകളുടെ ബാക്കിപത്രമായി ടാറ്റ ഗ്രൂപ്പിലെ പ്രമുഖ കമ്പനികള്‍ക്ക് കടഭാരത്തിന്റെ സമ്മര്‍ദ്ദത്തിലുമായിരുന്നു. സ്റ്റീല്‍ മേഖലയിലെ അടക്കം അനുകൂലഘടകങ്ങള്‍ ഉപയോഗപ്പെടുത്തിയും ആസ്തികളും വിഭവങ്ങളും കൃത്യമായി പുനര്‍വിന്യസിച്ചും ഗ്രൂപ്പ് കമ്പനികളില്‍ വന്‍തോതില്‍ മൂലധനമിറക്കിയുമാണ് ടാറ്റയുടെ രൂപാന്തരീകരണം സാധ്യമാക്കിയിരിക്കുന്നത്. കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടെ 20,000 കോടി രൂപയുടെ മൂലധന നിക്ഷേപമാണ് ഗ്രൂപ്പ് കമ്പനികളിലുണ്ടായിരിക്കുന്നത്.

അതുപോലെ തന്നെ ഓണ്‍ലൈന്‍ ഗ്രോസറി, ഓണലൈന്‍ ഫാര്‍മസി, ഓണ്‍ലൈന്‍ ഫിറ്റ്‌നസ് തുടങ്ങിയ മേഖലകളിലെ കമ്പനികളെ കൂടി ഏറ്റെടുത്ത് ഇ കോമേഴ്‌സ് രംഗത്തും ശക്തിനേടി. ഒരിക്കല്‍ ടാറ്റയുടെ കൈവശമായിരുന്ന, പിന്നീട് ദേശസാത്കരിക്കപ്പെട്ട എയര്‍ ഇന്ത്യയെ വീണ്ടും ഗ്രൂപ്പിന് കീഴിലേക്ക് കൊണ്ടുവന്നതാണ് മറ്റൊരു നിര്‍ണായക നേട്ടം. ഇതോടെ ആകാശത്തും ടാറ്റയുടെ പോരാട്ടം ശക്തമാവുകയാണ്.
വിശ്വാസ്യത, മൂല്യം, ആത്മാര്‍പ്പണം!
ലോകമെമ്പാടും നടക്കുന്ന കീഴ്‌മേല്‍ മറിക്കലുകളെയും കടന്ന് ടാറ്റ ഗ്രൂപ്പിന്റെ മുന്നോട്ടുള്ള പ്രയാണത്തെ വിശകലനം ചെയ്യുമ്പോള്‍ അതിന്റെ അന്തഃസത്ത മൂന്ന് കാര്യങ്ങളിലാണെന്നും മനസ്സിലാകും. വിശ്വാസ്യത, മൂല്യം, ആത്മാര്‍പ്പണം. ഒരുതരത്തിലും ഈ മൂന്ന് കാര്യങ്ങളിലും ഗ്രൂപ്പ് വിട്ടുവീഴ്ച ചെയ്യില്ല. മാത്രമല്ല, ടീം വര്‍ക്കിന് കൊടുക്കുന്ന സ്ഥാനമാണ് ടാറ്റയെ എന്നും ചെറുപ്പമുള്ള ചുറുചുറുക്കുള്ള ആര്‍ജ്ജവമുള്ള കമ്പനിയായി നിലനിര്‍ത്തുന്നതും. ജാഗ്വര്‍ - ലാന്‍ഡ്‌റോവറിനെ ഏറ്റെടുത്ത് അതിനെ ടേണ്‍എറൗണ്ട് ചെയ്ത കഥ പറയുമ്പോഴും രത്തന്‍ ടാറ്റ ഒരിക്കല്‍ ആവര്‍ത്തിച്ചിട്ടുണ്ട് ടീം വര്‍ക്കിന്റെ മഹത്വം. ''ഒരാള്‍ക്ക് തനിച്ച് മഹത്തായ കാര്യങ്ങള്‍ ചെയ്യാനാവില്ല. മഹത്തായ ടീമുകൊണ്ട് മാത്രമേ മഹത്തായ ലക്ഷ്യങ്ങള്‍ നേടാവൂ' ഇതാണ് രത്തന്‍ ടാറ്റയുടെയും ടാറ്റ ഗ്രൂപ്പിന്റെയും ശൈലി. ലോകത്ത് തന്നെ ആദ്യമായി എട്ടുമണിക്കൂര്‍ ജോലിയും തൊഴിലാളികള്‍ക്ക് ആരോഗ്യപരിരക്ഷയുമെല്ലാം ഏര്‍പ്പെടുത്തിയ കോര്‍പ്പറേറ്റാണ് ടാറ്റ.

ഇപ്പോള്‍ ടാറ്റ ഗ്രൂപ്പ് മുന്നില്‍ കാണുന്നത് ഇന്ത്യയിലെ അതിവിശാലമായ ഉപഭോക്താക്കളെയാണ്, അവരുടെ അഭിലാഷങ്ങളെയാണ്, ഭാവിയില്‍ അവരുടെ ക്രയശേഷിയെയാണ്. ബിസിനസ് ലക്ഷ്യങ്ങള്‍ക്കപ്പുറമാണ് മനുഷ്യ ജീവിതത്തില്‍ ഗുണപരമായ മാറ്റം, അത് എത്ര ചെറുതാണെങ്കിലും വരുത്തുക; എന്ന ടാറ്റയുടെ അടിസ്ഥാനമൂല്യം. അതുകൊണ്ടു കൂടിയാണ് ഒരു ഭാഗത്തുനിന്നും ആവശ്യങ്ങള്‍ ഉയരാതിരുന്നിട്ടുകൂടി ഉക്രെയ്‌നില്‍ റഷ്യ നടത്തുന്ന അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് റഷ്യയുമായുള്ള ബിസിനസുകള്‍ തന്നെ ടാറ്റ ഗ്രൂപ്പ് നിര്‍ത്തിവെച്ചത്. മൂല്യങ്ങളും സാര്‍വദേശീയമായ സാംസ്‌കാരികതയും ഉള്‍ക്കൊള്ളിച്ച ടാറ്റ ശൈലിയാകും നാളത്തെ ബിസിനസുകള്‍ക്കും അനുയോജ്യമാവുക.


T.S Geena
T.S Geena  

Associate Editor

Related Articles

Next Story

Videos

Share it