ഇന്ത്യക്കാര്‍ സ്വര്‍ണത്തിന് പിന്നാലെ, മൂന്ന് മാസത്തില്‍ വിറ്റത് 139 ടണ്‍ സ്വര്‍ണം

വില്‍പ്പനയില്‍ 47 ശതമാനം വര്‍ധന. ആഗോള വിപണിയില്‍ ഡിമാന്‍ഡ് ഇടിഞ്ഞിട്ടും കോട്ടം തട്ടാതെ ദേശീയ വിപണി.

Update: 2021-12-14 12:55 GMT

നിക്ഷേപമായാലും ആഡംബരമായാലും ഇന്ത്യക്കാര്‍ക്ക് സ്വര്‍ണം വിട്ടൊരു കാര്യമില്ലെന്നത് ലോകപ്രശസ്തമാണ്. ഇന്ത്യക്കാരുടെ മഞ്ഞലോഹത്തിന്റെ ഉപഭോഗവും ഏറെ മുന്നിലാണെന്നാണ് ഏറ്റവും പുതിയ കണക്കുകളും ചൂണ്ടിക്കാട്ടുന്നത്. ആഗോള തലത്തില്‍ സ്വര്‍ണത്തിന് ഡിമാന്‍ഡ് ഏഴ് ശതമാനത്തോളം ഇടിഞ്ഞ് നില്‍ക്കുമ്പോഴും രാജ്യത്ത് ഡിമാന്‍ഡ് വന്‍ തോതില്‍ ഉയര്‍ന്നു.

ജൂലൈ-സെപ്റ്റംബര്‍ പാദത്തില്‍ 47 ശതമാനമാണ് സ്വര്‍ണത്തിന്റെ വില്‍പ്പനയിലുണ്ടായ വര്‍ധനയെന്ന് വേള്‍ഡ് ഗോള്‍ഡ് കോണ്‍സില്‍. 139 ടണ്‍ സ്വര്‍ണമാണ് ഇന്ത്യയില്‍ കഴിഞ്ഞ പാദവാര്‍ഷികത്തില്‍ വിറ്റഴിക്കപ്പെട്ടത്. ഡിമാന്‍ഡിലുണ്ടായ വര്‍ധന 37 ശതമാനമാണ്. 59330 കോടിയുടെ സ്വര്‍ണമാണ് വാങ്ങിക്കൂട്ടിയത്. അതും മൂന്നു മാസക്കാലയളവില്‍ ആകെ നിക്ഷേപം 27 ശതമാനം ഉയര്‍ന്ന് 42.9 ടണ്ണിലെത്തി.
ലോക്ഡൗണുകള്‍ കുറയുകയും കോവിഡ് നിരക്ക് നിയന്ത്രിതമാകുയും ചെയ്തതോട് കൂടി സ്വര്‍ണ ഡിമാന്‍ഡ് വര്‍ധിക്കാനും ഇടയാക്കി. ആളുകള്‍ കരുതല്‍ ധനമായി സ്വര്‍ണം വാങ്ങുകയായിരുന്നുവെന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ റിപ്പോര്‍ട്ട് പറയുന്നു.
സ്വര്‍ണാഭരണങ്ങളുടെ വില്‍പ്പനയും വര്‍ധിച്ചു. 58 ശതമാനമാണ് വര്‍ധന. മൂന്ന് മാസം കൊണ്ട് വിറ്റഴിക്കപ്പെട്ട സ്വര്‍ണത്തിന്റെ അളവ് രാജ്യത്ത് 96 ടണ്ണായി വര്‍ധിച്ചതായും കൗണ്‍സില്‍. സ്വര്‍ണത്തിലുള്ള നിക്ഷേപവും 18 ശതമാനം വര്‍ധിച്ചു.


Tags:    

Similar News