ഇന്ത്യയില്‍ ഐഫോണ്‍ വില്‍പ്പന വര്‍ധിക്കുന്നു

ഐഫോൺ 12ൻറെയും ഐഫോൺ എസ്ഇ 2020ൻറെയും പിൻബലത്തിൽ ആപ്പിൾ ഫോണുകളുടെ വില്പന ഇന്ത്യയിലും വർധിക്കുന്നു
ഇന്ത്യയില്‍ ഐഫോണ്‍ വില്‍പ്പന വര്‍ധിക്കുന്നു
Published on

ആപ്പിൾ ഫോണുകൾക്കുള്ള ഡിമാൻഡ് ഇന്ത്യയിൽ കൂടുകയാണെന്നാണ് കണക്കുകൾ പറയുന്നത്.

കഴിഞ്ഞ വർഷം ഡിസംബറിൽ അവസാനിച്ച പാദമാണ് രാജ്യത്തെ ആപ്പിളിന്റെ ഇത് വരെയുള്ള ഏറ്റവും മികച്ചതായതെന്ന് റിസർച്ച് കമ്പനികൾ ചൂണ്ടികാണിക്കുന്നു.

ഇത് ആദ്യമായി ഐഫോൺ ഷിപ്മെന്റുകൾ 1.5 മില്യൺ എന്ന കടമ്പ കടന്നത് കഴിഞ്ഞ പാദത്തിലായിരുന്നു.

ഇതോടെ കമ്പനി തങ്ങളുടെ വിപണിയിലെ വിഹിതം രണ്ടിരട്ടി വർധിപ്പിച്ചു 4 ശതമാനമാക്കി.

2020 ആപ്പിളിനെ സംബന്ധിച്ചു ഇന്ത്യയിൽ ഒരു നല്ല വർഷമായിരുന്നു. തങ്ങളുടെ വാർഷിക കച്ചവടത്തിന്റെ എണ്ണം 3.2 മില്യൺ ആക്കി കമ്പനി വർധിപ്പിച്ചു. ഇത് 2019-ലെ കണക്കിനെ അപേക്ഷിച്ചു 60 ശതമാനത്തിന്റെ വർദ്ധനവാണ് കാണിക്കുന്നത്.

ആപ്പിളിന്റെ മറ്റ് ഉല്പന്നങ്ങളായ മാക്ക്ബുക്ക്, ആപ്പിൾ വാച്ചുകൾ, എയർപോഡ് എന്നിവയുടെ വില്പനയിലും കഴിഞ്ഞ വർഷം വർധനവുണ്ടായി.

ആപ്പിളിന്റെ കഴിഞ്ഞ പാദത്തിലെ മികച്ച പ്രകടനത്തിന് സഹായകരമായത് പുതുതായി ഇറങ്ങിയ ഐഫോൺ 12ൻറെയും ഐഫോൺ എസ്ഇ 2020ൻറെയും വില്പനയിലുണ്ടായ വർദ്ധനവ് കൊണ്ടാണെന്നു കൗണ്ടെർപോയിന്റ് ടെക്നോളജി മാർക്കറ്റ് റിസർച്ച് അഭിപ്രായപ്പെടുന്നു.

കൂടാതെ ഉത്സവ സീസണിൽ നൽകിയ ആകർഷകമായ ഓഫറുകളും വില്പന ഉയർത്താൻ സഹായിച്ചു.

പഴയ മോഡലുകളായ ഐഫോൺ 11നും എക്സ്ആർ-നും ആണ് ഡിസംബറിൽ അവസാനിച്ച പാദത്തിൽ വില്പന കൂടിയതെങ്കിലും കമ്പനിയുടെ 5ജി സൗകര്യമുള്ള ഐഫോൺ 12 സീരിസിനും വില്പന കൂടുന്നതിന്റെ സൂചനയുണ്ട്.

ആപ്പിളിന്റെ ഇന്ത്യയിലെ വളർച്ച വരും ദിനങ്ങളിൽ കൂടുമെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഓൺലൈൻ സ്റ്റോറുകൾ തുറന്നതും, നിര്മാണത്തിലുള്ള വർധനവും, കയറ്റുമതിയും ഒക്കെ ഇതിന്റെ സൂചനകളാണ്.

എന്നാൽ സാംസങ്, ഷവോമി എന്നി മൊബൈൽ കമ്പനികളുടെ ഇന്ത്യയിലെ വിൽപ്പനയുമായി താരതമ്യപ്പെടുത്തുമ്പോൾ ആപ്പിൾ വളരെ പിന്നിലാണ്.

ഇന്റർനാഷണൽ ഡാറ്റ കോർപ്പറേഷന്റെ കണക്ക് പ്രകാരം ഷവോമിക്ക് 25 ശതമാനം വിപണി വിഹിതമുള്ളപ്പോൾ, സാംസങ് നേടുന്നത് 22.2 ശതമാനത്തിന്റെ മുൻതൂക്കമാണ്.

എന്നാൽ 30,000 രൂപയുടെ മുകളിൽ വിലയുള്ള ഫോണുകൾ അടങ്ങിയ പ്രീമിയം വിഭാഗത്തിൽ പക്ഷെ ആപ്പിളിന് മുൻതൂക്കമുണ്ട്. ആപ്പിളിന് 36 ശതമാനം മാർക്കറ്റ് ഷെയർ ഉള്ളപ്പോൾ തൊട്ടു പിന്നിൽ ഒൺപ്ലസും സാംസങ്ങുമാണ്.

2017നു ശേഷം മികച്ച ഒരു വളർച്ച ഇന്ത്യയിൽ കൈവരിക്കാൻ ആപ്പിളിന് കുറെയധികം ബുദ്ധിമുട്ടുകൾ നേരിടേണ്ടി വന്നു. 2017-ൽ ആറു വർഷത്തെ ഏറ്റവും മോശം വില്പനയിലേക്ക് കൂപ്പ്കുത്തിയ കമ്പനി 2018-ൽ നേടിയത് 1.6 മില്യൺ വില്പന മാത്രമാണ്. കമ്പനിയുടെ ഐഫോൺ എക്സ്, ഐഫോൺ എക്സ്ആർ എന്നിവക്ക് താരതമ്യേന വിലകുറവായ ഒൺപ്ലസിൽ നിന്നും സാംസങിൽ നിന്നും കടുത്ത മത്സരമാണ് നേരിടേണ്ടി വന്നത്.

എന്നാൽ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഓൺലൈൻ സ്റ്റോർ തുറക്കുകയും രാജ്യത്ത് തന്നെ മോഡലുകൾ അസംബിൾ ചെയ്യാനുള്ള സൗകര്യം ലഭിച്ചതോടെ വിലയിലും കുറവ് വരുത്താൻ ആപ്പിളിനായി.

ഇപ്പോൾ ഇന്ത്യയിൽ വിൽക്കപ്പെടുന്ന 45 ശതമാനത്തിൽ കൂടുതൽ ഐഫോണുകളും രാജ്യത്തു തന്നെ നിർമിക്കുന്നതാണ്.

അമേരിക്കയും ചൈനയുമായുള്ള പ്രശ്ങ്ങൾ കടുത്തതോടെ തങ്ങളുടെ ചൈനയിലുള്ള നിർമാണത്തിൽ കുറവ് വരുത്തി ഇന്ത്യയിൽ നിർമാണത്തിൽ ശ്രദ്ധ കേന്ദ്രികരിക്കാനാണ് കമ്പനിയുടെ പദ്ധതി.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com