ഇത് 'ഫ്രഷ് സറ്റാര്‍ട്ട്'! അഥവാ ടെക് ലോകത്ത് നിന്നും ഹെല്‍ത്തി ഫുഡ് ബിസിനസിലേക്കിറങ്ങിയ യുവാവിന്റെ കഥ

സോഫ്റ്റ് വെയര്‍ രംഗം വിട്ട് വെല്‍നസ് ഫുഡ് ഉല്‍പ്പന്ന സ്റ്റാര്‍ട്ടപ്പിന് തുടക്കം കുറിച്ചു. മുരിങ്ങയില, റാഗി തുടങ്ങിയ ചേരുവകളോടെ വിപണിയിലെത്തിച്ച 5 തരം ചപ്പാത്തികള്‍ക്ക് യൂറോപ്പില്‍ നിന്നുവരെ ഡിമാന്‍ഡ്.

Update: 2021-12-27 11:56 GMT

റെഡി ടു കുക്ക് ചപ്പാത്തികള്‍ ഒരു നൂതന ആശയമേ അല്ല കേരളത്തില്‍. അത്രയേറെയാണ് ഇവിടെ റെഡി ടു കുക്ക് വിപണിയുടെ വളര്‍ച്ച. എന്നാല്‍ പല റെഡി ടഡു കുക്ക് ഉല്‍പ്പന്നങ്ങളും ഉയര്‍ത്തുന്ന ആരോഗ്യപ്രശ്‌നങ്ങളെക്കുറിച്ചുള്ള ആശങ്കകളും ഉപഭോക്താക്കളിലുണ്ട്. എന്നാല്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് പോലുംകഴിക്കാവുന്ന മുരിങ്ങില, റാഗി പോലുള്ളവ ചേര്‍ത്ത ചപ്പാത്തികള്‍ ലഭിക്കാലോ? ഈ തിരക്ക് പിടിച്ച ലോകത്ത് അതെന്തൊരു എളുപ്പമാണല്ലേ. അത്തരത്തിലൊരാശമാണ് ഫ്രഷ് സ്റ്റാര്‍ട്ടു അവതരിപ്പിക്കുന്നത്.

