

ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (AI) കുതിച്ചുചാട്ടം ഇന്ത്യൻ ഐടി സേവന മേഖലയെ തകർക്കുമെന്ന പ്രവചനങ്ങൾക്കിടയിൽ, ഈ സാങ്കേതിക വിദ്യ വിപണിയിൽ പുതിയ സാധ്യതകൾ തുറക്കുമെന്ന് ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS). 2030 ഓടെ ഐടി സേവന വ്യവസായം കാലഹരണപ്പെടുമെന്ന വാദങ്ങളെ തള്ളിക്കളഞ്ഞ ടിസിഎസ് സിഇഒ കെ. കൃതിവാസൻ, എഐയിൽ നിന്ന് യഥാർത്ഥ മൂല്യം കണ്ടെത്താൻ ആഗോള സംരംഭങ്ങൾക്ക് ടിസിഎസ് പോലുള്ള കമ്പനികളുടെ സഹായം ഇനിയും ആവശ്യമാണെന്ന് പറഞ്ഞു.
എഐ ടൂളുകളുടെ സഹായത്തോടെ കോഡിംഗ് രംഗത്ത് 15 മുതൽ 30 ശതമാനം വരെ ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാൻ സാധിച്ചിട്ടുണ്ടെന്ന് ടിസിഎസ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ ആരതി സുബ്രഹ്മണ്യൻ പറയുന്നു. 2026 സാമ്പത്തിക വർഷത്തിൽ എഐയുമായി ബന്ധപ്പെട്ട സേവനങ്ങളിൽ നിന്ന് മാത്രം കമ്പനി 2.3 ബില്യൺ ഡോളർ വരുമാനം നേടി. പഴയ മെയിൻഫ്രെയിം സിസ്റ്റങ്ങൾ പരിഷ്കരിക്കാനും സാങ്കേതിക ബാധ്യതകൾ (Technology debt) കുറയ്ക്കാനും ജനറേറ്റീവ് എഐ വലിയ തോതിൽ സഹായിക്കുന്നുണ്ട്.
ആഗോളതലത്തിൽ സാങ്കേതികവിദ്യയ്ക്കായുള്ള ചെലവിടൽ കുറഞ്ഞ സാഹചര്യത്തിലും ടിസിഎസ് 40.7 ബില്യൺ ഡോളറിന്റെ എക്കാലത്തെയും ഉയർന്ന കരാറുകൾ (TCV) കഴിഞ്ഞ വർഷം സ്വന്തമാക്കി. എഐ കാരണം ചില പഴയ കരാറുകളുടെ മൂല്യത്തിൽ ഇടിവ് (Deflation) ഉണ്ടായേക്കാമെങ്കിലും പുതിയ പ്രോജക്റ്റുകൾ ഈ വിടവ് നികത്തുമെന്ന് കമ്പനി വിശ്വസിക്കുന്നു.
ഇന്ത്യൻ ഐടി മേഖലയുടെ കരുത്ത് കേവലം കുറഞ്ഞ ചെലവില്‍ സേവനങ്ങള്‍ നല്‍കാന്‍ കഴിയുമെന്നതിലല്ല, മറിച്ച് മികച്ച വൈദഗ്ധ്യമുള്ള ജീവനക്കാരിലാണെന്ന് കൃതിവാസൻ വ്യക്തമാക്കുന്നു. എഐ കണ്ടുപിടുത്തങ്ങളും അവ ബിസിനസുകളിൽ പ്രായോഗികമായി നടപ്പിലാക്കുന്നതും തമ്മിലുള്ള വിടവ് ഐടി കമ്പനികൾക്ക് വലിയ വളർച്ചാ സാധ്യതയാണ് നൽകുന്നത്. ഐടി സേവനങ്ങളുടെ അന്ത്യമല്ല, മറിച്ച് എഐയിലൂടെയുള്ള ഒരു പുതിയ പരിവർത്തനത്തിനാണ് തങ്ങള്‍ ലക്ഷ്യമിടുന്നതെന്നും കമ്പനി പറയുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine