ഒരു കോടി രൂപ ലാഭവിഹിതം നൽകാൻ കേരള ഫിനാൻഷ്യൽ കോർപറേഷൻ

13.20 കോടിയുടെ അറ്റാദായം. ചെറുകിട വ്യവസായങ്ങൾക്ക് നൽകുന്ന വായ്പാ തുക രണ്ട് കോടിയാക്കി ഉയർത്തും.

Update: 2022-06-21 06:24 GMT

പൊതു മേഖലാ സ്ഥാപനമായ കെഫ്‌സി (kerala financial corporation) ലാഭവിഹിതമായി സംസ്ഥാന സർക്കാരിന് ഒരു കോടി രൂപ നൽകും. ഇന്നലെ നടന്ന വാർഷിക പൊതു യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനം. 2021-22 കാലയളവിൽ 13.20 കോടിയുടെ അറ്റാദായമാണ് (Net Profit) കെഎഫ്‌സി (KFC) നേടിയത്. മുൻവർഷം 6.56 കോടിആയിരുന്നു കമ്പനിയുടെ അറ്റാദായം.

6.64 കോടി രൂപയുടെ വർധനവാണ് അറ്റാദായത്തിൽ ഉണ്ടായത്. കെഎഫ്‌സിയുടെ മൊത്തം കിട്ടാക്കടം 3.27 ശതമാനം ആയും അറ്റ നിഷ്‌ക്രിയ ആസ്തി 1.28 ശതമാനം ആയും കുറഞ്ഞു. കോവിഡിനെ തുടർന്ന് കഴിഞ്ഞ വർഷങ്ങളിൽ മൂലധന ആവശ്യങ്ങൾക്കും മറ്റുമായി കെഎഫ്‌സി ലാഭവിഹിതം വിതരണം ചെയ്യാതെ സൂക്ഷിക്കുകയായിരുന്നു. കോർപറേഷന്റെ ആകെ ആസ്തി 695 കോടി രൂപയായി ഉയർന്നു.

ഈ വർഷം വായ്പ നൽകുന്ന തുകയുടെ പരിധി 10000 കോടി രൂപയായി കെഎഫ്‌സി ഉയർത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ സംരംഭക വികസന പരിപാടിയിലൂടെ ചെറുകിട വ്യവസായങ്ങൾക്ക് നൽകുന്ന വായ്പാ തുകയും രണ്ട് കോടിയാക്കി ഉയർത്തും. കൂടാതെ ബ്രാഞ്ചുകളുടെ എണ്ണവും കെഎഫ്‌സി ഈ വർഷം വർധിപ്പിക്കും.

Tags:    

Similar News