

സോഷ്യൽ മീഡിയ ഭീമനായ ഫേസ്‌ബുക്കിനെതിരെ വീണ്ടും ആരോപണം. തങ്ങളുടെ 60 കോടി ഉപഭോക്താക്കളുടെ രഹസ്യ പാസ്‍വേഡുകൾ കമ്പനി സൂക്ഷിച്ചിരുന്നത് ടെക്സ്റ്റ് ഫോർമാറ്റിലായിരുന്നെന്ന് റിപ്പോർട്ട്.
എൻക്രിപ്റ്റ് ചെയ്യാതെ ശേഖരിച്ചു വച്ചിരുന്ന ഈ പാസ്‍വേഡുകൾ ഫേസ്‌ബുക്കിലെ പതിനായിരക്കണക്കിന് ജീവനക്കാർക്ക് അക്സസ്സ് ചെയ്യാവുന്ന വിധത്തിലായിരുന്നു.
ഒരു ബ്ലോഗ് പോസ്റ്റിൽ ഫേസ്‌ബുക്ക് വാർത്ത ശരിയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. സൈബർ സെക്യൂരിറ്റി ജേർണലിസ്റ്റായ ബ്രിയൻ ക്രേബ്സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇതേക്കുറിച്ച് കമ്പനിയോട് കൂടുതൽ വിവരങ്ങൾ കൈമാറാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് യൂറോപ്യൻ യൂണിയന്റെ GDPR കൈകാര്യം ചെയ്യുന്ന ഐറിഷ് ഡേറ്റ പ്രൊട്ടക്ഷൻ കമ്മിഷൻ പറഞ്ഞു.
ഫേസ്‍ബുക്കിന് മൊത്തം 270 കോടി യൂസർമാരാണുള്ളത്. ഇതിൽ പാസ്‍വേഡുകൾ പരസ്യമായ 60 കോടി ആളുകൾക്ക് നോട്ടിഫിക്കേഷൻ ഉടൻ അയക്കുമെന്നും പാസ്‍വേഡ് മാറ്റാൻ അവരോട് ആവശ്യപ്പെടുമെന്നും ഫേസ്ബുക്ക് പറഞ്ഞു.
കഴിഞ്ഞ കുറച്ചു വർഷങ്ങളായി സ്വകാര്യത, സെക്യൂരിറ്റി തുടങ്ങിയവയിൽ വീഴ്ച്ച വരുത്തിയതിന് ധാരാളം വിമർശനങ്ങൾ ഫേസ്‌ബുക്ക് നേരിട്ടുകൊണ്ടിരിക്കുകയാണ്.
Read DhanamOnline in English
Subscribe to Dhanam Magazine