

ചാറ്റ് ജി.പി.ടി, ഡീപ് സീക്ക് തുടങ്ങിയ എ.ഐ ആപ്ലിക്കേഷനുകള്‍ സര്‍ക്കാര്‍ കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി ധനകാര്യ മന്ത്രാലയം. വളരെ സെൻസിറ്റീവായ ഡാറ്റകളാണ് എ.ഐ പ്ലാറ്റ്‌ഫോമുകള്‍ കൈകാര്യം ചെയ്യുന്നതെന്ന് വ്യാപകമായി ആഗോള ആശങ്കയുളള സാഹചര്യത്തിലാണ് മന്ത്രാലയം ഇത്തരം ആപ്ലിക്കേഷനുകള്‍ ഔദ്യോഗിക കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കരുതെന്ന് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഉപയോക്താക്കള്‍ നല്‍കുന്ന ഇൻപുട്ടുകൾ ചാറ്റ് ജി.പി.ടി പോലുളള എ.ഐ മോഡലുകൾ ബാഹ്യ സെർവറുകളിലാണ് പ്രോസസ് ചെയ്യുന്നത്. ഇത് ഡാറ്റാ ചോർച്ചയ്ക്കും അനധികൃത ആക്‌സസിനും വഴിയൊരുക്കുമെന്നാണ് ആശങ്കകളുളളത്. സുരക്ഷിതമായ സാമ്പത്തിക ഡാറ്റ, നയങ്ങളുടെ ഡ്രാഫ്റ്റുകൾ, വകുപ്പുകള്‍ തമ്മിലുളള ആന്തരിക ആശയവിനിമയങ്ങൾ തുടങ്ങിയ സുപ്രധാന രേഖകളാണ് ധനവകുപ്പ് കൈകാര്യം ചെയ്യുന്നത് എന്നതിനാല്‍ ഉദ്യോഗസ്ഥരുടെ എ.ഐ ടൂളുകളിലെ മനഃപൂർവമല്ലാത്ത പങ്കിടൽ പോലും അപകടസാധ്യതകൾ സൃഷ്ടിക്കാനിടയുണ്ട്.
സർക്കാർ ഓഫീസുകളിൽ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയറിൽ നിന്ന് വ്യത്യസ്തമായി എ.ഐ ആപ്ലിക്കേഷനുകള്‍ സ്വകാര്യ കമ്പനികളുടെ ഉടമസ്ഥതയില്‍ ക്ലൗഡ് അധിഷ്ഠിതമായാണ് പ്രവര്‍ത്തിക്കുന്നത്. ഈ ഡിവൈസുകളില്‍ സർക്കാരിന് നിയന്ത്രണമില്ലാത്തതിനാല്‍ സൈബർ ആക്രമണങ്ങളെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിക്കുന്നു.
2023 ലെ ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ ആക്റ്റില്‍ ഡാറ്റാ സ്വകാര്യതാ നിയമങ്ങൾ കര്‍ശനമായി പാലിക്കുന്നതിനുളള നിര്‍ദേശങ്ങളാണ് ഉളളത്. വ്യക്തമായ നിയന്ത്രണങ്ങളില്ലാതെ ഓഫീസ് കമ്പ്യൂട്ടറുകളില്‍ എ.ഐ ആപ്ലിക്കേഷനുകള്‍ പ്രവര്‍ത്തിക്കുന്നത് ഡാറ്റ സംരക്ഷണ നയങ്ങളുടെ ലംഘനത്തിലേക്കും നയിക്കും.
Read DhanamOnline in English
Subscribe to Dhanam Magazine