കൊറോണ വൈറസ് വ്യാപനവും ലോക്ഡൗണും ചേര്‍ന്നപ്പോള്‍ രാജ്യത്തെ ഏറ്റവും വലിയ പാസഞ്ചര്‍ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡിന്റെ മാര്‍ച്ചിലെ ബിസിനസ് തകര്‍ന്നടിഞ്ഞതിന്റെ വിവരങ്ങള്‍ പുറത്ത്.മൊത്തം വില്‍പനയില്‍ മുന്‍വര്‍ഷം മാര്‍ച്ചിനെയപേക്ഷിച്ച് 47 ശതമാനം ഇടിവ് രേഖപ്പെടുത്തി.
ഈ മാര്‍ച്ചിലെ വില്‍പ്പന 83,792 യൂണിറ്റ് മാത്രമായിരുന്നു. ഇതോടെ കമ്പനിയുടെ 2019-20 സാമ്പത്തിക വര്‍ഷത്തെ വില്‍പ്പന 1.563 ദശലക്ഷം യൂണിറ്റായി കുറഞ്ഞു. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇത് 1.862 ദശലക്ഷമായിരുന്നു.16.1 ശതമാനമാണ് ഇടിവ്.അതേസമയം, 2020 മാര്‍ച്ചിലെ വില്‍പ്പന 2019 മാര്‍ച്ചിലെ വില്‍പ്പനയുമായി താരതമ്യപ്പെടുത്താനാവില്ലെന്ന് കമ്പനി അറിയിച്ചു, 22 മുതല്‍ ലോക്ഡൗണ്‍ ആയിരുന്നതിനാല്‍. കയറ്റുമതി വില്‍പന കഴിഞ്ഞ മാസം 55 ശതമാനം ഇടിഞ്ഞ് 4,712 യൂണിറ്റായി. മുന്‍വര്‍ഷം സമാന കാലയളവില്‍ ഇത് 10,463 ആയിരുന്നു.
മാരുതി സുസുക്കി തങ്ങളുടെ ജീവനക്കാരുടെയും ബിസിനസ്സ് പങ്കാളികളുടെയും ഉപഭോക്താക്കളുടെയും സുരക്ഷയ്ക്കും ക്ഷേമത്തിനും പ്രതിജ്ഞാബദ്ധമാണെന്നും കമ്പനി വ്യക്തമാക്കി. കേന്ദ്രത്തിലും സംസ്ഥാന തലത്തിലും സര്‍ക്കാരിനെ പിന്തുണയ്ക്കുന്നത് കമ്പനി തുടരുമെന്നും കോവിഡ് -19 നെ നേരിടുന്നതിനുള്ള എല്ലാ ഉപദേശങ്ങളും പാലിക്കുമെന്നും പ്രസ്താവനയില്‍ പറഞ്ഞു.
ആഭ്യന്തര വിപണിയില്‍ മാരുതി സുസുക്കി ഇന്ത്യയുടെ ലൈറ്റ് കൊമേഴ്സ്യല്‍ വാഹന വില്‍പ്പന 2020 മാര്‍ച്ചില്‍ 71.5 ശതമാനം ഇടിഞ്ഞ് 736 യൂണിറ്റായി. 2019 മാര്‍ച്ചില്‍ ഇത് 2,582 യൂണിറ്റായിരുന്നു. നിരവധി മാസങ്ങളായി വാഹനമേഖലയില്‍ മാന്ദ്യം നേരിടുന്നതിനു പിന്നാലെയാണ് കൊറോണ വൈറസ് വ്യാപനം സ്ഥിതി കൂടുതല്‍ വഷളാക്കിയത്. എല്ലാ വാഹന നിര്‍മ്മാതാക്കളും മോശമായ ഉപഭോക്തൃ വികാരം മൂലം വില്‍പ്പനയില്‍ ഇടിവുണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഡെയ്‌ലി ന്യൂസ് അപ്‌ഡേറ്റുകള്‍, Podcasts, Videos എന്നിവ നിങ്ങളുടെ ഫോണിൽ ലഭിക്കാൻ join Dhanam Telegram Channel – https://t.me/dhanamonline
Read DhanamOnline in English
Subscribe to Dhanam Magazine