ഉറങ്ങി എഴുന്നേറ്റപ്പോള്‍ കണ്ടത് ജോലി പോയ സന്ദേശം, 30,000 പേരെ ഒറ്റയടിക്ക് പിരിച്ചുവിട്ട് അമേരിക്കന്‍ ഐ.ടി കമ്പനി, 12,000ത്തോളം ഇന്ത്യക്കാരും പ്രതിസന്ധിയില്‍

ജോലി നഷ്ടപ്പെട്ട വിവരം പുലര്‍ച്ചെ 6 മണിക്ക് ഇമെയില്‍ വഴിയാണ് ജീവനക്കാരെ അറിയിച്ചത്‌
ഉറങ്ങി എഴുന്നേറ്റപ്പോള്‍ കണ്ടത് ജോലി പോയ സന്ദേശം, 30,000 പേരെ ഒറ്റയടിക്ക് പിരിച്ചുവിട്ട് അമേരിക്കന്‍ ഐ.ടി കമ്പനി, 12,000ത്തോളം ഇന്ത്യക്കാരും പ്രതിസന്ധിയില്‍
Published on

അമേരിക്കന്‍ ഐ.ടി കമ്പനിയായ ഒറാക്കിള്‍ ആഗോളതലത്തില്‍ 30,000 ജീവനക്കാരെ ഒറ്റരാത്രി കൊണ്ട്‌ പിരിച്ചുവിട്ടു. ഇന്ത്യയിലെ ഏകദേശം 12,000 പേരെ പിരിച്ചു വിടല്‍ ബാധിച്ചേക്കുമെന്നാണ് സൂചന. 30,000ത്തോളം പേരാണ് ഇന്ത്യയില്‍ ജോലി ചെയ്യുന്നത്.

ജോലി നഷ്ടപ്പെട്ട വിവരം പുലര്‍ച്ചെ 6 മണിക്ക് ഇമെയില്‍ വഴിയാണ് ജീവനക്കാരെ അറിയിച്ചതെന്ന് 'ന്യൂയോര്‍ക്ക് പോസ്റ്റ്' റിപ്പോര്‍ട്ട് ചെയ്യുന്നു.

ഒറാക്കിളിലെ വിവിധ ടീമുകളിലെ ജീവനക്കാര്‍ പുലര്‍ച്ചെ 6 മണിയോടെ ലഭിച്ച ഇമെയിലുകള്‍ കണ്ടാണ് ഉണര്‍ന്നത്. അവരുടെ ജോലികള്‍ ഉടനടി പ്രാബല്യത്തോടെ നിര്‍ത്തലാക്കിയതായായിരുന്നു ഇ-മെയില്‍ സന്ദേശം. ശതകോടീശ്വരന്‍ ലാറി എലിസണ്‍ ചെയര്‍മാനായുള്ള ലോകത്തിലെ ഏറ്റവും വലിയ കമ്പനികളിലൊന്നാണ് ഒറാക്കിള്‍. വിവിധ രാജ്യങ്ങളിലായുള്ള ആയിരക്കണക്കിന് തൊഴിലാളികളോടാണ് ചൊവ്വാഴ്ച അവരുടെ അവസാന പ്രവൃത്തിദിവസമായിരിക്കുമെന്ന് കമ്പനി ഇ-മെയില്‍ വഴി അറിയിച്ചത്. അടുത്ത ഒരു മാസത്തിനുള്ളില്‍ മറ്റൊരു ഘട്ടം പിരിച്ചുവിടല്‍ കൂടി നടത്താന്‍ ഒറാക്കിള്‍ പദ്ധതിയിടുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

തുടര്‍ന്നുള്ള ആശയവിനിമയങ്ങള്‍ക്കും, സംശയനിവാരണത്തിനും (FAQs), പിരിഞ്ഞുപോകലുമായി ബന്ധപ്പെട്ട രേഖകള്‍ സ്വീകരിക്കുന്നതിനുമായി ജീവനക്കാരോട് അവരുടെ വ്യക്തിഗത ഇമെയില്‍ വിലാസം ഉടനടി നല്‍കാന്‍ കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്.

സെവറന്‍സ് പാക്കേജ്

ഇന്ത്യയില്‍ ഒരു വര്‍ഷത്തെ സേവനം പൂര്‍ത്തിയാക്കിയ ഓരോ ജീവനക്കാരനും 15 ദിവസത്തെ ശമ്പളത്തിന് പുറമെ, ജോലിയില്‍ നിന്ന് പിരിച്ചുവിടുന്ന തീയതി വരെയുള്ള ഒരു മാസത്തെ ശമ്പളം, ലീവ് എന്‍കാഷ്മെന്റ്, അര്‍ഹതയ്ക്കനുസരിച്ചുള്ള ഗ്രാറ്റുവിറ്റി, ഒരു മാസത്തെ നോട്ടീസ് പിരീഡിലെ ശമ്പളം എന്നിവയും കമ്പനി വാഗ്ദാനം ചെയ്തിട്ടുണ്ട്.

കൂടാതെ, രണ്ട് മാസത്തെ ശമ്പളം 'ടോപ്പ്-അപ്പ്' ആയി നല്‍കാനും ഒറാക്കിള്‍ തയ്യാറായിട്ടുണ്ട്. എന്നാല്‍, കമ്പനിയില്‍ നിന്ന് സ്വമേധയാ മാന്യമായി രാജിവെക്കുന്നവര്‍ക്ക് മാത്രമായിരിക്കും ഈ സെവറന്‍സ് പാക്കേജ് ലഭ്യമാകുക.

