മൈക്രോഫിനാന്‍സ്; വായ്പ വരുമാന പരിധി 3 ലക്ഷമായി ഉയര്‍ത്തി ആര്‍ബിഐ

സാധാരക്കാര്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഒരുപോലെ ഗുണകരമാവുന്ന തീരുമാനങ്ങളാണ് ആര്‍ബിഐയുടേത്

Update: 2022-03-15 06:18 GMT

രാജ്യത്ത് മൂന്ന് ലക്ഷം രൂപ വരെ വാര്‍ഷിക വരുമാനമുള്ളവര്‍ എടുക്കുന്ന ഈടില്ലാത്തെ എല്ലാ വായ്പകളും ഇനിമുതല്‍ മൈക്രോഫിനാന്‍സ് വായ്പകളായിരിക്കുമെന്ന് ആര്‍ബിഐ. നേരത്തെ ഗ്രാമീണ മേഖലയില്‍ 2 ലക്ഷവും നഗര മേഖലയില്‍ 1.6 ലക്ഷവും വരെ വാര്‍ഷിക വരുമാനം ഉള്ളവര്‍ക്ക് ആയിരുന്നു ഈട് വേണ്ടാത്ത മൈക്രോഫിനാന്‍സ് വായ്പയ്ക്ക് യോഗ്യത.

മൈക്രോഫിനാന്‍സ് വായ്പകളുടെ മേലുള്ള പലിശ നിരക്ക് ഇനി അതാത് സ്ഥാപനങ്ങള്‍ക്ക് തീരുമാനിക്കാം. നിലവില്‍ ആര്‍ബിഐ നിശ്ചയിച്ച പരിധിയിലാണ് പലിശ നിരക്ക് ഏര്‍പ്പെടുത്തുന്നത്. സാധാരണക്കാര്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന തീരുമാനമായാണ് ആര്‍ബിഐയുടെ നടപടി വിലയിരുത്തുന്നത്.

മൈക്രോഫിനാന്‍സ് വായ്പ; അറിയേണ്ട കാര്യങ്ങള്‍

  • വായ്പയുടെ തിരിച്ചടവ്, വ്യക്തിയുടെ പ്രതിമാസ വരുമാനത്തിന്റെ 50 ശതമാനത്തില്‍ താഴെ മാത്രമേ ആകാവു
  • ലോണ്‍ തിരിച്ചടവില്‍ വീഴ്ച വരുത്തിയാല്‍ കുടിശികയ്ക്ക് മേല്‍ മാത്രമേ പിഴ ഇടാക്കാവു
  • വായ്പകളില്‍ മേലുള്ള പലിശ നിരക്ക് ഇനിമുതല്‍ ബാങ്ക്/എന്‍ബിഎഫ്‌സി/ മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളുടെ ബോര്‍ഡ് ആയിരിക്കും തീരുമാനിക്കുക.

കൂടാതെ എന്‍ബിഎഫ്‌സി-മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങളുടെ ആകെ ആസ്ഥിയുടെ 75 ശതമാനം ആയിരിക്കണം ഇത്തരം ലോണുകള്‍. നേരത്തെ 85 ശതമാനം വേണമെന്നായിരുന്നു നിയമം. ആകെ ആസ്ഥിയിന്മേലുള്ള മൈക്രോഫിനാന്‍സ് വായ്പയുടെ ശതമാന പരിധി കുറച്ചത് എന്‍ബിഎഫ്‌സി-മൈക്രോ ഫിനാന്‍സ് സ്ഥാപനങ്ങള്‍ക്കും ഗുണകരമാണ്. മൈക്രോഫിനാന്‍സ് വായ്പ സംബന്ധിച്ച് പുതിയ മാര്‍ ഗനിര്‍ദേശങ്ങള്‍ ധനകാര്യ സ്ഥാപനങ്ങളെ അവയുടെ നിയമപരമായ പദവി കണക്കിലെടുക്കാതെ ഒരുപോലെ പരിഗണിക്കുന്നതാണെന്ന് ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് എംഡി കെ.പോള്‍ തോമസ് പറഞ്ഞു. 2022 ഏപ്രില്‍ മുതല്‍ ആണ് ആര്‍ബിഐയുടെ പുതിയ നിര്‍ദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വരുക.

Similar News