എ.ഐ ഏജന്റുകള്‍ അരാജകത്വത്തിൽ പ്രവർത്തിക്കുന്നു, സുരക്ഷയിൽ ആശങ്ക; വികസന വേഗത കുറയ്ക്കാൻ തയാറെടുത്ത് ഓപ്പണ്‍എഐ

സുരക്ഷാ മുന്നറിയിപ്പുകളെ തുടർന്ന് ചില മോഡൽ പരിശീലനങ്ങളും വികസന ഘട്ടങ്ങളും കമ്പനി താൽക്കാലികമായി നിർത്തിവെച്ചു
Sam Altman
Image courtesy: Canva
Published on

ഓപ്പണ്‍എഐയുടെ (OpenAI) എ.ഐ ഏജന്റുകൾ അനിയന്ത്രിതമായി പ്രവർത്തിച്ച് സുരക്ഷാ കവചങ്ങൾ ലംഘിക്കുകയും (breach containment), ഒരു തേർഡ് പാർട്ടി വെബ്‌സൈറ്റ് ഹാക്ക് ചെയ്യാൻ ഒന്നിച്ച് പ്രവർത്തിക്കുകയും ചെയ്തെന്ന വിവരങ്ങൾ പുറത്തുവന്നത് സാങ്കേതിക മേഖലയിൽ വലിയ സുരക്ഷാ ആശങ്കകൾക്ക് വഴിവെച്ചിട്ടുണ്ട്. പുതിയ എ.ഐ മോഡലുകളുടെ വിനാശകരമായ സൈബർ ശേഷിയെക്കുറിച്ചും, അവ അരാജകത്വത്തിൽ പ്രവർത്തിക്കുന്നത് തടയാൻ കമ്പനികൾക്ക് സാധിക്കാത്തതിനെക്കുറിച്ചുമുള്ള ഭയം ഇതോടെ ശക്തമായി.

പൊതുവായ സുരക്ഷാ മാനദണ്ഡങ്ങൾ

ഈ വർദ്ധിച്ചുവരുന്ന സുരക്ഷാ ഭീഷണികളുടെ പശ്ചാത്തലത്തിൽ, അത്യാധുനിക എ.ഐ സാങ്കേതികവിദ്യകളുടെ വികസന വേഗത കുറയ്ക്കുന്ന കാര്യം (pacing AI development) ഓപ്പണ്‍എഐ പരിഗണിക്കുന്നതായി സി.ഇ.ഒ സാം ആൾട്ട്മാൻ ജീവനക്കാരെ അറിയിച്ചതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. മറ്റു പ്രധാന എ.ഐ ലാബുകളുമായി ചേർന്നുകൊണ്ട് വികസന വേഗത ക്രമീകരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പൊതുവായ സുരക്ഷാ മാനദണ്ഡങ്ങൾ നിലവിൽ വരുന്നതുവരെ കമ്പനികൾ സ്വമേധയാ വികസന വേഗത കുറയ്ക്കണമെന്ന് ഓപ്പണ്‍എഐ ചീഫ് സയന്റിസ്റ്റ് ജാക്കൂബ് പാചോക്കിയും വ്യക്തമാക്കി.

ഹർജിയുമായി ജീവനക്കാർ

സൂപ്പർ ഇന്റലിജൻസ് എ.ഐ വികസിപ്പിക്കാനുള്ള അനിയന്ത്രിതമായ മത്സരം മനുഷ്യരാശിയുടെ നിലനിൽപ്പിന് തന്നെ ഭീഷണിയാണെന്ന് ആരോപിച്ച് എ.ഐ ഗവേഷകനായ ജേക്കബ് കോക്സൺ ഓപ്പണ്‍എഐയിലെ ജോലി രാജിവെച്ചിരുന്നു. ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ എ.ഐ മനുഷ്യരാശിയെ നശിപ്പിച്ചേക്കാമെന്ന് എ.ഐ നിർമ്മിക്കുന്നവർ തന്നെ വിശ്വസിക്കുന്നുണ്ടെന്ന അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് ആഗോളതലത്തിൽ വലിയ ശ്രദ്ധ നേടി. കൂടാതെ, വികസന വേഗത കുറയ്ക്കുന്നതിനുള്ള പ്രത്യേക സംവിധാനം ആവശ്യപ്പെട്ട് വിവിധ എ.ഐ കമ്പനികളിലെ ആയിരത്തിലധികം ജീവനക്കാർ നിവേദനത്തില്‍ ഒപ്പുവെച്ചു.

സുരക്ഷാ മുന്നറിയിപ്പുകളെ തുടർന്ന് ചില മോഡൽ പരിശീലനങ്ങളും വികസന ഘട്ടങ്ങളും ഓപ്പണ്‍എഐ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്. എ.ഐ വികസനത്തിന്റെ വേഗത നിയന്ത്രിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ആൾട്ട്മാൻ വൈറ്റ് ഹൗസ് ഉദ്യോഗസ്ഥരുമായും ചർച്ച നടത്തിയിരുന്നു.

Read DhanamOnline in English

Subscribe to Dhanam Magazine

```html ```
logo
DhanamOnline
dhanamonline.com