

ഫാക്ടറികളിലും ഓട്ടോമൊബൈൽ മേഖലയിലും റോബോട്ടുകളുടെ സാന്നിധ്യം വളരെക്കാലം മുൻപേയുണ്ട്. റോബോട്ടിക്സിനൊപ്പം നിർമ്മിത ബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) കൂടി ചേർന്നപ്പോൾ പല തൊഴിലുകളിലും മനുഷ്യർക്ക് പകരം റോബോട്ടുകൾ വന്നുതുടങ്ങി. ഇപ്പോൾ മാധ്യമ ലോകത്തേക്കും എത്തിയിരിക്കുകയാണ് ഇവർ. കെട്ടിലും മട്ടിലും ശബ്ദത്തിലും മനുഷ്യരെപ്പോലെ തന്നെ ഇരിക്കുന്ന മെഷിനുകൾ.
എ.ഐ റോബോട്ട്
ഇംഗ്ലീഷിലും ചൈനീസ് ഭാഷയിലും വാര്‍ത്ത അവതരിപ്പിക്കാന്‍ കഴിവുള്ള രണ്ട് അവതാരകരെയാണ് ചൈനയിലെ ഷിന്‍ഹ്വ ന്യൂസ് ഏജന്‍സിയും ചൈനീസ് സെര്‍ച്ച് എഞ്ചിന്‍ കമ്പനി സോഗുവും (sogou) ചേര്‍ന്ന് അവതരിപ്പിച്ചത്. നിര്‍മിതബുദ്ധിയിലാണ് ഇവ പ്രവര്‍ത്തിക്കുന്നത്. ഷിന്‍ഹ്വയിൽ വാർത്തവായിക്കുന്ന യഥാർത്ഥ അവതാരകരുടെ രൂപവും ശബ്‍ദവുമാണ് ഇതിന് നൽകിയിരിക്കുന്നത്.
ചൈനക്കുമുൻപേ 2014 ൽ ജപ്പാൻ രണ്ട് വാർത്ത അവതാരകരെ അവതരിപ്പിച്ചിരുന്നു. ആൻഡ്രോയിഡ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നവയായിരുന്നു ഇവ. ജപ്പാനിലെ ഒരു ടിവി ചാനൽ ഇവയിലൊന്നിന് ന്യൂസ് റീഡറായി ജോലിയും വാഗ്ദാനം ചെയ്തിരുന്നു. എറീക്ക എന്നാണ് ഇതിന്റെ പേര്.
ലോകത്തിലെ ഏറ്റവും പ്രശസ്തയായ ഹ്യൂമനോയിഡ് റോബോട്ട് സോഫിയ നിർമിത ബുദ്ധിയിലാണ് പ്രവർത്തിക്കുന്നത്.
[embed]https://www.youtube.com/watch?v=GAfiATTQufk[/embed]
റോബോട്ടിക്സിലും എ.ഐയിലും ഒട്ടും പിന്നിലല്ല നമ്മുടെ കൊച്ചു കേരളവും. കൊച്ചിയിൽ നടന്ന ഫ്യൂച്ചർ ഡിജിറ്റൽ സമ്മേളനം ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനു മുൻപിൽ ചായക്കപ്പുമായി എത്തിയത് സായ എന്ന റോബോട്ടായിരുന്നു.
അസിമോവ് റോബട്ടിക്സിന്റെ ഏറ്റവും പുതിയ റോബോട്ടാണ് ‘സായ’. എച്ച്ഡിഎഫ്‌സി ബാങ്കിന് വേണ്ടി 'ഇറ' എന്ന റോബോട്ട് നിർമ്മിച്ചതും കൊച്ചി ആസ്ഥാനമായ ഈ കമ്പനിയാണ്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അഥവാ എ.ഐ പലവിധത്തിൽ റോബോട്ടിക്സിൽ ഉപയോഗിക്കാമെന്ന് അസിമൊവ് റോബോട്ടിക്‌സ് സി.ഇ.ഒ ജയകൃഷ്ണൻ ടി. വിശദീകരിക്കുന്നു. "നാവിഗേഷൻ, കാഴ്ച, പെരുമാറ്റം, ശബ്‍ദവും രൂപവും തിരിച്ചറിയുക, ആശയവിനിമയം ഇങ്ങനെ പലകാര്യങ്ങൾക്ക് എ.ഐ ഉപയോഗിക്കാം.
