

ആപ്പിള്‍ ഇന്ത്യയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനൊരുങ്ങുകയാണെന്ന് ഫൈനാന്‍ഷ്യല്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഇതിന്റെ ഭാഗമായി അന്താരാഷ്ട്ര ബിസിനസുകളുടെ പ്രവര്‍ത്തനങ്ങള്‍ പുനഃക്രമീകരിക്കും. ഡിമാന്‍ഡ് വര്‍ധിച്ചതിന്റെ ഫലമായാണ് ആപ്പിള്‍ ഇന്ത്യയിലെ വില്‍പ്പനയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കരിക്കുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു.
ഇന്ത്യയില്‍ റെക്കോര്‍ഡ് വരുമാനം
മൊത്തം വില്‍പ്പന 5 ശതമാനം ഇടിഞ്ഞപ്പോഴും കമ്പനി കഴിഞ്ഞ പാദത്തില്‍ ഇന്ത്യയില്‍ റെക്കോര്‍ഡ് വരുമാനം രേഖപ്പെടുത്തി. ആപ്പിള്‍ ഓണ്‍ലൈന്‍ സ്റ്റോര്‍ ആരംഭിച്ചിരുന്നു. ഈ വര്‍ഷാവസാനം രാജ്യത്ത് തങ്ങളുടെ ആദ്യത്തെ ചില്ലറ വിൽപ്പന കേന്ദ്രങ്ങൾ തുറക്കാന്‍ കമ്പനി പദ്ധതിയിടുന്നതായും റിപ്പോര്‍ട്ട് പറയുന്നു.
ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍
ആപ്പിളിന്റെ വില്‍പ്പനയ്ക്ക് പുറമേ കമ്പനിയുടെ ഉല്‍പ്പന്ന വികസനത്തിന് ഇന്ത്യ കൂടുതല്‍ നിര്‍ണായകമാവുകയാണ്. ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളുടെ നിലവിലെ രീതി ചൈനയിലെ ആദ്യ വര്‍ഷങ്ങളുമായി താരതമ്യം ചെയ്യാനാകുമെന്ന് കമ്പനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ടിം കുക്ക് പറഞ്ഞു. ചൈന നിലവില്‍ ആപ്പിളിന് ഏകദേശം 7500 കോടി ഡോളര്‍ വരുമാനം നല്‍കുന്നുണ്ട്. ഇത് അമേരിക്കയ്ക്കും യൂറോപ്പിനും ശേഷം കമ്പനിയുടെ ഏറ്റവും വലിയ വില്‍പ്പന മേഖലയാക്കി മാറ്റുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Read DhanamOnline in English
Subscribe to Dhanam Magazine