

വാട്ട്സ്ആപ്പിന് വെല്ലുവിളി ഉയര്‍ത്തി തദ്ദേശീയമായി നിര്‍മ്മിച്ച മെസേജിംഗ് ആപ്പായ സോഹോയുടെ 'അറട്ടൈ'യുടെ പേര് മാറ്റണമെന്ന വിവാദം കനക്കുന്നതിനിടെ സ്ഥാപകന്‍ ശ്രീധർ വെമ്പുവിന്റെ പ്രതികരണം ശ്രദ്ധേയമാകുന്നു. ഉത്തരേന്ത്യൻ ഉപയോക്താക്കൾക്ക് ഉച്ചരിക്കാൻ ബുദ്ധിമുട്ടാണെന്നും അതിനാൽ ഈ പേര് മാറ്റണമെന്ന് നിരവധി പേര്‍ സമൂഹമാധ്യമങ്ങളില്‍ ആവശ്യപ്പെട്ടിരുന്നു. തമിഴിൽ 'സംസാരം' അല്ലെങ്കിൽ 'ചാറ്റ്' എന്നർത്ഥം വരുന്ന വാക്കാണ് 'അറട്ടൈ'.
ഒരു ഇന്ത്യൻ കമ്പനിക്ക് അവരുടെ ഉൽപ്പന്നത്തിന് പ്രാദേശിക ഭാഷാപരമായ പേര് നൽകാനുള്ള അവകാശത്തെയാണ് ഈ വിവാദം ഉയർത്തിക്കാണിക്കുന്നത്. 'അറട്ടൈ' എന്നത് ലളിതമായ ഒരു ഉൽപ്പന്നമായി തോന്നാമെങ്കിലും, സോഹോയുടെ സ്വദേശി കാഴ്ചപ്പാടാണ് ഇതിന് പിന്നിലുള്ളതെന്ന് വെമ്പു വ്യക്തമാക്കി. ആമസോൺ വെബ് സർവീസസ് (AWS), അസൂർ (Azure), ഗൂഗിൾ ക്ലൗഡ് (Google Cloud) തുടങ്ങിയ ആഗോള ക്ലൗഡ് പ്ലാറ്റ്‌ഫോമുകളിൽ ആശ്രയിക്കാതെ, സ്വന്തമായി വികസിപ്പിച്ചെടുത്ത സാങ്കേതിക വിദ്യയുടെ പിൻബലത്തിലാണ് 'അറട്ടൈ' പ്രവർത്തിക്കുന്നത്.
വിവാദത്തെ തള്ളിക്കളഞ്ഞുകൊണ്ട് ശ്രീധർ വെമ്പു, 'അറട്ടൈ' എന്ന പേര് മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്ന് പറഞ്ഞു. ഈ ആപ്പിന്റെ വിജയത്തിന് പിന്നിൽ രണ്ടു പതിറ്റാണ്ടിലേറെയുള്ള സോഹോയുടെ എഞ്ചിനീയറിംഗ്, ഗവേഷണ വൈദഗ്ദ്ധ്യമുണ്ട്. 'ചാറ്റ്' എന്നതിലുപരി, ഇന്ത്യയുടെ സാങ്കേതിക സ്വാശ്രയത്വമാണ് (self-reliance) 'അറട്ടൈ' ലക്ഷ്യമിടുന്നത്.
തമിഴ്നാട് അടക്കമുളള ഇന്ത്യന്‍ ഗ്രാമങ്ങളിൽ നിന്നുള്ള പ്രതിഭകളെ ഉപയോഗിച്ച് ആഗോള നിലവാരമുള്ള സാങ്കേതികവിദ്യ കെട്ടിപ്പടുക്കാനുള്ള ശ്രമങ്ങളിലാണ് സോഹോ കോര്‍പ്പറേഷന്‍. ഈ കാഴ്ചപ്പാടിന്റെ പ്രതീകമായി 'അറട്ടൈ' എന്ന പേര് തുടരുമെന്നും വെമ്പു പറഞ്ഞു. എൻഡ്-ടു-എൻഡ് എൻക്രിപ്ഷൻ, ഗ്രൂപ്പ് കോളിംഗ്, മൾട്ടി-ലാംഗ്വേജ് യു.ഐ പിന്തുണ പോലുള്ള ഒട്ടേറെ സവിശേഷതകളുമായാണ് അറട്ടൈ അവതരിപ്പിച്ചിരിക്കുന്നത്.
Controversy over messaging app Arattai's Tamil name.
Read DhanamOnline in English
Subscribe to Dhanam Magazine