പുതിയ ഉയരം കീഴടക്കി നിഫ്റ്റി; കുതിപ്പിന് പിന്നിലെ 3 കാരണങ്ങള്‍

വാരാന്ത്യത്തിലെ വ്യാപാരദിനത്തില്‍ ഓഹരി വിപണികളില്‍ മേയാനിറങ്ങിയത് കാളക്കൂറ്റന്മാര്‍. ജൂണ്‍ മാസത്തിലെ ഫ്യൂച്ചേഴ്‌സ് & ഓപ്ഷന്റെ ആദ്യ ദിനത്തില്‍, നിഫ്റ്റി കുതിച്ചു മുന്നേറി പുതിയ റെക്കോര്‍ഡിട്ടു.

Update: 2021-05-28 12:02 GMT

രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നത്, ഡെല്‍ഹിയില്‍ കോവിഡ് വ്യാപനം തടയാന്‍ ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കി അണ്‍ലോക്കിംഗ് പ്രഖ്യാപിച്ചത്, അമേരിക്കയിലെ സാമ്പത്തിക ഉത്തേജകം എന്നീ മൂന്ന് ഘടകങ്ങളാണ് ഇന്ന് വിപണിയുടെ കുതിപ്പിന് കാരണമായത്.

ഫെബ്രുവരി 16ന് കുറിച്ച 15,432 പോയ്ന്റ് എന്ന റെക്കോര്‍ഡ് ഇന്ന് നിഫ്റ്റി തിരുത്തി. 15,469.6 പോയ്ന്റിലാണ് ഇന്ന് നിഫ്റ്റി ക്ലോസ് ചെയ്തത്. രാജ്യത്ത്, കഴിഞ്ഞ 44 ദിവസത്തിനിടെ പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതില്‍ കുറവ് രേഖപ്പെടുത്തിയത് വിപണി കുതിപ്പിനുള്ള ഒരു കാരണമാക്കി.

കോവിഡ് വ്യാപനം കുറയുന്നതോടെ രാജ്യത്തെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ പുനഃരാരംഭിക്കുമെന്ന പ്രതീക്ഷയാണ് ഓഹരി വിപണിയെ മുന്നോട്ട് നയിച്ച ഘടകം. സെന്‍സെക്‌സ്, 308 പോയ്ന്റ് ഉയര്‍ന്ന് 51,423ല്‍ ക്ലോസ് ചെയ്തു. നിഫ്റ്റി 98 പോയ്ന്റ് അഥവാ 0.64 ശതമാനമാണ് ഇന്ന് ഉയര്‍ന്നത്.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഇന്ന് കഴിഞ്ഞ രണ്ടുമാസത്തിനിടെയുണ്ടായ കുതിപ്പാണ് വ്യാപാരത്തിനിടെ കാഴ്ചവെച്ചത്. വ്യാപാരം അവസാനിക്കുമ്പോള്‍ റിലയന്‍സിന്റെ ഓഹരി വിലയിലുണ്ടായ വര്‍ധന 5.9 ശതമാനമാണ്.

ലാഭമെടുക്കാന്‍ നിക്ഷേപകര്‍ തിരക്കുകൂട്ടിയത് ബിഎസ്ഇ മിഡ്കാപ്, സ്‌മോള്‍ കാപ് സൂചികകളെ താഴ്ത്തി.

നിഫ്റ്റി പിഎസ് യു ബാങ്ക്, നിഫ്റ്റി പ്രൈവറ്റ് ബാങ്ക് സൂചികകള്‍ ഇന്ന് ഉയര്‍ന്നു.
കേരള കമ്പനികളുടെ പ്രകടനം
കേരള ബാങ്കുകളില്‍ സിഎസ്ബി ബാങ്ക്, ഫെഡറല്‍ ബാങ്ക് എന്നിവയുടെ ഓഹരി വില ഇന്നുയര്‍ന്നപ്പോള്‍ ധനലക്ഷ്മിയുടെയും സൗത്ത ഇന്ത്യന്‍ ബാങ്കിന്റെയും വിലകള്‍ താഴ്ന്നു. ജിയോജിത് ഓഹരി വില നേരിയ നേട്ടം രേഖപ്പെടുത്തി. എന്‍ബിഎഫ്‌സികളില്‍ മണപ്പുറവും മുത്തൂറ്റ് ഫ്ിനാന്‍സും നേട്ടമുണ്ടാക്കി. കല്യാണ്‍ ജൂവല്ലേഴ്‌സ് ഓഹരി വില 0.15 ശതമാനം ഇടിഞ്ഞു.




 


Tags:    

Similar News