

ഇനി മുതൽ വാഹന പരിശോധനയ്ക്ക് ഡ്രൈവിംഗ് ലൈസൻസ്, രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഇൻഷുറൻസ് എന്നിവയുടെ ഇലക്ട്രോണിക് അഥവാ ഡിജിറ്റൽ രേഖ കാണിച്ചാൽ മതി. ഒറിജിനൽ രേഖ തന്നെ വേണം എന്ന് ഉദ്യോഗസ്ഥർ നിർബന്ധം പിടിക്കരുതെന്ന് സംസ്ഥാന ഗതാഗത വകുപ്പുകൾക്കും, ട്രാഫിക് പോലിസിനും കേന്ദ്ര ഗതാഗത മന്ത്രാലയം നിർദേശം നൽകി.
ഇത്തരം രേഖകൾ കയ്യിൽ കൊണ്ടുനടക്കുന്നതിന് പകരം, സർക്കാരിന്റെ ഡിജിലോക്കർ, എംപരിവാഹൻ തുടങ്ങിയ ആപ്ലിക്കേഷനുകളിൽ അപ്‌ലോഡ് ചെയ്‌താൽ മതി. വാഹന പരിശോധനയുടെ സമയത്ത് ഫോണിൽ സൂക്ഷിച്ചിരിക്കുന്ന ഈ രേഖകൾ കാണിച്ചാൽ മതിയാകും.
ചട്ടലംഘനം ശ്രദ്ധയിൽപ്പെട്ടാൽ, ഉദ്യോഗസ്ഥർക്ക് ഇലക്ട്രോണിക് രേഖകളുടെ ക്യൂ ആർ കോഡ് ഉപയോഗിച്ച് വാഹൻ/സാരഥി തുടങ്ങിയ കേന്ദ്ര ഡേറ്റ ബേസിൽ കടന്ന് നടപടികൾ രേഖപ്പെടുത്താവുന്നതാണ്. പിഴ ഈടാക്കാൻ ഇ-ചെല്ലാൻ സംവിധാനം ഉപയോഗിക്കാം.
ഡിജിലോക്കർ സർക്കാർ പുറത്തിറക്കിയ ഒരു മൊബീൽ ആപ്ലിക്കേഷനാണ്. വെബ്സൈറ്റും ലഭ്യമാണ്. നമ്മുടെ പ്രധാനപ്പെട്ട എല്ലാ രേഖകളും ഇലക്ട്രോണിക് രൂപത്തിലാക്കി സൂക്ഷിക്കാൻ സഹായിക്കുന്ന സുരക്ഷിതമായ ഒരു ആപ്ലിക്കേഷനാണ് ഇത്. ഇങ്ങനെ സൂക്ഷിച്ചാൽ രേഖകൾ നഷ്ടപ്പെടുമെന്നോ, നശിച്ചു പോകുമെന്നോ ഉള്ള ഭയം വേണ്ട.
UIDAI, കേന്ദ്ര ഗതാഗത മന്ത്രാലയം, വിദ്യാഭ്യാസ ബോർഡുകൾ, ഇൻകം ടാക്‌സ് വകുപ്പ് തുടങ്ങിയ പല സ്ഥാപങ്ങളും ഇതിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്. സർക്കാരിന്റെ കണക്കനുസരിച്ച് ഏകദേശം 1.35 കോടി പേർ ഡിജിലോക്കർ സംവിധാനം ഉപയോഗിക്കുന്നുണ്ട്. പാൻ കാർഡ്, മാർക്ക് ഷീറ്റ്, ജാതി സർട്ടിഫിക്കറ്റ്, ജനന സർട്ടിഫിക്കറ്റ്, റേഷൻ കാർഡ് തുടങ്ങിയ നിരവധി രേഖകളാണ് ഇവർ ഇതിൽ സൂക്ഷിക്കുന്നത്.
Read DhanamOnline in English
Subscribe to Dhanam Magazine