കേരളത്തിൽ അസിമൊവ് ഉൾപ്പെടെ പല കമ്പനികളും അവരുടെ പുതിയ റോബോട്ടുകളിൽ എ.ഐ ഉപയോഗിച്ചുവരുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. "എന്നാൽ നിർഭാഗ്യവശാൽ, മനുഷ്യരൂപം നൽകിയാലേ ആളുകൾ ഇവയെ എ.ഐ ആയി കണക്കാക്കുന്നുള്ളൂ. റോബോട്ടുകളിൽ മനുഷ്യരുടേതിന് സമാനമായ സ്കിൻ ഉപയോഗിക്കാൻ വർക്കുകൾ പുരോഗമിക്കുന്നു," ജയകൃഷ്ണൻ പറഞ്ഞു.
കേരളത്തിലെ മാധ്യമങ്ങൾ ആവശ്യപ്പെടുകയാണെങ്കിൽ നിർമ്മിത ബുദ്ധിയിൽ പ്രവർത്തിക്കുന്ന വാർത്താ അവതാരകരെ നിർമ്മിച്ചുനൽകാൻ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു.
നിര്‍മിത ബുദ്ധിയുടെയും അതുപയോഗിച്ചുള്ള റോബോട്ടിക് സാങ്കേതിക വിദ്യയുടെയും സംയോജനമാണ് റോയ എന്ന റോബോട്ട്. കോഴിക്കോട്ടെ റോയല്‍ ഡ്രൈവിലാണ് ഷോറൂം മാനേജറാണ് റോയ. ഉപഭോക്താക്കളെ സ്വാഗതം ചെയ്യാനും വിവരങ്ങള്‍ നല്‍കാനും ഷോറൂമിന്റെ പൂമുഖത്ത് ഈ റോബോട്ടുണ്ടാവും. റോബോട്ടിക് ഇന്ററാക്ടീവ് സര്‍വീസ് അസിസ്റ്റന്റ് എന്ന ഈ റോബോട്ടിനെ കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഫ്‌ള്യൂ അപ് ടെക്‌നോളജീസാണ് വികസിപ്പിച്ചെടുത്തിരിക്കുന്നത്.
മാന്‍ഹോള്‍ വൃത്തിയാക്കുന്നതിന് തയ്യാറാക്കിയ ബൻഡികൂട്ട് റോബോട്ട് വികസിപ്പിച്ചത് കേരളത്തിലെ ടെക് സ്റ്റാർട്ടപ്പ് ആയ ജെൻ റോബോട്ടിക് ഇന്നവേഷൻസ് ആണ്. വാട്ടര്‍ അതോറിറ്റിക്കുവേണ്ടി പൈലറ്റ് പദ്ധതിയായാണ് ബന്‍ഡിക്കൂട്ട് വികസിപ്പിച്ചത്. ബൻഡികൂട്ടിന് വൻ ജനസമ്മതിയാണ് ലഭിച്ചത്.
കഴിഞ്ഞമാസം കൊച്ചിയിൽ നടന്ന സംസ്ഥാന പോലിസിസിന്റെ പതിനൊന്നാമത് കൊക്കൂൺ സമ്മേളനം ഉദ്ഘാടനം ചെയ്തത് ഇൻകാർ സാബോട്ട് എന്ന റോബോട്ടാണ്. കേരള പോലീസ് ആസ്ഥാനത്തെ റിസപ്‌ഷനിൽ റോബോട്ടിനെ ഉപയോഗിക്കുമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അതേ സമ്മേളനത്തിൽ പ്രഖ്യാപിച്ചിരുന്നു. ട്രാഫിക് നിയന്ത്രിക്കാനും റോബോട്ടിനെ ഉപയോഗിക്കാൻ പൊലീസിന് പദ്ധതിയുണ്ട്.
Read DhanamOnline in English
Subscribe to Dhanam Magazine