അമേരിക്കയിലെ പിരിച്ചുവിടപ്പെട്ട ജീവനക്കാര്‍ക്ക് നാല് ആഴ്ചത്തെ അടിസ്ഥാന ശമ്പളവും, അതോടൊപ്പം ഓരോ വര്‍ഷത്തെ സേവനത്തിനും ഒരു അധിക ആഴ്ചത്തെ ശമ്പളം വീതവും (പരമാവധി 26 ആഴ്ച വരെ) ലഭിക്കും.

സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് കമ്മീഷന് നല്‍കിയ വാര്‍ഷിക കണക്കുകള്‍ പ്രകാരം, 2025 മെയ് മാസത്തില്‍ കമ്പനിയില്‍ ഏകദേശം 1,62,000 പൂര്‍ണ്ണസമയ ജീവനക്കാരുണ്ടായിരുന്നു.

എന്തുകൊണ്ട് കൂട്ടപിരിച്ചുവിടല്‍

മൊത്തം കണക്കുകളെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭ്യമല്ലെങ്കിലും, കമ്പനിയുടെ തന്ത്രപരമായ മാറ്റത്തിന്റെ ഭാഗമായാണ് ഈ പിരിച്ചുവിടല്‍ കാണുന്നത്. പ്രത്യേകിച്ച് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI), ഡാറ്റാ സെന്ററുകള്‍ എന്നിവയില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് കമ്പനിയുടെ തീരുമാനം.

ഓപ്പണ്‍എഐക്ക് (OpenAI) വേണ്ടി എഐ ഡാറ്റാ സെന്ററുകള്‍ നിര്‍മ്മിക്കുന്നതിനായി 156 ബില്യണ്‍ ഡോളറിന്റെ അഞ്ച് വര്‍ഷത്തെ കരാറില്‍ കമ്പനി ഒപ്പിട്ടിട്ടുണ്ട്. ഈ വിപുലീകരണത്തിനായി 30 ലക്ഷത്തോളം പ്രത്യേക ചിപ്പുകള്‍ ഒറാക്കിള്‍ വാങ്ങേണ്ടതുണ്ട്. അടിസ്ഥാന സൗകര്യങ്ങള്‍ക്കായുള്ള കമ്പനിയുടെ ചിലവ് രണ്ട് വര്‍ഷം മുമ്പ് 6.9 ബില്യണ്‍ ഡോളറായിരുന്നത് ഈ വര്‍ഷം 50 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. ഈ വലിയ നിക്ഷേപത്തിന് പണം കണ്ടെത്താനായാണ് ജീവനക്കാരുടെ എണ്ണം കുറച്ച് ചിലവ് ചുരുക്കാന്‍ കമ്പനി തീരുമാനിച്ചത്.

കടബാധ്യതയും പണമൊഴുക്കും

ഒറാക്കിളിന് നിലവില്‍ 108 ബില്യണ്‍ ഡോളറിലധികം കടബാധ്യതയുണ്ട്. ഇത് ധനകാര്യ മാനേജ്മെന്റില്‍ വലിയ സമ്മര്‍ദ്ദം ചെലുത്തുന്നു. പിരിച്ചുവിടലിലൂടെ 8 ബില്യണ്‍ മുതല്‍ 10 ബില്യണ്‍ ഡോളര്‍ വരെ ലാഭിക്കാന്‍ സാധിക്കുമെന്ന് നിക്ഷേപ ബാങ്കായ ടിഡി കോവന്‍ (TD Cowen) കണക്കാക്കുന്നു. ഈ തുക എഐ, ഡാറ്റാ സെന്റര്‍ വികസനത്തിനായി ഉപയോഗിക്കും.

കൂടാതെ, ബാര്‍ക്ലേയ്സ് (Barclays) പോലുള്ള ധനകാര്യ സ്ഥാപനങ്ങള്‍ ഒറാക്കിളിന്റെ കടപ്പത്രങ്ങളെ 'ജങ്ക്' (Junk) പദവിയിലേക്ക് താഴ്ത്തുമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചില ബാങ്കുകള്‍ വായ്പ നല്‍കുന്നത് നിര്‍ത്തിയതും കമ്പനിയെ സാമ്പത്തിക പ്രതിസന്ധിയിലാക്കി.

ഓഹരി വിപണിയിലെ ചലനങ്ങള്‍

പിരിച്ചുവിടല്‍ വാര്‍ത്ത പുറത്തുവന്നതിനുപിന്നാലെ ഒറാക്കിള്‍ ഓഹരികള്‍ 6% ഉയര്‍ന്നു. 15 വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പാദവാര്‍ഷിക വരുമാനമായ 17.2 ബില്യണ്‍ ഡോളര്‍ കമ്പനി രേഖപ്പെടുത്തിയിരുന്നു. എങ്കിലും, ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഓഹരി വിലയില്‍ ഇടിവുണ്ടായിട്ടുണ്ട്. 2025 സെപ്റ്റംബറില്‍ 346 ഡോളറായിരുന്ന ഓഹരി വില ഇപ്പോള്‍ 146 ഡോളറിലാണ് വ്യാപാരം നടത്തുന്നത്. ഇത് സ്ഥാപകന്‍ ലാറി എലിസണിന്റെ ആസ്തിയിലും വലിയ ഇടിവുണ്ടാക്കി.

Oracle’s massive global layoffs impact thousands in India as the company shifts focus to AI and data center investments.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com