കമ്പ്യൂട്ടര്‍ എന്‍ജിനീയറും ആലുവ സ്വദേശിയുമായ രഞ്ജിത് ജോര്‍ജാണ് ആലുവയ്ക്കടുത്ത ചൊവ്വരയിലെ യൂണിറ്റില്‍ ഫുഡ് ഫ്ളേവേഴ്സ് എന്ന പേരില്‍ ഉല്‍പ്പാദിപ്പിക്കുന്ന അഞ്ചിനം റെഡി-റ്റു-കുക്ക് വെല്‍നസ് ചപ്പാത്തികളുമായി വിപണി പിടിയ്ക്കുന്നത്. മുരിങ്ങയില, റാഗി, പാലക്, തെന, ഫ്ളാക്സീഡ്സ് എന്നിവ ചേര്‍ത്ത ഹോള്‍-വീറ്റ് ചപ്പാത്തികളാണ് പരീക്ഷണഘട്ടത്തില്‍ വടക്കന്‍ കേരളത്തിലും ഇപ്പോള്‍ പൂര്‍ണസജ്ജമായി കൊച്ചിയിലും ഫ്രെഷ് സ്റ്റാര്‍ട്ട് ബ്രാന്‍ഡില്‍ വിപണിയിലെത്തിച്ചിരിക്കുന്നത്.
ഒരു പതിറ്റാണ്ടിലേറെക്കാലം വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കുള്ള സോഫ്റ്റ് വെയര്‍ സേവനങ്ങള്‍ നല്‍കിയിരുന്ന തന്റെ ഐടി കമ്പനിക്ക് കോവിഡ് മൂലം വളര്‍ച്ചാ മുരടിപ്പ് നേരിട്ടപ്പോഴാണ് സുഹൃത്തായ ചിഞ്ചു ഫിലിപ്പുമായി ചേര്‍ന്ന് ഇത്തരമൊരു ആശയം വികസിപ്പിച്ചത്.
കോവിഡിനെത്തുടര്‍ന്ന് വെല്‍നസ് ഉല്‍പ്പന്നങ്ങള്‍ക്ക് ഡിമാന്‍ഡ് വര്‍ധിച്ചിട്ടുണ്ടെങ്കിലും പുതിയ ഉല്‍പ്പന്നങ്ങള്‍ വികസിപ്പിച്ചെടുക്കുന്നത് എളുപ്പമായിരുന്നില്ലെന്ന് രഞ്ജിത് പറയുന്നു. എന്നാല്‍ അനുകരിക്കാനാകാത്ത ബിസിനസ് ആണെന്നതായിരുന്നു ഇതിന്റെ പ്രധാന പ്രത്യേകതയും.
ഉത്തരകേരളത്തില്‍ പുറത്തിറക്കി ഒന്നരവര്‍ഷത്തോളം പരീക്ഷണ വിപണനം നടത്തി വിജയിച്ചാണ് ഫ്രഷ് സ്റ്റാര്‍ട്ട് കൊച്ചിയിലുമെത്തിയത്. ആദ്യഘട്ടത്തില്‍ കൊച്ചിയിലെ പ്രീമിയം സൂപ്പര്‍മാര്‍ക്കറ്റുകള്‍, ബേക്കറികള്‍, ഓര്‍ഗാനിക് ഷോപ്പുകള്‍ എന്നിവിടങ്ങളിലൂടെയും നേരിട്ടുള്ള ഹോം ഡെലിവറി സേവനത്തിലൂടെയുമാണ് വിപണനം. ജീവിതശൈലി രോഗമുള്ളവരെ ലക്ഷ്യമിട്ട് പ്രമുഖ മെഡിക്കല്‍ ഷോപ്പുകളിലും ഉല്‍പ്പന്നങ്ങള്‍ ലഭ്യമാണ്.
ആലുവ ചൊവ്വരയില്‍ കഴിഞ്ഞ ദിവസം പ്രവര്‍ത്തനമാരംഭിച്ച 1600 ച അടി വിസ്തൃതിയുള്ള യൂണിറ്റില്‍ ദിവസേന 20,000 ചപ്പാത്തിയുണ്ടാക്കാന്‍ ശേഷിയുണ്ട്. ഇത് വൈകാതെ 50,000 ആക്കാനാണ് ലക്ഷ്യം. 10 ചപ്പാത്തികളുടെ പായ്ക്കറ്റിന് വില വെറും 100 രൂപയാണെന്നതും ഫ്രഷ് സ്റ്റാര്‍ട്ടിനെ ആകര്‍ഷകമാക്കുന്നു. വെല്‍നസ് ഭക്ഷ്യോല്‍പ്പന്നങ്ങള്‍ക്ക് വന്‍ഡിമാന്‍ഡുള്ള യൂറോപ്പില്‍ നിന്ന് കയറ്റുമതി അന്വേഷണങ്ങളും ലഭിക്കുന്നുണ്ടെന്ന് ഇവര്‍ പറയുന്നു. കയറ്റുമതിക്കായി ഉല്‍പ്പന്നങ്ങളുടെ ഫ്രോസണ്‍ വകഭേദം ഒരുങ്ങുന്നുണ്ട്. ഇവയ്ക്കു പുറമെ റാഗി, തെന തുടങ്ങിയ മില്ലറ്റുകള്‍ അധിഷ്ഠിതമായ നൂഡ്ല്‍സ്, ടോടിയ റാപ്സ് എന്നിവയും ഉല്‍പ്പാദിപ്പിച്ച് വിപണിയിലെത്തിക്കാന്‍ കമ്പനി തയ്യാറെടുക്കുകയാണ്.


Tags:    

Similar News