വില്‍പ്പന ഇടിഞ്ഞു; നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ഒല

രണ്ട് മാസം മുമ്പ് സ്‌കൂട്ടര്‍ വില്‍പ്പനയില്‍ ഒല ഒന്നാമതായിരുന്നു

Update: 2022-07-02 06:25 GMT

ഇലക്ട്രിക് സ്‌കൂട്ടറുകളുടെ രജിസ്‌ട്രേഷന്‍ ഇടിഞ്ഞതോടെ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടര്‍ സ്റ്റാര്‍ട്ടപ്പായ ഒല(ola electric). ജൂണ്‍ മാസം ഒലയുടെ 5,753 സ്‌കൂട്ടറുകളാണ് രജിസ്റ്റര്‍ ചെയ്തത്. മെയ് മാസം ഇത് 86,681 ആയിരുന്നു. മെയില്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന കമ്പനിയാണ് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടത്.

ഭവീഷ് അഗര്‍വാള്‍ നേതൃത്വം നല്‍കുന്ന കമ്പനി ഏപ്രിലില്‍ ഒന്നാമതായിരുന്നു. മെയ് മാസം ആണ് ഒക്കിനാവോ, ഒലയെ മറികടക്കുന്നത്. ജൂണിലും ഒക്കിനാവോ (6,782 സ്‌കൂട്ടറുകള്‍) ഒന്നാം സ്ഥാനം നിലനിര്‍ത്തി. 33 ശതമാനത്തിന്റെ ഇടിവാണ് ഒലയുടെ രജിസ്‌ട്രേഷനില്‍ ഉണ്ടായത്. ആദ്യമുണ്ടായിരുന്ന വലിയ ബുക്കിംഗുകള്‍ ഒല കൊടുത്ത് തീര്‍ത്തെന്നും ഇപ്പോള്‍ പ്രകടമാവുന്നത് മോഡലുകളുടെ യാഥാര്‍ത്ഥ ഡിമാന്‍ഡ് ആണെന്നുമാണ് വിലയിരുത്തല്‍.

ചിപ്പ് ക്ഷാമം നിലനില്‍ക്കെ തന്നെ സ്‌കൂട്ടറുകള്‍ക്ക് തീപിടിച്ച സംഭവങ്ങള്‍ ഇവി വിപണിയെ ബാധിച്ചു. അതേ സമയം രാജ്യത്തെ ആകെ ഇലക്ട്രിക് സ്‌കൂട്ടര്‍ രജിസ്‌ട്രേഷന്‍് 32,680 നിന്ന് 32,807 ആയി ഉയര്‍ന്നു. ബജാജ് ഓട്ടോ, ടിവിഎസ് എന്നിവയുടെ ഇ-സ്‌കൂട്ടര്‍ വില്‍പ്പന കൂട്ടാതെയാണ് ഇത്. ആംപിയര്‍ (6,199), ഹീറോ ഇലക്ട്രിക് (6,049), ഏതര്‍ (3,651), റിവോള്‍ട്ട് (2,332) എന്നിവയുടെ വില്‍പ്പന ഉയര്‍ന്നതാണ് ആകെ രജിസ്‌ട്രേഷനില്‍ നേരിയ വര്‍ധനവ് ഉണ്ടാവാന്‍ കാരണം. ഒക്കിനാവോ, ആംപിയര്‍, ഹീറോ ഇലക്ട്രിക് എന്നിവയാണ് ആദ്യ മുന്ന് സ്ഥാനങ്ങളില്‍.

Tags:    

Similar News