

കോടിക്കണക്കിന് ഡോളറിന്റെ എഐ നിക്ഷേപമാണ് ഇന്ത്യയിലേക്ക് ഒഴുകുന്നത്. അമേരിക്കൻ ടെക് കമ്പനികള്‍ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട എഐ (AI) വിപണിയായാണ് ഇന്ത്യയെ കാണുന്നത്. മൈക്രോസോഫ്റ്റ് 17.5 ബില്യൺ ഡോളറും ആമസോൺ 35 ബില്യൺ ഡോളറും ഇന്ത്യയിൽ നിക്ഷേപം പ്രഖ്യാപിച്ചപ്പോൾ, ഗൂഗിൾ അമേരിക്കയ്ക്ക് പുറത്തുള്ള തങ്ങളുടെ ഏറ്റവും വലിയ എഐ ഹബ്ബ് സ്ഥാപിക്കാനായി 15 ബില്യൺ ഡോളറാണ് നിക്ഷേപിക്കുന്നത്. ഈ വലിയ നിക്ഷേപങ്ങൾക്ക് പിന്നിലെ പ്രധാന കാരണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.
100 കോടിയിലധികം വരുന്ന ഡിജിറ്റൽ സാക്ഷരതയുള്ള ജനസംഖ്യയാണ് ഇന്ത്യയുടെ ഏറ്റവും വലിയ ആകർഷണം. ആഗോളതലത്തിൽ സ്മാർട്ട്‌ഫോണുകൾ വഴി ഏറ്റവും കൂടുതൽ മൊബൈൽ ഡാറ്റ ഉപയോഗിക്കുന്നത് ഇന്ത്യയിലാണ്. കൂടാതെ, 62 ശതമാനം ഇന്ത്യക്കാരും ജനറേറ്റീവ് എഐ ഉപകരണങ്ങൾ ഉപയോഗിക്കുന്നുണ്ട്, ഇത് ലോകത്തിലെ രണ്ടാമത്തെ ഉയർന്ന നിരക്കാണ്.
ഇന്ത്യയെ ഒരു ആഗോള എഐ ഹബ്ബാക്കി മാറ്റുന്നതിനായി ബജറ്റിൽ പ്രഖ്യാപിച്ച 20 വർഷത്തെ നികുതി ഇളവ് വിദേശ നിക്ഷേപകരെ വലിയ തോതിൽ ആകർഷിക്കുന്നു. പ്രാദേശികമായ ഡാറ്റാ സെന്ററുകൾ വഴി ആഗോളതലത്തിൽ നൽകുന്ന സേവനങ്ങളിൽ നിന്നുള്ള വരുമാനത്തിനാണ് ഈ ഇളവ് ലഭിക്കുന്നത്. ഇത് മുൻപുണ്ടായിരുന്ന നികുതി സംബന്ധമായ അനിശ്ചിതത്വങ്ങൾ നീക്കം ചെയ്യാൻ സഹായിച്ചു. പുതിയ ഡാറ്റാ പ്രൈവസി നിയമങ്ങൾ പ്രകാരം ഇന്ത്യൻ ഉപഭോക്താക്കളുടെ ഡാറ്റ ഇന്ത്യയിൽ തന്നെ സൂക്ഷിക്കണമെന്ന നിബന്ധനയും ഡാറ്റാ സെന്റർ നിക്ഷേപങ്ങൾ വർദ്ധിപ്പിച്ചു.
ചൈന പ്ലസ് വൺ' (China+1) തന്ത്രത്തിന്റെ ഭാഗമായി പല കമ്പനികളും ഇന്ത്യയെ സുരക്ഷിത നിക്ഷേപ കേന്ദ്രമായി കാണുന്നു. ഇംഗ്ലീഷ് സംസാരിക്കാൻ അറിയാവുന്ന പ്രഗത്ഭരായ എൻജിനീയർമാരുടെ വലിയ നിരയും അനുകൂലമായ നിയന്ത്രണ സാഹചര്യങ്ങളും ഇന്ത്യയുടെ കരുത്താണ്. ലോകത്തെ 20 ശതമാനം ഡാറ്റ ഉൽപ്പാദിപ്പിക്കുന്നത് ഇന്ത്യയാണെങ്കിലും അതിന്റെ 3 ശതമാനം മാത്രമേ നിലവിൽ ഇവിടെ സൂക്ഷിക്കുന്നുള്ളൂ എന്നത് വലിയ വളർച്ചാ സാധ്യതയിലേക്കാണ് വിരൽ ചൂണ്ടുന്നത്.
ചെലവ് കുറഞ്ഞ രീതിയിൽ എഐ സാങ്കേതികവിദ്യകൾ പ്രായോഗികമായി നടപ്പിലാക്കാനുള്ള ഇന്ത്യയുടെ ശേഷിയും ഡിജിറ്റൽ സാക്ഷരതയുള്ള ജനങ്ങളും ബഹുരാഷ്ട്ര ടെക് കമ്പനികളെ ഇങ്ങോട്ട് ആകർഷിക്കുന്നതില്‍ പ്രധാന പങ്കാണ് വഹിക്കുന്നത്.
US tech giants pour billions into India's AI sector driven by data potential, tax incentives, and strategic growth opportunities.
Read DhanamOnline in English
Subscribe to Dhanam Magazine