

കേന്ദ്ര ബജറ്റില്‍ സാധാരണക്കാര്‍ക്ക് വന്‍ നികുതി ഇളവ് പ്രഖ്യാപിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. പുതിയ ആദായ നികുതി പദ്ധതി പ്രകാരമാണ് 12 ലക്ഷം വരെയുള്ളവര്‍ക്ക് ആദായ നികുതി ഇളവ് ലഭിക്കുക. നിലവില്‍ ഏഴ് ലക്ഷം വരെയുള്ളവര്‍ക്കായിരുന്നു നികുതി ഇളവ് ലഭിച്ചിരുന്നത്. മൂലധന നേട്ടം (ക്യാപിറ്റല്‍ ഗെയിന്‍സ്) ഈ ഇളവിന്റെ പരിധിയില്‍ വരില്ല.
നികുതി പിരിവ് കൂടിയ സാഹചര്യത്തിലാണ് ധനമന്ത്രിയുടെ പ്രഖ്യാപനമെന്നാണ് കരുതുന്നത്. ശമ്പളക്കാരായ നികുതിദായകര്‍ക്ക് 75,000 രൂപ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ ഉള്‍പ്പെടെ 12.75 ലക്ഷം രൂപ വരെ ആദായ നികുതി ഇളവ് ലഭിക്കും. ഉപഭോഗം വര്‍ധിപ്പിച്ച് സമ്പദ്‌വ്യവസ്ഥക്ക് ഉണര്‍വ് നല്‍കാനുള്ള സര്‍ക്കാരിന്റെ താല്‍പര്യം കൂടിയാണ് മധ്യവര്‍ഗത്തിനുള്ള സമാശ്വാസത്തില്‍ തെളിയുന്നത്. മൊത്തം ഒരു ലക്ഷം കോടി രൂപയാണ് ഇതു വഴി സർക്കാരിൻ്റെ നികുതി വരുമാനത്തിൽ കുറവ് വരിക.
10 ലക്ഷം വരെയുള്ളവരെ നികുതിയില്‍ നിന്ന് ഒഴിവാക്കുമെന്നായിരുന്നു പ്രതീക്ഷകള്‍. എന്നാല്‍ നിരീക്ഷകരെയും ഞെട്ടിച്ചുകൊണ്ടാണ് ധനമന്ത്രിയുടെ പ്രഖ്യാപനം.
0-4 ലക്ഷം രൂപ വരെ നികുതിയില്ല, നാല് മുതല്‍ എട്ട് ലക്ഷം രൂപ വരെ 5 ശതമാനം, എട്ട് ലക്ഷം മുതല്‍ 12 ലക്ഷം വരെ 10 ശതമാനം, 12 ലക്ഷം മുതല്‍ 16 ലക്ഷം വരെ 20 ശതമാനം, 20 ലക്ഷം മുതല്‍ 24 ലക്ഷം വരെ 25 ശതമാനം, 25 ലക്ഷത്തിനു മുകളില്‍ 30 ശതമാനം എന്നിങ്ങനെയാണ് പുതിയ നികുതി പദ്ധതി അനുസരിച്ച് ആദായ നികുതി നിരക്കുകള്‍.
പഴയ നികുതി സമ്പ്രദായത്തില്‍ മാറ്റം വരുത്തിയിട്ടില്ല. ഇതോടെ പുതിയ ആദായ നികുതി സമ്പ്രദായം കൂടുതല്‍ ആകര്‍ഷകമാക്കി മാറ്റുകയാണ് കേന്ദ്ര സര്‍ക്കാര്‍.
മുതിര്‍ന്ന പൗരന്മാരുടെ ടി.ഡി.എസ് ഇളവ് പരിധി ഉയര്‍ത്തി. പുതിയ ആദായ നികുതി ബില്‍ അടുത്തയാഴ്ച പാര്‍ലമെന്റില്‍ അവതരിപ്പിക്കുമെന്ന് ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.
നവീകരിച്ച ഇന്‍കംടാക്‌സ് റിട്ടേണുകള്‍ നല്‍കാനുള്ള കാലാവധി നാല് വര്‍ഷമാക്കിയിട്ടുണ്ട്. ആദായ നികുതി അടയ്ക്കുന്നതിലെ കാലതാമസത്തില്‍ ശിക്ഷാനടപടികള്‍ ഉണ്ടാകില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.
Read DhanamOnline in English
Subscribe to Dhanam Magazine