ചെലവ് ഉയര്‍ന്നു, 600 ജീവനക്കാരെ പിരിച്ചുവിട്ട് അണ്‍അക്കാദമി

ഒരു രൂപ വരുമാനം നേടാന്‍ അണ്‍അക്കാദമി 5.1 രൂപ ചെലവഴിച്ചു എന്നാണ് കണക്ക്

Update: 2022-04-08 08:01 GMT

എജ്യൂക്കേഷണല്‍ ടെക്‌നോളജി രംഗത്തെ യുണീകോണ്‍ കമ്പനിയായ അണ്‍അക്കാദമി പത്ത് ശതമാനം ജീവനക്കാരെ പിരിച്ചുവിട്ടു. കോണ്‍ട്രാക്ടില്‍ ജോലി ചെയ്തിരുന്നവരും കമ്പനി സ്ഥിരം ജീനക്കാരും അധ്യാപകരും ഉള്‍പ്പടെ 600 പേര്‍ക്കാണ് ജോലി നഷ്ടപ്പെട്ടത്. 6,000 ജീവനക്കാരാണ് അണ്‍അക്കാദമിക്ക് ഉണ്ടായിരുന്നത്.

ചെലവുചുരുക്കലിന്റെ ഭാഗമായാണ് കമ്പനി ജീവനക്കാരുടെ എണ്ണം കുറച്ചത്. അതേ സമയം ആയിരത്തോളം ജീവനക്കാരെയാണ് അണ്‍അക്കാദമി പിരിച്ചുവിട്ടതെന്ന് ഇക്കണോമിക്് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തെ ഏറ്റവും വലിയ എഡ്യുടെക്ക് കമ്പനികളില്‍ ഒന്നായ അണ്‍അക്കാദമിയുടെ മൂല്യം 3.4 ബില്യണ്‍ ഡോളറാണ്. അടുത്തിടെ അണ്‍അക്കാദമി ഏറ്റെടുത്ത prepladder ലെ 100 ജീവനക്കാരെ മാര്‍ച്ചില്‍ കമ്പനി പിരിച്ചുവിട്ടിരുന്നു.
കഴിഞ്ഞ സാമ്പത്തി വര്‍ഷം, ജീവനക്കാര്‍ക്കുള്ള ആനുകൂല്യങ്ങള്‍ നല്‍കാനാണ് കമ്പനി ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ചത്. 119.7 കോടിയില്‍ നിന്ന് 748.4 കോടി രൂപയായി ആണ് ജീവനക്കാരുടെ ചെലവ് ഉയര്‍ന്നത്. കമ്പനിയുടെ ആകെ ചെലവ് കഴിഞ്ഞ സാമ്പത്തിക വര്‍ഷം 452 കോടിയില്‍ നിന്ന് 2,030 കോടിയായി വര്‍ധിച്ചിരുന്നു. ഒരു രൂപ വരുമാനം നേടാന്‍ 2021-22 സാമ്പത്തിക വര്‍ഷം അണ്‍അക്കാദമി 5.1 രൂപ ചെലവഴിച്ചു എന്നാണ് കണക്ക്. 1537.5 കോടി രൂപയാണ് കമ്പനിയുടെ നഷ്ടം. 14 ഭാഷകളില്‍ ക്ലാസുകള്‍ നല്‍കുന്ന അണ്‍അക്കാദമിക്ക് 62 മില്യണിലധികം ഉപഭോക്താക്കളാണ് ഉള്ളത്.


Tags:    

Similar News