
യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ തത്തുല്യ ഇറക്കുമതി ചുങ്കം (Reciprocal Tariffs) ഏറ്റവും വലിയ തിരിച്ചടിയായിരിക്കുന്നത് ചൈനയ്ക്കാണ്. ചൈനീസ് ഉല്‍പ്പന്നങ്ങള്‍ക്ക് ട്രംപ് ഭരണകൂടം ഒരു ഘട്ടത്തില്‍ 125 ശതമാനം വരെ പ്രഖ്യാപിച്ചിരുന്ന താരിഫ് പിന്നീട് 30 ശതമാനം വരെയായി കുറച്ചു. ഇതിനെ തുടര്‍ന്ന് ചൈനയില്‍ നിന്ന് യു.എസിലേക്ക് ഇറക്കുമതി ചെയ്യുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ വില നല്‍കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാനായി പല ബഹുരാഷ്ട്ര കമ്പനികളും ചൈനയ്ക്ക് പുറത്തേക്ക് നിര്‍മ്മാണം വികസിപ്പിക്കാന്‍ പദ്ധതിയിട്ടിരുന്നു.
ഇത്തരത്തില്‍ ചൈനയ്ക്ക് പുറത്തേക്ക് ഉല്‍പ്പാദനം വ്യാപിപ്പിക്കാന്‍ തീരുമാനിച്ച ആദ്യ കമ്പനികളിലൊന്നാണ് ആപ്പിള്‍. ഐഫോണുകളുടെ ഉല്‍പ്പാദനം ഇന്ത്യയില്‍ വര്‍ധിപ്പിച്ച് യു.എസിലേക്ക് ഇറക്കുമതി ചെയ്യാനാണ് കമ്പനി ലക്ഷ്യമിട്ടത്. ഇതിന്റെ ഭാഗമായി ഏപ്രിലില്‍ ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്കുള്ള ഐഫോൺ കയറ്റുമതി വലിയ തോതില്‍ വര്‍ധിച്ചതായി മാർക്കറ്റ് റിസർച്ച് സ്ഥാപനമായ ഓംഡിയ വ്യക്തമാക്കുന്നു.
യു.എസിലേക്കുളള ഐഫോൺ കയറ്റുമതി ഏപ്രിലിൽ 76 ശതമാനമാണ് വാർഷിക വളർച്ച കൈവരിച്ചത്. ഏപ്രിലിൽ ഇന്ത്യയിലെ ഫാക്ടറികളില്‍ നിർമ്മിച്ച ഏകദേശം 30 ലക്ഷം ഐഫോണുകളാണ് യുഎസിലേക്ക് കയറ്റുമതി ചെയ്തത്. അതേസമയം, ചൈനീസ് കയറ്റുമതി 76 ശതമാനം കുറഞ്ഞ് 9 ലക്ഷം യൂണിറ്റായി. ഇതാദ്യമായാണ് അമേരിക്കൻ വിപണിയിലേക്ക് ഐഫോണുകൾ വിതരണം ചെയ്യുന്നതിൽ ഇന്ത്യ ചൈനയെ മറികടക്കുന്നത്.
ആപ്പിളിന്റെ ഉൽപ്പാദന അടിത്തറ വൈവിധ്യവത്കരിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായും ഈ നീക്കത്തെ കാണാം. ജൂൺ പാദത്തിൽ യുഎസിൽ വിൽക്കുന്ന ഭൂരിഭാഗം ഐഫോണുകളും ഇന്ത്യയിൽ നിർമ്മിച്ചതായിരിക്കുമെന്ന് മെയ് മാസത്തിൽ ആപ്പിള്‍ സിഇഒ ടിം കുക്ക് വ്യക്തമാക്കിയിരുന്നു. ഒരു പാദത്തിൽ യുഎസ് വിപണിക്ക് ആവശ്യമായ ഐഫോണുകൾ ഏകദേശം 2 കോടിയാണ്. ഇന്ത്യയുടെ ഉൽപ്പാദന ശേഷി മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും നിലവില്‍ പരിമിതമായി തുടരുകയാണ്. അതേസമയം ചൈനയെ ഒഴിവാക്കി താരിഫ് ഇളവുകള്‍ നേടാനുളള ആപ്പിളിന്റെ തന്ത്രം ഫലം കണ്ടുതുടങ്ങിയെന്നാണ് ഏപ്രിൽ മാസത്തെ കണക്കുകൾ സൂചിപ്പിക്കുന്നത്.
India surpasses China in iPhone exports to the U.S. as Apple ramps up local production amid tariff shifts.
Read DhanamOnline in English
Subscribe to Dhanam Magazine