ആശങ്കയ്ക്ക് മീതെ ആശ്വാസറാലി, ചാഞ്ചാട്ടത്തിനൊടുവില്‍ വിപണി ഉണര്‍ന്നു

കേരള കമ്പനികളില്‍ 16 എണ്ണം നേട്ടമുണ്ടാക്കി

Update: 2022-03-08 11:52 GMT

റഷ്യ-യുക്രെയ്ന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ദിവസങ്ങളായി തുടരുന്ന രക്തച്ചൊരിച്ചിലിനൊടുവില്‍ ഓഹരി വിപണിയില്‍ ആശ്വാസറാലി. ബെഞ്ച്മാര്‍ക്ക് സൂചികകള്‍ ചാഞ്ചാട്ടത്തിനൊടുവില്‍ പച്ചയിലാണ് വ്യാപാരം അവസാനിപ്പിച്ചത്. നേരിയ നഷ്ടത്തോടെ വ്യാപാരം ആരംഭിച്ച്, രാവിലെ പച്ചയില്‍ തൊട്ട സൂചികകള്‍ പിന്നീട് നഷ്ടത്തിലേക്ക് പോയെങ്കിലും ഉച്ചയ്ക്ക് ശേഷം മുന്നേറി. 581 പോയ്ന്റ്, അതായത് 1.10 ശതമാനം ഉയര്‍ന്ന് 53,424 പോയ്ന്റിലാണ് സെന്‍സെക്‌സ് ഇന്ന് വ്യാപാരം അവസാനിപ്പിച്ചത്. നിഫ്റ്റി സൂചിക 0.95 ശതമാനം, 150 പോയ്ന്റ് ഉയര്‍ന്ന് 16,013 പോയ്ന്റിലുമെത്തി. അഞ്ചു ദിവസത്തിനൊടുവിലാണ് വിപണി നേട്ടത്തോടെ ക്ലോസ് ചെയ്യുന്നത്.

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, സണ്‍ ഫാര്‍മ, ടാറ്റ കണ്‍സ്യൂമര്‍ പ്രൊഡക്ട്സ്, ടിസിഎസ്, സിപ്ല, ശ്രീ സിമന്റ്, എന്‍ടിപിസി, ടെക് എം, ഡോ. റെഡ്ഡീസ് ലാബ്സ്, വിപ്രോ, അള്‍ട്രാടെക് സിമന്റ്, ഇന്‍ഫോസിസ് തുടങ്ങിയവ മികച്ച നേട്ടമുണ്ടാക്കി. ഇവയുടെ ഓഹരികള്‍ 2-4.4 ശതമാനം വരെ ഉയര്‍ന്നു. ഹിന്‍ഡാല്‍കോ, ഒഎന്‍ജിസി, ടാറ്റ സ്റ്റീല്‍, ജെഎസ്ഡബ്ല്യു സ്റ്റീല്‍, ബ്രിട്ടാനിയ, ടൈറ്റന്‍, യുപിഎല്‍ എന്നിവയാണ് തിരിച്ചടി നേരിട്ട ഓഹരികള്‍. ഇവയുടെ ഓഹരി വിലയില്‍ 4.5 ശതമാനം വരെ ഇടിവാണ് രേഖപ്പെടുത്തിയത്. അതേസമയം, വിശാല വിപണിയില്‍ മിഡ്ക്യാപ്, സ്മോള്‍ ക്യാപ് സൂചികകള്‍ യഥാക്രമം 1.45 ശതമാനവും 1.33 ശതമാനവും ഉയര്‍ന്നു.
കേരള കമ്പനികളുടെ പ്രകടനം
ഒരിടവേളയ്ക്ക് ശേഷം ഓഹരി വിപണി പോസിറ്റീവോടെ വ്യാപാരം അവസാനിപ്പിച്ചപ്പോള്‍ കേരള കമ്പനികള്‍ 16 എണ്ണവും നേട്ടമുണ്ടാക്കി. എവിറ്റി (5.14 ശതമാനം), ഹാരിസണ്‍സ് മലയാളം (5.18 ശതമാനം), മണപ്പുറം ഫിനാന്‍സ് (5.15 ശതമാനം), എഫ്എസിടി (3.30 ശതമാനം), സ്‌കൂബീ ഡേ ഗാര്‍മന്റ്‌സ് (2.58 ശതമാനം) തുടങ്ങിയവയാണ് മികച്ച നേട്ടമുണ്ടാക്കിയത്. കിംഗ്‌സ് ഇന്‍ഫ്രാ വെഞ്ച്വേഴ്‌സ് (4.96 ശതമാനം), പാറ്റ്‌സ്പിന്‍ ഇന്ത്യ (4.89 ശതമാനം), വെര്‍ട്ടെക്‌സ് സെക്യൂരിറ്റീസ് (4.52 ശതമാനം) എന്നിവയ്ക്ക് നേട്ടമുണ്ടാക്കാനായില്ല. അതേസമയം ഈസ്റ്റേണ്‍ ട്രെഡ്‌സ്, ജിയോജിത്ത് ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നിവയുടെ ഓഹരി വിലയില്‍ മാറ്റമുണ്ടായില്ല.



 



Tags:    

Similar News