65 വര്‍ഷം പഴക്കം, ലോകത്തിലെ ഏറ്റവും വിലക്കൂടിയ കാര്‍ ഈ ബെന്‍സ് ആണ്

1100 കോടിയോളം രൂപയാണ് ഈ 1955 മോഡല്‍ ബെന്‍സിന്റെ വില

Update: 2022-05-21 11:01 GMT

ലോകത്തിലെ ഏറ്റവും വിലക്കൂടിയ കാര്‍ എന്ന് കേള്‍ക്കുമ്പോള്‍ നിങ്ങളുടെ മനസിലേക്ക് എത്തുക ആഢംബര ബ്രാന്‍ഡുകളുടെ ഉയര്‍ന്ന മോഡലുകള്‍ ആയിരിക്കും. എന്നാല്‍ ഏറ്റവും വിലക്കൂടിയ കാര്‍ എന്ന റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുന്നത് 1955ല്‍ മെഴ്‌സിഡസ് ബെന്‍സ് നിര്‍മിച്ച 300 SLR Uhlenhaut Coupé എന്ന മോഡലാണ്. മെയ് 5ന് നടന്ന ലേലത്തില്‍ ഈ മോഡലിന് ലഭിച്ചത് 134 മില്യണ്‍ ഡോളറാണ്. ഏകദേശം 1100 കോടി രൂപ.

കാനഡ ആസ്ഥാനമായുള്ള ലേല കമ്പനിയായ ആര്‍എം സോത്ത്ബി നടത്തിയ ലേലത്തില്‍ ബ്രിട്ടീഷ് ക്ലാസിക് കാര്‍ കളക്റ്റര്‍ സൈമണ്‍ കിഡ്‌സണ്‍ ആണ് വാഹനം സ്വന്തമാക്കിയത്. പേര് വെളിപ്പെടുത്താന്‍ താല്‍പ്പര്യമില്ലാത്ത ഒരു ക്ലൈന്റിന് വേണ്ടിയാണ് കാര്‍ സൈമണ്‍ വാങ്ങിയത്. ജുവാന്‍ മാനുവല്‍ ഫാംഗിയോയ്ക്ക് രണ്ട് തവണ ലോക ചാമ്പ്യന്‍ഷിപ്പ് നേടിക്കൊടുത്ത w196 r ഗ്രാന്‍ഡ് പ്രിക്‌സ് കാറിനെ അടിസ്ഥാനമാക്കിയാണ് ് 300slrന് ബെന്‍സ രൂപം നല്‍കിയത.

വെറും രണ്ട് 300 SLR കാറുകള്‍ മാത്രമാണ് അന്ന് ബെന്‍സ് നിര്‍മിച്ചത്. ഇത്രയും നാള്‍ സ്റ്റുട്ട്ഗാര്‍ട്ടിലെ മെഴ്സിഡസ്-ബെന്‍സ് മ്യൂസിയത്തിലാണ് ഇരു കാറുകളും സൂക്ഷിച്ചിരുന്നത്. പരിസ്ഥിതി ശാസ്ത്രം, ഡീകാര്‍ബണൈസേഷന്‍ എന്നീ മേഖലകളില്‍ ഗവേഷണ സ്‌കോളര്‍ഷിപ്പുകള്‍ നല്‍കുന്നതിനാവും ലേലത്തിലൂടെ ലഭിച്ച തുക കമ്പനി ഉപയോഗിക്കുക. ഇനി അവശേഷിക്കുന്ന ഏക മോഡല്‍ മെഴ്‌സിഡസ് ബെന്‍സിന്റെ ഭാഗമായി മ്യൂസിയത്തില്‍ തുടരും.

Tags:    

Similar News