നികുതിദായകരുടെ ബാങ്കിടപാടുകളും നിരീക്ഷിക്കാന്‍ ജി.എസ്.ടി വകുപ്പ്

ബിസിനസ് സംരംഭകര്‍ വ്യാജ ഇന്‍വോയ്‌സുകളിലൂടെ (Fake Invoice) അനര്‍ഹമായി ഇന്‍പുട്ട് ക്രെഡിറ്റ് ടാക്‌സ് (ഐ.ടി.സി/ITC) നേടുന്നത് തടയാനുള്ള നടപടിക്രമങ്ങളുടെ ഭാഗമായി ബാങ്കിടപാടുകളും നിരീക്ഷിക്കാന്‍ ജി.എസ്.ടി അധികൃതര്‍ ഒരുങ്ങുന്നു. വ്യാജ ഇന്‍വോയ്‌സിലൂടെ തട്ടിയെടുക്കുന്ന ആനുകൂല്യങ്ങള്‍ ഹവാല ഇടപാടുകള്‍ക്കും മറ്റും ഉപയോഗിക്കുന്നതായി ജി.എസ്.ടി ഉദ്യോഗസ്ഥര്‍ നേരത്തെ കണ്ടെത്തിയിരുന്നു.

Also Read : മോഷണം പോയ ഫോണ്‍ ബ്ലോക്ക് ചെയ്യാന്‍ കേരളത്തില്‍ നിന്ന് ആയിരത്തിലേറെ അപേക്ഷകള്‍

കടലാസ് കമ്പനികള്‍ (Shell Companies) രൂപീകരിച്ച് വ്യാജ ഇന്‍വോയ്‌സ് വഴി പണംതിരിമറികള്‍ നടത്തുന്നുവെന്നും ശ്രദ്ധയില്‍പ്പെട്ടിരുന്നു. ഈ പപശ്ചാത്തലത്തിലാണ് ബാങ്കിടപാടുകള്‍ പരിശോധിച്ച് പണത്തിന്റെ സ്രോതസ് കണ്ടെത്തി തട്ടിപ്പുകാരെ കുടുക്കാന്‍ ജി.എസ്.ടി അധികൃതര്‍ ലക്ഷ്യമിടുന്നത്.

അറിയണം സ്രോതസ്
ഇത്തരം കേസുകളില്‍ പണത്തിന്റെ സ്രോതസ് കണ്ടെത്തേണ്ടത് അനിവാര്യമാണെന്ന് ജി.എസ്.ടി അധികൃതര്‍ കരുതുന്നു. നിലവില്‍ ജി.എസ്.ടി രജിസ്‌ട്രേഷന്റെ സമയത്ത് സംരംഭകന്‍ ഒരു ബാങ്ക് അക്കൗണ്ട് വിവരങ്ങളാണ് സമര്‍പ്പിക്കുക. എന്നാല്‍, ബിസിനസ് ഇടപാടുകള്‍ മറ്റ് ബാങ്ക് അക്കൗണ്ടുകള്‍ വഴിയും നടത്താം. ഇത് നിലവില്‍ പണത്തിന്റെ സ്രോതസ് തിരിച്ചറിയാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. ഈ പശ്ചാത്തലത്തിലാണ് സംരംഭകരുടെ മുഴുവന്‍ ബാങ്കിടപാടുകളും നിരീക്ഷിക്കാന്‍ അധികൃതര്‍ ഒരുങ്ങുന്നത്.
നികുതിദായകരുടെ എണ്ണം കൂട്ടണം
നിലവില്‍ രാജ്യത്ത് നടക്കുന്ന ഉയര്‍ന്ന മൂല്യമുള്ള ബാങ്കിടപാടുകളുടെ വിവരങ്ങള്‍ ആദായനികുതി (Income Tax) അധികൃതര്‍ നിരീക്ഷിച്ച് തുടര്‍ നടപടികളെടുക്കുന്നുണ്ട്. സമാനമായ നടപടികളാണ് ജി.എസ്.ടി അധികൃതരും ഉന്നമിടുന്നത്. രാജ്യത്ത് നിലവില്‍ 1.4 കോടിയോളം കമ്പനികളും പ്രൊഫഷണലുകളുമാണ് ജി.എസ്.ടി രജിസ്‌ട്രേഷന്‍ എടുത്തിട്ടുള്ളത്. നികുതി വെട്ടിപ്പുകള്‍ തടഞ്ഞ് കൂടുതല്‍ പേരെ നികുതിയുടെ വലയിലേക്ക് കൊണ്ടുവരാനുള്ള ശ്രമത്തിലാണ് കേന്ദ്രസര്‍ക്കാര്‍.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it