ഗൂഗിള്‍പേയ്ക്കും ഫോണ്‍പേയ്ക്കും അടിതെറ്റുന്നുവോ? കളംപിടിക്കാന്‍ പുതു കമ്പനികള്‍; വിപണി വിഹിതത്തില്‍ ഇടിവ്

രണ്ടു വര്‍ഷം മുന്‍പ് 2024 ജനുവരിയില്‍ 95.2 ശതമാനം ആയിരുന്നു ഫോണ്‍പേ ഗൂഗിള്‍പേ എന്നിവയുടെ വിപണി വിഹിതം
upi
Image: canva
Published on

ജനപ്രിയ ഓണ്‍ലൈന്‍ പേയ്‌മെന്റ് ആപ്പുകളായ ഗൂഗിള്‍പേ, ഫോണ്‍പേ എന്നിവയുടെ സംയുക്ത വിപണി വിഹിതം ചരിത്രത്തില്‍ ആദ്യമായി 80 ശതമാനത്തില്‍ താഴെയായി. ഇന്ത്യയിലെ യുപിഐ അധിഷ്ടിത ഓണ്‍ലൈന്‍ ഇടപാടുകളുടെ സിംഹഭാഗവും ഈ കമ്പനികളുടെ നിയന്ത്രണത്തിലായിരുന്നു.

നാഷ്ണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ (NPCI) പുറത്തുവിട്ട മേയിലെ കണക്കു പ്രകാരം 79 ശതമാനമാണ് ഇരുകമ്പനികളുടെ ആകെ വിപണി വിഹിതം. 2025 മെയ് മാസത്തെ അപേക്ഷിച്ച് മൊത്തം ഇടപാടുകള്‍ 24 ശതമാനം വര്‍ധിച്ചപ്പോള്‍ ഇരുകമ്പനികള്‍ക്കും വിപണിയില്‍ കാര്യമായ ക്ഷീണമുണ്ടായി. ഇടപാട് തുകകളുടെ ആകെ മൂല്യത്തില്‍ ഈ വര്‍ഷം 19 ശതമാനം വര്‍ധനയുണ്ടായി.

വരുന്നു പുതുകമ്പനികള്‍

നാഷ്ണല്‍ പേയ്‌മെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ പേയ്‌മെന്റ് ആപ്പുകളുടെ യുപിഐ അധിഷ്ഠിത കണക്കുകള്‍ പുറത്തുവിടാന്‍ തുടങ്ങിയ ശേഷം ആദ്യമായിട്ടാണ് ഇരുകമ്പനികളുടെയും വിഹിതം ഇത്രയും താഴേക്ക് പോകുന്നത്.

രണ്ടു വര്‍ഷം മുന്‍പ് 2024 ജനുവരിയില്‍ 95.2 ശതമാനം ആയിരുന്നു ഫോണ്‍പേ ഗൂഗിള്‍പേ എന്നിവയുടെ വിപണി വിഹിതം. ഇപ്പോഴിത് 80 ശതമാനത്തില്‍ താഴെയായി. വമ്പന്‍മാര്‍ താഴേക്ക് പോയപ്പോള്‍ പുതിയ കമ്പനികള്‍ കയറി വന്നു. സച്ചിന്‍ ബന്‍സാലിന്റെ Navi, ഫ്‌ലിപ്കാര്‍ട്ടിന്റെ സൂപ്പര്‍ മണി എന്നിവയുടെ വിഹിതം 5.5 ശതമാനത്തിലേക്ക് ഉയര്‍ന്നു.

ഇത്തരം പുതിയ കമ്പനികള്‍ കൂടുതല്‍ വിപണി പിടിക്കണം എന്നാണ് നാഷണല്‍ പേയ്‌മെന്റ് കോര്പറേഷന്‍ ഓഫ് ഇന്ത്യയുടെ നിലപാട്. ഓണ്‍ലൈന്‍ മണി പേയ്‌മെന്റ് രംഗത്ത് കുത്തകവത്കരണം വരാതിരിക്കാന്‍ ആണിത്.

ഒരു കമ്പനിയും മൊത്തം മാര്‍ക്കറ്റ് ഷെയറിന്റെ 30 ശതമാനം കടക്കാതിരിക്കനുള്ള പുതിയ നിയമവും 6 മാസത്തിനുള്ളില്‍ വരും. ഇതും കൂടി വരുന്നതും പുതിയ കമ്പനികള്‍ക്ക് ഗുണം ചെയ്യും.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com