ജിഡിപി വളര്‍ച്ചാ നിരക്ക് വീണ്ടും താഴ്ത്തി ഐഎംഎഫ്

പുതിയ നിഗമനവും നല്‍കുന്നത് വിലക്കയറ്റ മുന്നറിയിപ്പ്

Update: 2022-04-20 10:01 GMT

ആഗോള ജിഡിപി വളര്‍ച്ച 3.6 ശതമാനമാകുമെന്ന് ഐഎംഎഫിന്റെ പുതിയ വിലയിരുത്തല്‍. 4.4 ശതമാനമെന്ന ജനുവരിയില്‍ പുറത്തിറക്കിയ നിരക്കില്‍ നിന്നും താഴെയാണ് ഇത്. യുക്രെയ്ന്‍ യുദ്ധമാണു പ്രതീക്ഷ താഴ്ത്താന്‍ കാരണമെന്നാണ് ഐഎംഎഫിന്റെ നിഗമനം.

യുദ്ധം ക്രൂഡ് ഓയിലും പ്രകൃതി വാതകവുമടക്കം ഊര്‍ജ മേഖലയില്‍ വന്‍ വലിയ വിലക്കയറ്റത്തിനു വഴിതെളിച്ചു. ലോഹങ്ങള്‍, ഭക്ഷ്യവസ്തുക്കള്‍ എന്നിവയും കടുത്ത വിലക്കയറ്റത്തിലായി. ഇതു വികസ്വര രാജ്യങ്ങളിലെ ഇക്കൊല്ലത്തെ ശരാശരി വിലക്കയറ്റം 8.7 ശതമാനത്തിലേക്കു കയറ്റും.
നേരത്തേ കണക്കാക്കിയ വിലക്കയറ്റ നിരക്ക് 5.9 ശതമാനമായിരുന്നു. വികസിത രാജ്യങ്ങളിലെ വിലക്കയറ്റം 3.9 ശതമാനത്തില്‍ നിന്ന് 5.7 ശതമാനത്തിലെത്തും. 2021-ല്‍ 6.1 ശതമാനം വളര്‍ച്ച ഉണ്ടായിരുന്ന സ്ഥാനത്ത് ഈ വര്‍ഷം 3.6-ഉം അടുത്ത വര്‍ഷം 3.3 ഉം ശതമാനമാകും വളര്‍ച്ച.
ഇന്ത്യയുടെ 2022-23 ലെ വളര്‍ച്ചാ നിരക്കും ഐഎംഎഫ് താഴ്ത്തി. 8.2 ശതമാനമായാണു ഐഎംഎഫ് രാജ്യത്തെ വളര്‍ച്ചാനിരക്ക് താഴ്ത്തിയത്. റിസര്‍വ് ബാങ്ക് കണക്കാക്കിയ 7.2 ശതമാനേേത്തക്കാള്‍ ഉയര്‍ന്നതാണ് ഐഎംഎഫ് നിഗമനം. ഐഎംഎഫ് നേരത്തേ ഒന്‍പതു ശതമാനമായിട്ടാണ് വളര്‍ച്ചാ നിരക്ക് പ്രവചിച്ചിരുന്നത്.


Tags:    

Similar News