ഈ 2 ഓഹരികള്‍ ഒറ്റ ദിവസം കൊണ്ട് ജുന്‍ജുന്‍വാലയ്ക്ക് നല്‍കിയത് 590 കോടി രൂപ

ബിഗ്ബുള്ളിനെ പിന്തുടര്‍ന്നവര്‍ക്ക് നഷ്ടത്തിന്റെയും പിന്നീട് നേട്ടത്തിന്റെയും ദിനങ്ങള്‍

Update: 2022-06-22 07:15 GMT

'ആദ്യം കയ്ക്കും പിന്നെ മധുരിക്കും', ഇത്തരത്തിലാണ് ദീര്‍ഘകാല നേട്ടം തരുന്ന ചില ഓഹരികള്‍. ദീര്‍ഘകാല ലക്ഷ്യങ്ങളോടെ ഓഹരിവിപണിയില്‍ നിക്ഷേപിക്കുന്ന എയ്‌സ് ഇന്‍വെസറ്ററായ രാകേഷ് ജുന്‍ജുന്‍വാലയുടെ പോര്‍ട്ട്‌ഫോളിയോ സ്‌റ്റോക്കുകള്‍ ഇക്കഴിഞ്ഞ ദിവസങ്ങളിലായി ചാഞ്ചാട്ടത്തിലായിരുന്നു.

ഇടിവിലേക്ക് കൂപ്പുകുത്തിയിട്ടും തിരിച്ചുവന്ന ടൈറ്റന്‍ ഉള്‍പ്പെടെ 2 ഓഹരികള്‍ ബിഗ് ബുള്ളിന്റെ ബാഗിലേക്ക് കോടികളാണ് എത്തിച്ചത്. ദീര്‍ഘകാലമായി നിക്ഷേപം നടത്തിയിരുന്ന, ഈ ഓഹരികള്‍ ഉയരുന്നതും കാത്തിരുന്ന് വിറ്റഴിച്ചവര്‍ക്കും ഇന്നലെ നേട്ടമായി. ജുന്‍ജുന്‍വാല പോര്‍ട്ട്‌ഫോളിയോ സ്‌റ്റോക്കുകളില്‍ ഒറ്റ ദിവസം കൊണ്ട് 590 കോടി രൂപയോളം നേടിക്കൊടുത്ത 2 ടാറ്റ ഓഹരികള്‍ കാണാം.

1. ടൈറ്റന്‍ (ജൂണ്‍ 22 ലെ വില -2,019.35 രൂപ )

ടൈറ്റന്‍ കമ്പനിയുടെ ഓഹരി വില ഇന്നലെ 2079.95 ലെവലില്‍ ക്ലോസ് ചെയ്തു, തിങ്കളാഴ്ചയിലെ അതിന്റെ ക്ലോസിംഗ് വിലയായ 1961.70 രൂപ എന്ന നിരക്കിന് മുകളില്‍ 118.25രൂപയോള നേടി.

രാകേഷ് ജുന്‍ജുന്‍വാലയുടെയും ഭാര്യ രേഖ ജുന്‍ജുന്‍വാലയുടെയും കൈവശമുള്ള 4,48,50,970 ടൈറ്റന്‍ ഓഹരികള്‍ ഇന്നലെ 118.25 രൂപ വീതം നേട്ടം സമ്മാനിച്ചതിലൂടെ 530 കോടി രൂപയാണ് സമ്പത്തിലേക്കെത്തിച്ചത്.

2. ടാറ്റ മോട്ടോഴ്‌സ് (ജൂണ്‍ 22 ലെ വില- 392.90 രൂപ )

ഇന്നലെ (ജൂണ്‍ 21) ടാറ്റ മോട്ടോഴ്സിന്റെ ഓഹരി വില എന്‍എസ്ഇയില്‍ 389 രൂപയില്‍ ഉയര്‍ന്ന് 398.10 രൂപ എന്ന ലെവലില്‍ ക്ലോസ് ചെയ്തു. ചൊവ്വാഴ്ച ഒരു ഷെയറിന് 15.40 ഉയര്‍ച്ചയാണ് രേഖപ്പെടുത്തിയത്.

ജുന്‍ജുന്‍വാലയുടെ ഉടമസ്ഥതയിലുള്ള 3,92,50,000 ടാറ്റ മോട്ടോഴ്സ് ഓഹരികള്‍ ചൊവ്വാഴ്ച ഒരു ഷെയറിന് 15.40 രൂപ ഉയര്‍ന്നപ്പോള്‍ രാകേഷ് ജുന്‍ജുന്‍വാലയുടെ ആസ്തിയില്‍ അറ്റ വര്‍ധനവ് ഏകദേശം 60 കോടിയായി.

(ജൂണ്‍ 21 ലെ ഓഹരി വിപണിയിലെ ചില സ്റ്റോക്കുകളുടെ പ്രകടനത്തെ അടിസ്ഥാനമാക്കി തയ്യാറാക്കുന്ന റിപ്പോര്‍ട്ട്. ഇത് ഓഹരി നിര്‍ദേശമോ പ്രൊമോഷനോ അല്ല)

Tags:    

Similar News