
സ്വകാര്യ ടെലികോം കമ്പനികള്‍ താരിഫ് നിരക്കുകള്‍ ഉയര്‍ത്തിയതിനെ തുടര്‍ന്ന് നിരവധി മൊബൈല്‍ ഉപയോക്താക്കളാണ് ബി.എസ്.എന്‍.എല്ലിലേക്ക് കൂടുമാറിയത്. എയർടെൽ, ജിയോ, വോഡഫോൺ ഐഡിയ തുടങ്ങിയ സ്വകാര്യ കമ്പനികളെ എതിരിടാന്‍ ബജറ്റ് സൗഹൃദ പ്ലാനുകള്‍ അവതരിപ്പിക്കുന്നതിലാണ് ബി.എസ്.എന്‍.എല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
411 രൂപയ്ക്ക് ഉപയോക്താക്കൾക്ക് 90 ദിവസത്തെ കാലാവധിയുളള പ്ലാനാണ് ബി.എസ്.എന്‍.എല്‍ വാഗ്ദാനം ചെയ്യുന്നത്. ദിവസവും 2 ജിബി അതിവേഗ ഡാറ്റയാണ് പ്ലാന്‍ നല്‍കുന്നത്. 90 ദിവസത്തെ വാലിഡിറ്റിയില്‍ ഇത്രയും കുറഞ്ഞ നിരക്കിലുളള റീചാർജ് പ്ലാൻ മറ്റൊരു ടെലികോം ദാതാവും നല്‍കുന്നില്ല.
90 ദിവസത്തേക്ക് 180 ജിബി ഡാറ്റ ഉപയോക്താക്കള്‍ക്ക് ആക്‌സസ് ചെയ്യാവുന്നതാണ്. അതേസമയം ഈ പ്ലാനിൽ പരിധിയില്ലാത്ത കോളിംഗ് ഉൾപ്പെടുന്നില്ല എന്നത് ശ്രദ്ധിക്കേണ്ടതാണ്.
ഇതുകൂടാതെ 347 രൂപയുടെ പ്ലാനും ബി.എസ്.എന്‍.എല്‍ അവതരിപ്പിച്ചിട്ടുണ്ട്. സൗജന്യ അൺലിമിറ്റഡ് കോളിംഗും സൗജന്യ നാഷണൽ റോമിംഗും ഈ പ്ലാനിന്റെ പ്രത്യേകതയാണ്. പ്രതിദിനം 2 ജിബി ഹൈ-സ്പീഡ് ഡാറ്റയും പ്രതിദിനം 100 സൗജന്യ എസ്എംഎസും ലഭിക്കും. 54 ദിവസത്തെ വാലിഡിറ്റിയാണ് ഈ പ്ലാനിനുളളത്.
നടപ്പു സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ ബിഎസ്‌എൻഎൽ 262 കോടി രൂപയുടെ ലാഭമാണ് രേഖപ്പെടുത്തിയത്. 2007 ന് ശേഷം ആദ്യമായാണ് കമ്പനി ഇത്തരമൊരു നേട്ടത്തിലെത്തുന്നത്. 9.2 കോടി വരിക്കാരാണ് പൊതുമേഖലാ സ്ഥാപനത്തിനുളളത്. 65,000 4ജി ടവറുകളാണ് കമ്പനി പുതുതായി ആരംഭിച്ചത്. ഉടന്‍ തന്നെ ഇത് ഒരു ലക്ഷമാക്കി അതിവേഗ ഇന്റര്‍നെറ്റ് രാജ്യത്ത് വ്യാപകമായി നല്‍കുന്നതിനുളള ശ്രമങ്ങളിലാണ് കമ്പനി.
Read DhanamOnline in English
Subscribe to Dhanam Magazine