ഫേസ്ബുക്കിനും ഇന്‍സ്റ്റയ്ക്കും ഇന്ത്യയിലും 'നീല' ടിക്ക്; ഫീസ് 1450 രൂപ

ട്വിറ്റര്‍ മാതൃകയില്‍ പണം ഈടാക്കി ഉപയോക്താക്കള്‍ക്ക് വെരിഫിക്കേഷന്‍ (നീല ടിക്ക്) നല്‍കുന്നതിന്റെ പരീക്ഷണ നടപടികള്‍ക്ക് ഇന്ത്യയിലും തുടക്കമിട്ട് ഫേസ്ബുക്കിന്റെയും ഇന്‍സ്റ്റാഗ്രാമിന്റെയും മാതൃകമ്പനിയായ മെറ്റ. ആന്‍ഡ്രോയിഡ്, ഐഫോണ്‍ ഉപയോക്താക്കള്‍ അതത് ഫോണിലെ ആപ്പുകള്‍ മുഖേന വെരിഫിക്കേഷന്‍ നേടുമ്പോള്‍ നല്‍കേണ്ട പ്രതിമാസ വരിസംഖ്യ (ഫീസ്) 1,450 രൂപയായിരിക്കും. വെബിലൂടെയാണെങ്കില്‍ ഫീസ് അല്‍പം കുറവാണ്; 1,099 രൂപ.

വെരിഫിക്കേഷനായി ഇപ്പോള്‍ അപേക്ഷിച്ചാല്‍ 'വെയിറ്റിംഗ് ലിസ്റ്റില്‍' ഇടംനേടാം. പിന്നീട് യോഗ്യരായവര്‍ക്ക് നീല ടിക്ക് നല്‍കും, അതായത്് ഫേസ്ബുക്ക്/ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് 'വെരിഫൈഡ്' ആകും. ഇത്തരം അക്കൗണ്ടുകള്‍ക്ക് കൂടുതല്‍ സുരക്ഷയുണ്ടാകും. പോസ്റ്റുകള്‍ക്കും റീലുകള്‍ക്കും മറ്റും കൂടുതല്‍ പ്രചാരം (റീച്ച്) കിട്ടും. സവിശേഷ സ്റ്റിക്കറുകള്‍ ഉള്‍പ്പെടെ കൂടുതല്‍ ഫീച്ചറുകളും ഉപയോഗിക്കാം. കമ്പനിയുടെ ഉപഭോക്തൃപിന്തുണ (കസ്റ്റമര്‍ സപ്പോര്‍ട്ട്) വിഭാഗത്തിലേക്കും അതിവേഗം പരിഗണന ലഭിക്കും.
വേണം തിരിച്ചറിയൽ രേഖ
നിലവില്‍ ന്യൂസിലന്‍ഡ്, ഓസ്‌ട്രേലിയ, അമേരിക്ക എന്നിവിടങ്ങളില്‍ മെറ്റ വെരിഫിക്കേഷന്‍ പരീക്ഷണം നടത്തുന്നുണ്ട്. രാജ്യാന്തര തലത്തില്‍ വെബിലൂടെയുള്ള വെരിഫിക്കേഷന് നിരക്ക് 11.99 ഡോളറാണ് (985 രൂപ). ഇന്ത്യയില്‍ 1,099 രൂപയാണ്. ട്വിറ്റര്‍ ഈടാക്കുന്ന ഫീസ് ആന്‍ഡ്രോയിഡ്/ഐ.ഒ.എസ് ഉപയോക്താക്കള്‍ക്ക് പ്രതിമാസം 900 രൂപയാണ്. നീല ടിക്ക് കിട്ടാന്‍ ട്വിറ്റര്‍ ഫോണ്‍ നമ്പര്‍ ആവശ്യപ്പെടുന്നുണ്ട്. മെറ്റ ആവശ്യപ്പെടുന്നത് ഏതെങ്കിലും സര്‍ക്കാര്‍ അംഗീകൃത തിരിച്ചറിയല്‍ രേഖയാണ്.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it