ജുന്‍ജുന്‍വാലയുള്‍പ്പെടെയുള്ളവര്‍ നിക്ഷേപം നടത്തിയിട്ടുള്ള ഈ കമ്പനികള്‍ 50,000 കോടി രൂപയുടെ ഐപിഓയ്ക്ക്

ഫിന്‍ടെക്, ഇന്‍ഷുറന്‍സ് മേഖലയിലെ പ്രമുഖ കമ്പനികള്‍ ചേര്‍ന്ന് നടത്താനിരിക്കുന്ന ഐപിഒ ചരിത്രം കുറിച്ചേക്കും. വിശദാംശങ്ങള്‍ വായിക്കാം.

Update: 2021-06-14 10:46 GMT

Pic courtesy: Alchemy Capital

പരമ്പരാഗത ധനകാര്യ സേവന ദാതാക്കളെ കൂടാതെ, നിരവധി ഡിജിറ്റല്‍ പേയ്മെന്റ്, ഫിന്‍ടെക് സേവനദാതാക്കളും ഐപിഓയ്ക്ക് ഒരുങ്ങുന്നതായാണ് സമീപകാല വാര്‍ത്തകള്‍. ഇതില്‍ ഏറ്റവും വലിയ ഐപിഒയ്ക്ക് തയ്യാറെടുക്കുന്നത് ഓണ്‍ലൈന്‍ പേമെന്റ് ആപ്പായ പേടിഎം ആണ്. പേടിഎമ്മില്‍ വാരന്‍ ബഫറ്റും ഇന്ത്യന്‍ ഏസ് നിക്ഷേപകനായ രാകേഷ് ജുന്‍ജുന്‍വാലയും നിക്ഷേപം നടത്തിയ വാര്‍ത്തകള്‍ ഇക്കഴിഞ്ഞ ദിവസവും ചര്‍ച്ചയായിരുന്നു. 22000 കോടി രൂപയുടെ ഐപിഓയ്ക്കാണ് പേടിഎം ഒരുങ്ങുന്നത്.

വിവിധ ഫിന്‍ടെക് കമ്പനികളില്‍ നിക്ഷേപം നടത്തിയിട്ടുള്ള വാരന്‍ ബഫറ്റിന്റെ ബെര്‍ക്ക്ഷെയറിന് പേടിഎമ്മിന്റെ മാതൃ കമ്പനിയായ വണ്‍ 97 കമ്മ്യൂണിക്കേഷന്‍സില്‍ നിക്ഷേപമുണ്ട്. ഇത് കൂടാതെ ജുന്‍ജുന്‍വാല നിക്ഷേപം കൂടെയാകുമ്പോള്‍ പേടിഎമ്മിന്റെ പ്രാഥമിക ഓഹരി വില്‍പ്പനയിലേക്ക് നിരവധി നിക്ഷേപകരെത്തുമെന്നാണ് കരുതുന്നത്. പേടിഎം ഐപിഒ പ്രാരംഭ നടപടികള്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്.
ഇവരെ കൂടാതെ ഐപിഓയ്്കായി റെഡ് ഹെറിംഗ് പ്രോസ്‌പെക്ടസ് (ഡിആര്‍എച്ച്പി) ഇതിനകം സെബിയില്‍ ഫയല്‍ ചെയ്തവരില്‍ ആധാര്‍ ഹൗസിംഗ് ഫിനാന്‍സ് (7,500 കോടി), പോളിസി ബസാര്‍ (4,000 കോടി), ആപ്റ്റസ് ഹൗസിംഗ് ഫിനാന്‍സ് (3,000 കോടി), സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് ( 2,000 കോടി), ആദിത്യ ബിര്‍ള സണ്‍ ലൈഫ് എഎംസി (1,500-2,000 കോടി) ആരോഹന്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് (1,800 കോടി), ഫ്യൂഷന്‍ മൈക്രോഫിനാന്‍സ് (1,700 കോടി), ഫിന്‍കെയര്‍ സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് (1,330 കോടി), തമിഴ്നാട് മെര്‍ക്കന്റൈല്‍ ബാങ്ക് (1,000- 1,300 കോടി), മെഡി അസിസ്റ്റ് (840 കോടി), ജന സ്‌മോള്‍ ഫിനാന്‍സ് ബാങ്ക് (700 കോടി) എന്നിങ്ങനെയാണ്. പേടിഎമ്മിനൊപ്പം ഇവ കൂടി ചേരുമ്പോള്‍ ഫിന്‍ടെക് കമ്പനികളില്‍ 50000-55000 കോടി രൂപയുടെ വന്‍ ഐപിഒയിലാണ് പങ്കാളികളായി ചരിത്രം കുറിക്കുക.





Tags:    

Similar News